കൊല്ലം: മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. കടത്താന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തു.
കോട്ടയം പാല മുരിക്കുംപുഴ കുന്നില്‍ വീട്ടില്‍ രാജിമോന്(40) ആണ് അറസ്റ്റിലായത്. മിനിലോറിയുടെ പ്ലാറ്റ് ഫോമില്‍ കന്നാസുകള്‍ നിരത്തി പ്ലാസിറ്റിക് ഷീറ്റ് ഇട്ട് മൂടിയതിന് ശേഷം അതിന് അഞ്ചടിമുകളില് വരെ കാലിപെട്ടികള്‍ നിരത്തിയ ശേഷമായിരുന്നു കടത്ത്. 35 ലിറ്ററിന്റെ 17 കന്നാസുകളിലാണ് സ്പരിറ്റ് നിറച്ചിരുന്നത്. ഇത്രയുമധികം സ്പിരിറ്റ് ചാരായമാക്കിയാല് പത്ത് ലക്ഷം രൂപയുടെ ലാഭം ലഭിക്കുമെന്ന് എക്സൈസ് സംഘം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കൊല്ലം എക്സൈസ് ഇന്റിലിജന്‍സ് ആന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്പരിറ്റി ലോറി പിടികൂടിയത്. കാലിപ്പെട്ടിയാണ് കൊണ്ടുപോകുന്നതെന്ന് തെറ്റിധരിപ്പിക്കുവാന്‍ വേണ്ടിയായിരുന്നു പഴവര്‍ഗങ്ങള്‍ കൊണ്ടുപോകുവാന്‍ ഉപയോഗിക്കുന്ന കാലിക്രേറ്റുകള് മുകളില്‍ നിറച്ചിരുന്നത്. പാലക്കാടുള്ള ഒരാളാണ് സ്പിറ്റ് കടത്തിന് പിന്നിലെന്ന് എക്സൈസ് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. എക്സ്ട്രാ ന്യൂട്രേല്‍ ആല്‍ക്കഹോള്‍ ഇനത്തില്‍പ്പെട്ട സ്പിരിറ്റാണ് പിടിച്ചെടുത്തത്. സാധാരണഗതിയില്‍ വിദേശമദ്യം നിര്‍മ്മിക്കാനാണ് ഇത് ഉപയോഗിക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.
റെയിഡിന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുരേഷ്, ഇന്‍സ്പെക്ടര്‍മാരായ ജെ.പി.ആന്‍ഡ്രൂസ്, കെ.വിജയന്, ഫ്രാന്‍സിസ്, പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്, എസ്.നിഷാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രിജയന്, അനീഷ്കുമാര്‍, വിധുകുമാര്‍, സുനില്‍കുമാര്‍, മനീഷ്യസ്, ശാലിനി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: