തിരുവനന്തപുരം: കൊല്ലം വെടിക്കെട്ടപകടത്തില്‍ ഉറ്റവരെ തിരിച്ചറിയാനാവാതെ നിരവധി കുടുംബങ്ങളാണ് അലയുന്നത്. 13 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. അതേസമയം 21 പേരെ കാണാതായിട്ടുമുണ്ട്. പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം വികൃതമായിരുന്നു. ഈയൊരവസരത്തിലാണ് ഡി.എന്‍.എ ടെസ്റ്റിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത്.
പാരമ്പര്യമായി പകര്‍ന്നു കിട്ടുന്ന കോശത്തിനകത്തുള്ള ജനിതക സ്വഭാവമുള്ള ഘടകമാണ് ഡി.എന്‍.എ. ഇത് ഓരോ കോശത്തിനകത്തേയും നൂക്ലിയസിനകത്താണ് കാണുന്നത്.
ഈ സ്വഭാവ സവിശേഷതകള്‍ പകുതി അച്ഛനില്‍ നിന്നും പകുതി അമ്മയില്‍ നിന്നുമാണ് മക്കളിലേക്ക് പാരമ്പര്യമായി കിട്ടുന്നത്. എന്നുകരുതി ഒരേ അച്ഛനും അമ്മയ്ക്കും ജനിക്കുന്ന മക്കള്‍ക്ക് ഒരേ സ്വഭാവം ആയിരിക്കില്ല. ഇവരുടെ ഡിഎന്‍എയുടെ പ്രകടനത്തിലെ വ്യത്യാസമാണ് ഇതിന് കാരണം. എങ്കിലും ചില സവിശേഷതകള്‍ ഡിഎന്‍എയില്‍ കാണും. ഒരേപോലുള്ള അപൂര്‍വം ചില ഇരട്ടകള്‍ക്ക് മാത്രമാണ് ഒരേ സ്വഭാവം ലഭിക്കുന്നത്.
അച്ഛന്, അമ്മ, മക്കള്‍, അടുത്ത രക്തബന്ധു എന്നിവരുടെ ഡിഎന്‍എകള്‍ തമ്മില്‍ സാമ്യം ഉണ്ടാകും. ഇത് ആധാരമാക്കിയാണ് ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത്. അടുത്ത രക്തബന്ധുവിന്റെ രക്തമാണ് ഡിഎന്‍എ ടെസ്റ്റിനായി അയയ്ക്കുന്നത്.
മരിച്ചയാളുടെ പല്ല്, രക്തം, പേശി, അസ്ഥിമജ്ജ, വേരോടെയുള്ള തലമുടി എന്നിവയിലേതെങ്കിലും കിട്ടുന്ന മുറയ്ക്കാണ് ഡിഎന്‍എ ടെസ്റ്റിനായി എടുക്കുന്നത്. പോസ്റ്റ്മോര്‍ട്ടം സമയത്ത് തന്നെ ഇതിന്റെ സാമ്പിളുകള്‍ സീല്‍ ചെയ്ത കവറില്‍ പോലീസിനെ ഏല്‍പ്പിക്കുന്നു. പോലീസ് ഇത് കോടതി വഴിയാണ് ഡിഎന്‍എ ടെസ്റ്റിന് അംഗീകാരമുള്ള ലബോറട്ടറിയില്‍ അയക്കുന്നത്.
മരിച്ച ഒരു വ്യക്തിയുടെ സാമ്പിളില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ച് കാണാതായ എല്ലാവരുടേയും അടുത്ത ബന്ധുക്കളുടെ ഡിഎന്‍എയുമായി ഒത്തുനോക്കിയാണ് മരിച്ചയാളിന്റെ മൃതദേഹം തിരിച്ചറിയുന്നത്. 99.5 ശതമാനം വരെ ഡിഎന്‍എ ടെസ്റ്റിലൂടെ കണ്ടുപിടിക്കാന്‍ കഴിയും. ഇതിന്റെ റിപ്പോര്‍ട്ടും കോടതി വഴിയാണ് പോലീസുകാര്‍ക്ക് ലഭിക്കുന്നത്.
മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ സാമ്പിളുകള്‍ ഡിഎന്‍എ ടെസ്റ്റിന് പോസ്റ്റ്മോര്‍ട്ടം സമയത്തുതന്നെ അയച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിയുന്ന രണ്ട് ലബോറട്ടറികളാണുള്ളത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഫോറന്‍സിക് സയന്‍സ് ലാബിലും, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്നോളജിയിലും ഡിഎന്‍എ ടെസ്റ്റിനുള്ള സൗകര്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: