തിരുവനന്തപുരം: വെടിക്കെട്ട് അപകട ദിവസം സംഭവസ്ഥലം സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും തീരുമാനത്തെ എതിര്‍ത്തിരുന്നതായി ഡിജിപി ടിപി സെന്‍കുമാര്‍. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് താന്‍ സന്ദര്‍ശനത്തെ എതിര്‍ത്തതെന്നും ഡിജിപി പറഞ്ഞു.
സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് അന്നുതന്നെ വരണമെന്ന് നിര്‍ബന്ധമായിരുന്നു. മുഴുവന്‍ പോലീസ് സേനയും രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു. അതിരാവിലെ തുടങ്ങിയ ജോലിക്കിടയില്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ പറ്റാതെ പോലീസ് വല്ലാതെ തളര്‍ന്നിരുന്നു. ധാരാളം ജോലികള്‍ ബാക്കി കിടക്കുന്നതിനിടയില്‍ അവര്‍ക്കു കൂടി സുരക്ഷ ഒരുക്കേണ്ടതായി വന്നെന്നും ഡിജിപി പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഡിജിപി ഇക്കര്യം വ്യക്തമാക്കിയത്. സാധാരണഗതിയില്‍ പ്രധാനമന്ത്രി വരുമ്പോള്‍ അതാത് വകുപ്പു സെക്രട്ടറിമാര്‍ വഴി സര്‍ക്കാരിനെ അറിയിക്കുകയാണ് പതിവ്. എന്നാല്‍ അന്നത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിക്കുകയും അവിടെ നിന്ന് തന്നെ അറിയിക്കുകയുമായിരുന്നു.
തുടര്‍ന്ന് എസ്പിജി തന്നെ വിളിച്ചപ്പോഴാണ് താന്‍ ഇതിനെ എതിര്‍ത്തത്. അന്നത്തെ തിരക്ക് പ്രമാണിച്ച് തിങ്കളാഴ്ച എത്തിയാല്‍ മതിയെന്നു താന്‍ പറഞ്ഞതാണ്. എന്നാല്‍, അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഞങ്ങള്‍ക്കു വഴങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും ഡിജിപി പറഞ്ഞു.
സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പങ്കെടുക്കുകയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: