ശ്രീനഗര്‍: തന്നെ ഉപദ്രവിച്ചതു പട്ടാളക്കാരല്ലെന്നും മറ്റു രണ്ടു പേരാണെന്നും ഹാന്ദ്വാരയിലെ പെണ്‍കുട്ടി പോലീസിനു നല്കിയ മൊഴി പുറത്തുവന്നു. സ്കൂളില്‍ നിന്നു മടങ്ങുകയായിരുന്ന തന്നെ രണ്ടു യുവാക്കള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നെന്നു പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
സംഘര്‍ഷഭരിതമായ കശ്മീര്‍ താഴ്വരയെ ശാന്തമാക്കാനായി ഈ മൊഴിയുടെ വീഡിയോ ദൃശ്യങ്ങളുമായി സൈന്യം പ്രചാരണം തുടങ്ങി. സൈന്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്ന് ഇതു ചൂണ്ടിക്കാട്ടി പ്രതിരോധ വക്താവ് എന്‍.എന്‍. ജോഷി പറഞ്ഞു.
പോലീസ് ബാരക്കിനു തീവച്ചും കല്ലെറിഞ്ഞും അക്രമികള്‍ അഴിഞ്ഞാടുന്ന പശ്ചാത്തലത്തിലാണ് നിജസ്ഥിതി വ്യക്തമാക്കുന്ന വീഡിയോ ദൃശ്യവുമായി സൈന്യം രംഗത്തുവന്നത്. മേഖലയില്‍ ഇന്റര്‍നെറ്റ് ഉപയോഗവും താത്ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. ശ്രീനഗര്‍, കുപ്വാര, ബാരമുള്ള, ബന്ദിപോര, ഗന്ദര്‍ബാല്‍ എന്നീ പ്രദേശങ്ങളിലാണ് ഇന്റര്‍നെറ്റ് സേവനം ലഭിക്കാത്തത്. ഇന്ന് രാവിലെ മുതല്‍ വാട്സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ലഭ്യമാകുന്നില്ല.
വെടിവെയ്പുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍നെറ്റ് ഉപയോഗം വിലക്കിയത്. പ്രതിഷേധിച്ചവര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെയ്പില്‍ ഒരു ക്രിക്കറ്റ് താരം ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഇതിന് പിന്നാലെ ഹന്ദ്വാരയില് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: