ആലപ്പുഴ: 113 പേരുടെ മരണത്തിനും നൂറുകണക്കിനാളുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ പരവൂര്‍ പുറ്റിങ്ങില്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന്റെ പ്രധാന ഉത്തരവാദികള്‍ ജില്ലാ പോലീസും ജില്ലാ ഭരണകൂടവും തന്നെ. വെടിക്കെട്ടുകള്‍ നടത്തുമ്പോള്‍ നിര്‍ബ്ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്, കൊല്ലം ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും നേരത്തെ തന്നെ സര്‍ക്കുലര്‍ നല്‍കിയിരുന്നു.
പരവൂര്‍ വെടിക്കെട്ട് അപകടം നടന്നതിന്റെ ഒരാഴ്ച മുമ്പ് അതായത് കഴിഞ്ഞ മാര്‍ച്ച് 31നാണ് വെടിക്കെട്ട് നടത്തുമ്പോള്‍ നിര്‍ബ്ബന്ധമായും പാലിക്കേണ്ട ചട്ടങ്ങള്‍ വ്യക്തമാക്കി ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് സര്‍ക്കുലര്‍ ഇറക്കിയത്.
മുന്‍ വര്‍ഷങ്ങളില്‍ അത്യുഗ്രശേഷിയുള്ള പടക്കങ്ങള്‍ കൊല്ലം ജില്ലയില്‍ പല സ്ഥലങ്ങളിലും നടന്ന കമ്പക്കെട്ടുകളില് ഉപയോഗിച്ചിരുന്നുവെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടായത്. എന്നാല്‍ സര്‍ക്കുലറിനെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്. രാഷ്ട്രീയ, ഭരണ ഇടപെടലുകളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപം ഉണ്ടെങ്കിലും അനാസ്ഥ വരുത്തിവച്ചത് വന്‍ ദുരന്തമാണ്.
പ്രധാനമായും നാലു നിര്‍ദ്ദേശങ്ങളാണ് ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവിന്റെ സര്‍ക്കുലറില്‍ ഉള്ളത്.
1. 125 ഡെസിബലില്‍ കൂടുതല്‍ ശബ്ദമുള്ള പടക്കങ്ങള്‍ ഒരു കാരണവശാലും വെടിക്കെട്ടുകള്‍ക്ക് അനുവദിക്കരുത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന്റെ നാലു മീറ്റര്‍ ചുറ്റളവിലാണ് ശബ്ദം എത്ര ഡെസിബല്‍ ആണെന്ന് രേഖപ്പെടുത്തുന്നത്. അംഗീകൃത ലൈസന്‍സുള്ളവരായിരിക്കണം വെടിക്കെട്ട് നടത്തേണ്ടത്. ഇത് കൃത്യമായി പരിശോധന നടത്തി ബോദ്ധ്യപ്പെടണം.
2. ശബ്ദത്തിന്റെ അളവ് പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തണം. കൂടാതെ കൃത്യമായ മേല്‍നോട്ടവും വേണം.
3. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് കുറഞ്ഞത് നൂറുമീറ്റര്‍ അകലെ മാത്രമേ പൊതുജനങ്ങളെ നിര്‍ത്താവൂ.
4. വെടിക്കെട്ടു നടത്തുന്നത് വിദഗ്ദ്ധരാണെന്ന് ഉറപ്പാക്കണം.
-തുടങ്ങി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ ഇവയൊന്നുംതന്നെ പുറ്റിങ്ങള്‍ ക്ഷേത്രത്തിലെ മത്സരക്കമ്പക്കെട്ടില് പാലിച്ചില്ല. നടപ്പാക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരാകട്ടെ കാഴ്ചക്കാരുടെ റോളിലായിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുണ്ടായിട്ടും രാഷ്ട്രീയ ഭരണ തലങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം സ്വന്തം ഉത്തരവാദിത്വത്തില്‍ പോലീസും, ഭരണകൂടവും വീഴ്ചവരുത്തിയതിന് ജീവന് ബലി നല്‍കേണ്ടിവന്നത് നിരപരാധികളായ നൂറുകണക്കിന് ആളുകള്ക്കാണെന്നതാണ് ദുഃഖകരമായ വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: