കൊച്ചി: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് തിടുക്കം വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെടിക്കെട്ട് നിരോധനമല്ല, നിയന്ത്രണമാണ് വേണ്ടതെന്നും ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് ഹൈക്കോടതിയെ സത്യവാങ്മൂലത്തിലുടെ അറിയിക്കും. നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ഈ അന്വേഷണം തുടരാന്‍ അനുവദിക്കണം. അന്വേഷണം പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാം. റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം അന്വേഷണം ശരിയായിരുന്നില്ലെന്ന് മനസിലായാല്‍ സിബിഐ അന്വേഷണമാവാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കും.
ക്രൈംബ്രാഞ്ച് അന്വേഷണത്തെ ആര്‍ക്കും സ്വാധീനിക്കാനാവില്ല. പരവൂരില്‍ നടന്നത് മത്സരകമ്പമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രഭാരവാഹികള്‍ കസ്റ്റഡിയിലുമാണ്. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. പരവൂര്‍ അപകടത്തില്‍പെട്ടവര്‍ക്കായി പ്രത്യേക പുനരധിവാസ നിധി രൂപീകരിക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.
തൃശൂര്‍ പൂരത്തിനുള്ള വെടിക്കെട്ട് വിലക്ക് നീക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടും. നിയമത്തിനുള്ളില്‍ നിന്നു കൊണ്ട് പൂരം നടത്താന്‍ അനുമതി തേടുമെന്നും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: