കൊല്ലം: പരവൂര്‍ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ട് കൊല്ലം എഡിഎം ഷാനവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. വെടിക്കെട്ടിന് വാക്കാല്‍ അനുമതി നല്‍കിയത് എഡിഎം ആണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. എന്നാല്‍ ഇക്കാര്യം എഡിഎം ഇന്നലെ നിഷേധിച്ചു.
ഷാനവാസിന്റെ ഫോണ്‍കോളുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തീരുമാനിച്ചതായറിയുന്നു. ഇപ്പോള്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നെങ്കിലും ഫോണ്‍ വഴി എഡിഎം വാക്കാല്‍ അനുമതി നല്‍കിയതായും അതു പ്രകാരമാണ് വെടിക്കെട്ടുമായി മുന്നോട്ടുപോയതെന്നും പിടിയിലായ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായാണ് വിവരം.
ക്ഷേത്രഭാരവാഹികളുമായി എഡിഎം ഫോണില്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. എഡിഎമ്മിനെ വൈകാതെ ചോദ്യം ചെയ്യാനാണ് സാധ്യത.
കഴിഞ്ഞദിവസം വരെ ക്ഷേത്രഭാരവാഹികളെ കേന്ദ്രീകരിച്ചു നടന്നുവന്ന അന്വേഷണം ഇതോടെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരിലേക്കും നീളുകയാണ്.
വെടിക്കെട്ടിന് പോലീസ് രണ്ടുതവണ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എഡിഎം, തഹസില്‍ദാര്‍, പോലീസ് എന്നിവരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കളക്ടര്‍ വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചു. ഇതില്‍ പോലീസ് മാത്രമാണ് വെടിക്കെട്ട് ആകാമെന്ന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: