കൊട്ടാരക്കര: ഹൈക്കോടതി നിയോഗിച്ച കമ്മീഷന് മാലയില്‍ മലപ്പത്തൂരില്‍ തെളിവെടുപ്പ് നടത്തി.
ആയിരം ദിവസമായി പരിസ്ഥിതി സമരം നടന്നുവരുന്ന മാലയില്‍ മലപ്പത്തൂരില്‍ എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ച് കള്ളപ്രമാണം ചമച്ച് നേടിയ എല്ലാ ലൈസന്‍സുകളും പിന്‍വലിപ്പിച്ച് വ്യാജപ്രമാണം ചമച്ച വസ്തുവിന്റെ പോക്കുവരവു റദ്ദാക്കി വസ്തു ഗവണ്മെന്റിനെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരിസ്ഥിതി സംഘടനകളും ഹിന്ദുഐക്യവേദിയും ഹൈക്കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കമ്മീഷന് മാലയില്‍ മലപ്പത്തൂരില്‍ എത്തി തെളിവെടുപ്പ് നടത്തിയത്.
ജില്ലാകളക്ടറും അഡീഷണല്‍ തഹസില്‍ദാരും വെളിയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പൂയപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസറും ആറ് ആഴ്ചയ്ക്കകവും ഹൈക്കോടതി കമ്മീഷന് രണ്ടാഴ്ചയ്ക്കകവും മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കമ്മീഷന് തെളിവെടുപ്പിനായി വന്നപ്പോള്‍ റോഡുകളുടെ ശോചനീയാവസ്ഥയും നിരവധി ജീവജാലങ്ങളെയും പരിസ്ഥിതി ധ്വംസന പ്രവര്‍ത്തനങ്ങളെയും കുറിച്ച് നേരില്‍ കണ്ട് ബോദ്ധ്യപ്പെട്ടു. സമീപവാസികളില്‍ നിന്നും മൊഴിയെടുത്തു കൊണ്ടിരിക്കുമ്പോള്‍ ഹൈക്കോടതി കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പഞ്ചായത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പാറ ലോറികള്‍ പൂയപ്പള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തത് പ്രതിഷേധത്തിനിടയാക്കി. പരിസ്ഥിതി പ്രവര്‍ത്തകരായ അഡ്വ. വി.കെ.സന്തോഷ്കുമാര്‍, മഞ്ഞപ്പാറ സുരേഷ്, വെളിയം വാസുപിള്ള, മുരളി, മാലയില്‍ മോഹന്‍, ജിജോ, പൊടിമോന്, ബിജു എന്നിവരും കമ്മീഷനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: