തിരുവനന്തപുരം: വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ചെറുതും വലുതുമായ എല്ലാ വെടിക്കെട്ടുകളും നിരോധിക്കുകയാണ് വേണ്ടതെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ അഡ്വക്കേറ്റ് ജനറലിനു നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടു കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ എജിയോടു പോലീസ് മേധാവിയുടെ സത്യവാങ്മൂലം കോടതി ആവശ്യപ്പെട്ടിരുന്നു.
ചെറുതും വലുതുമായ നാലായിരത്തോളം വെടിക്കെട്ടുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇവയൊക്കെ ഫലപ്രദമായി തടയാന്‍ വേണ്ടത്ര സംവിധാനം പോലീസിനില്ല. വെടിമരുന്ന് ധാരാളം സംസ്ഥാനത്തേക്ക് കടത്തുന്നു. ഇത് തടയാന്‍ ചെക്ക് പോസ്റ്റുകളും റവന്യൂ വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
മുമ്പും സംസ്ഥാനത്ത് വെടിക്കെട്ട് ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് വിചാരിച്ചാല്‍ മാത്രം ഇത് തടയാനാകില്ല. വെടിക്കെട്ടിന് അനധികൃത വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പോലീസിന് പരിമിതികളുണ്ട്. കരിമരുന്നു കൊണ്ടുള്ള വെടിക്കെട്ടിനു പകരം ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളവ പരിഗണിക്കണെന്നും സത്യവാങ്മുലത്തില്‍ പറയുന്നു. ഇതിനുമുമ്പ് നടന്ന തലശ്ശേരി, മലനട ദുരന്തങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: