അദ്ധ്യായം 11
”നിങ്ങള്‍ക്കു ഭഗവദ്ഗീതയിലെ ചില ശ്ലോകങ്ങള്‍ അറിയുമായിരിക്കും. വിദ്യാനികേതനിലല്ലേ പഠിക്കുന്നത്? എത്രയെണ്ണം കാണാതെ ചൊല്ലാന്‍ പറ്റും?” മുത്തച്ഛന് ചോദിച്ചു.
”പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ ഒമ്പതെണ്ണമുണ്ട്. അവയെല്ലാം ചൊല്ലാം. പന്ത്രണ്ടാം അദ്ധ്യായവും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. വേറെയും ചില ശ്ലോകങ്ങള്‍ അറിയാം” ഉണ്ണി പറഞ്ഞു.
”ശരി. എങ്കില്‍ ഉമ ചൊല്ലട്ടെ ആദ്യത്തെ പ്രാര്‍ത്ഥനാശ്ലോകം. ഒരു പ്രാര്‍ത്ഥനയോടെ തുടങ്ങുന്നതല്ലേ ഉത്തമം? ഉണ്ണീ, ഉമയുടെ കൂടെ നമുക്കും ചൊല്ലാം.” മുത്തച്ഛന് ചിരിച്ചു. ഉമ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി:
പാര്ത്ഥായ പ്രതിബോധിതാം ഭഗവതാ
നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ
മദ്ധ്യേ മഹാഭാരതം
അദൈ്വതാമൃത വര്‍ഷിണീം ഭഗവതീം
അഷ്ടാദശാദ്ധ്യായനീം
അംബ ത്വാമനുസന്ദധാമി ഭഗവദ്
ഗീതേ ഭവദ്വേഷിണീം
”പാര്‍ത്ഥന്റെ ബുദ്ധി തെളിയാന്‍ ഭഗവാന് നാരായണന് ഉപദേശിച്ചതും, വ്യാസമുനി മഹാഭാരത യുദ്ധമദ്ധ്യേ എഴുതിയതും, 18 അദ്ധ്യായങ്ങളിലായി അദൈ്വതാമൃതം വര്‍ഷിക്കുന്നതും സംസാരദുഃഖം നശിപ്പിക്കുന്നതുമായ ഗീതാമാതാവിനെ ഞാന്‍ ധ്യാനിക്കുന്നു എന്നാണ് ഇതിന്നര്‍ത്ഥം. ഒരു ഗ്രന്ഥത്തെക്കുറിച്ചു പറയേണ്ടതെല്ലാം ഒരൊറ്റ ശ്ലോകത്തില്‍ ചുരുക്കിപ്പറഞ്ഞതു കണ്ടില്ലേ?
മറ്റൊരു മനോഹര ശ്ലോകം കൂടി ഞാന്‍ ചൊല്ലാം.
മൂകം കരോതി വാചാലം
പങ്ഗും ലംഘയതേ ഗിരിം
യത്കൃപാ തമഹം വന്ദേ
പരമാനന്ദ മാധവം.
മൂകനായ ഒരാളെ വാചാലനായും മുടന്തനായവനെ പര്‍വതാരോഹകനായും മാറ്റാന്‍ കഴിയുന്ന കൃപാവാരിധിയും ആനന്ദസ്വരൂപനുമായ മാധവനെ ഞാന്‍ വന്ദിക്കുന്നു. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ശ്രേഷ്ഠതവരിക്കാന്, ഭഗവാനില്‍ മനസ്സര്‍പ്പിച്ചു ഗീത വായിക്കുന്ന ആള് പ്രാപ്തനാകുമെന്നാണ് സൂചന. ഈ ശ്ലോകത്തെ ഞാന്‍ മലയാളത്തിലാക്കിയതു കൂടി കേള്‍പ്പിക്കാം:
വാചാലനായ് മൂകനെ മാറ്റിടുന്നു
മുടന്തനെ കുന്നു കയറ്റിടുന്നു
ആ ശക്തി സത്യം, കനിവിന് സമുദ്രം
ആനന്ദകൃഷ്ണാ പ്രണമിപ്പു നിത്യം!
”മുത്തച്ഛാ, ഇനി ഞാന്‍ ആദ്യ അദ്ധ്യായമായ അര്‍ജ്ജുനവിഷാദയോഗത്തിലെ ആദ്യ ശ്ലോകം ചൊല്ലട്ടെ” ഉമ ചോദിച്ചു.
”ശരി. കേള്‍ക്കട്ടെ.”
ധര്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവ:
മാമകാ: പാണ്ഡവശ്ചൈവ
കിമകുര്‍വ്വത സഞ്ജയ?
”കൊള്ളാം. ഇതു ഒരു നാടകം എന്നപോലെ നിങ്ങള്‍ മനസ്സില്‍ കാണണം. ഹസ്തിനപുരിയിലെ രാജധാനിയില്‍ ദുഃഖത്തോടെ, ഉത്കണ്ഠയോടെ ഇരിക്കയാണ് അന്ധനായ രാജാവ് ധൃതരാഷ്ട്രന്. അടുത്തുനില്പ്പുണ്ട് മന്ത്രിയായ സഞ്ജയന്. അദ്ദേഹത്തിനു ദിവ്യദൃഷ്ടി നല്‍കിയിട്ടുണ്ട് മഹാനായ വ്യാസമഹര്‍ഷി. യുദ്ധഭൂമിയില്‍ നടക്കുന്നതെല്ലാം കാണാനും രാജാവിനു വിവരിച്ചുകൊടുക്കാനുമാണത്. നോക്കണേ! നാമിപ്പോള്‍ ക്രിക്കറ്റും ഫുട്ബോളും മറ്റും കാണുന്ന ടെലിവിഷന്റെ സ്ഥാനമാണല്ലോ സഞ്ജയന്.
”ഉമ ചൊല്ലിയതു ഒരു ചോദ്യ ശ്ലോകമാണ്. ധൃതരാഷ്ട്രന് സഞ്ജയനോട് ചോദിക്കുന്നു – ”ധര്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധം ചെയ്യാന്‍ ഒത്തുചേര്‍ന്ന എന്റെ ആള്‍ക്കാരും പാണ്ഡുവിന്റെ ആള്‍ക്കാരും എന്തു ചെയ്തു സഞ്ജയാ?”-എന്ന്. അതില്‍ 32 അക്ഷരങ്ങള്‍-ഒരു വരിയില്‍ എട്ടക്ഷരം വീതം നാലുവരികള്‍-ഇതിനെ അനുഷ്ട്ടുപ്പു വൃത്തത്തിലുള്ള ശ്ലോകമെന്നു പറയും. ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍, കുറച്ചെണ്ണം ഒഴികെ, എല്ലാം ഈ വൃത്തത്തില്‍ രചിക്കപ്പെട്ടവയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: