നെടുമങ്ങാട്: പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അരുവിക്കരയെയും നെടുമങ്ങാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് മഞ്ച അരുവിക്കര റോഡ്. പേരുമല, ഉഴപ്പാക്കോണം എന്നിവിടങ്ങളിലേക്കുള്ള വാട്ടര്‍ അതോറിറ്റി പ്രധാനപൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചതോടെ ഈ റോഡ് ദുര്‍ഘടാവസ്ഥയിലായി. മഞ്ച പോളീടെക്നിക്കല്‍ സ്കൂള്‍, ടെക്നിക്കല്‍ ഹൈസ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍, ജലവിതരണ ഓഫീസ്, വൈദ്യുതി റീജിയണല്‍ ഓഫീസ്, അളവുതൂക്ക ഓഫീസ്, മറ്റ് അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് പോകേണ്ട റോഡാണ് തകര്‍ന്ന് നാമാവശേഷമായി കിടക്കുന്നത്. ഈ റോഡിനായി അനുവദിച്ചെന്ന് പറയപ്പെടുന്ന തുകയെക്കുറിച്ച്
എംഎല്‍എ പല വേദികളിലും പറഞ്ഞിട്ടുണ്ട്. 25 ലക്ഷം രൂപ അവസാനമായി അനുവദിച്ചെന്ന് പറയുന്നതല്ലാതെ ടാറിംഗ് നടന്നിട്ടില്ല. ടാറിംഗിനായി റോഡിന്റെ ഇരുവശങ്ങളിലും മെറ്റല്‍ കൊണ്ടിട്ടിട്ട് അഞ്ചുമാസത്തോളമായി. ഇത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓട്ടോറിക്ഷകള്‍ പോലും ആവശ്യത്തിന് വിളിച്ചാല്‍ ഈ റോഡില്‍ വരാറില്ല. വന്നാല്‍ അമിതചാര്ജ്ജും നല്‍കേണ്ടി വരും. റോഡിന്റെ ഗതി വേനലില്‍ പൊടിയും മഴയത്ത് ചെളിക്കെട്ടും. അശാസ്ത്രീയമായ നിര്‍മ്മാണ രീതി മഴവെള്ളം കെട്ടിനില്ക്കാന് ഇടയാക്കുന്നു. കഴിഞ്ഞ വേനല്‍മഴയില്‍ റോഡില്‍ വെള്ളംകെട്ടിനിന്ന് യാത്ര തടസപ്പെട്ടു. വീട്ടില്‍ നിന്നും ആര്‍ക്കും വെളിയിലിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. കരാറുകാരനോടും ജനപ്രതിനിധികളോടും റോഡിന്റെ അവസ്ഥയെകുറിച്ചു പറയുമ്പോള്‍ സിനിമാഡയലോഗു പോലെ ഇപ്പം ശരിയാക്കിതരാം എന്നാണ് പറയുന്നത്. റോഡുപണി പൂര്‍ത്തിയാക്കാന്‍ കരാറായിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും റോഡുപണി ആരംഭിക്കാത്തതിനു പിന്നില്‍ കരാറുകാരനും പൊതുമരാമത്തുവകുപ്പും തമ്മിലുള്ള ഒത്തുകളിയെന്നാണ് ആക്ഷേപം. മഞ്ച, വെള്ളൂര്‍ക്കോണം നിവാസികള്‍ പുറം ലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ ഒറ്റപ്പെട്ട സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: