തിരുവനന്തപുരം : പരവൂര്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് അയച്ചതില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്ക് അതൃപ്തി. വിഷയത്തിലുള്ള അതൃപ്തി ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു.
പോലീസിനു വീഴ്ചപറ്റിയെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ വീണ്ടും സര്‍ക്കാര്‍ ഡിജിപിയില്‍നിന്നു വിശദീകരണം തേടുകയായിരുന്നു. തന്റെ റിപ്പോര്‍ട്ട് മറികടന്ന് തന്നെക്കാള്‍ താഴ്ന്ന പോസ്റ്റിലുള്ള ഡിജിപിയോട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം ആവശ്യപ്പെട്ടതാണ് ആഭ്യന്തര സെക്രട്ടറിയെ പ്രകോപിപിച്ചിരിക്കുന്നത്.
പരവൂര്‍ ദുരന്തം സംബന്ധിച്ച് ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റി, ആര്‍ക്കൊക്കെ എതിരെ നടപടി വേണം തുടങ്ങിയ ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ടാണ് നളിനി നെറ്റോ സര്‍ക്കാറിനു സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് തയാറാക്കുന്നതിനു മുന്‍പുതന്നെ സംസ്ഥാന പോലീസ് മേധാവി, ക്രൈം ബ്രാഞ്ച് എഡിജിപി, ഇന്റലിജന്‍സ് എഡിജിപി തുടങ്ങിയവരില്‍നിന്നെല്ലാം ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയിരുന്നു.
ശരിയും തെറ്റും കൃത്യമായി വിലയിരുത്തിയാണ് താന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും ആഭ്യന്തര സെക്രട്ടറി പറയുന്നു. പരവൂര്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായാണ് നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. മത്സര കമ്പമാണ് നടക്കാന്‍ പോകുന്നതെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്ന കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍, ചത്തന്നൂര്‍ എസ്പി, പരവൂര്‍ സിഎ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി നിര്‍ദേശിക്കുന്നു.
എന്നാല്‍ പോലീസിന്റെ വീഴ്ച മൂടിവയ്ക്കാനും നടപടി ഒഴിവാക്കാനുമുള്ള നീക്കമാണു സര്‍ക്കാര്‍ നടപടിക്കു പിന്നിലെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: