നൂറ്റിപതിനൊന്നുപേരുടെ മരണത്തിനും ആയിരത്തില്‍പ്പരം പേര്‍ക്ക് പൊള്ളലേല്‍ക്കുന്നതിനും കാരണമായ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരത്തിന് വിലക്ക് വരുമോ എന്ന സംശയം വ്യാപകമായിരുന്നു. പരവൂര്‍ ദുരന്തത്തില്‍ പ്രഖ്യാപിച്ച ദുരന്താശ്വാസമൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്ന് പൊള്ളലേറ്റ് ആശുപത്രിയിലായവരുടെ പരാതിയിലും ശബ്ദായമാനമാണ്.
പൂരമില്ലാതെ എന്തു തൃശൂര്‍ എന്ന ചോദ്യം മുഖരിതമായത് തൃശ്ശൂര്‍ പൂരം മോസ്റ്റ് സ്പെക്ടക്യുലര്‍ ഫെസ്റ്റിവല്‍ (ഏറ്റവും വര്‍ണ്ണശബളവും ഗംഭീരവുമായ) എന്ന് യുനെസ്കോപോലും വിശേഷിപ്പിച്ച ആഘോഷമാണ്. മതവിശ്വാസങ്ങള്‍ക്കതീതമായി, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെ, പൂരം നടത്തണമെന്നാവശ്യപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്. പൂരത്തിനുള്ള ആന എഴുന്നള്ളിപ്പിനും ആനകള്‍ തമ്മില്‍ പാലിക്കേണ്ട ദൂരത്തിനും നിര്‍ദ്ദേശിക്കപ്പെട്ട നിയന്ത്രണം വന്നാല്‍ വര്‍ണശബളമായ കുടമാറ്റച്ചടങ്ങ് അസാധ്യമാകും.
2007 ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം, ക്ഷേത്രത്തിന് കേടുപാട് വരുത്താതെ മാത്രമേ വെടിക്കെട്ട് നടത്താന്‍ പാടുള്ളൂ. വിവിധതലങ്ങളില്‍ സുരക്ഷ ഉറപ്പാക്കി ഉപാധികളോടെ പൂരം നടത്താമെന്നും കോടതി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ പരമ്പരാഗത ചടങ്ങുകളോടെ തൃശൂര്‍ പൂരം നടത്താന്‍ ഡെപ്യൂട്ടി കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സിന്റെ അനുമതി സമ്പാദിക്കുകയായിരുന്നു.
ഇപ്പോള്‍ സംസ്ഥാനത്ത് സര്‍വകക്ഷിയോഗം വിളിച്ച് പരമ്പരാഗത രീതിയില്‍ത്തന്നെ പൂരം നടത്താനും, ആനകളെ എഴുന്നളളിപ്പിക്കാനും മറ്റുമുള്ള നിയന്ത്രണങ്ങള്‍ നീക്കി, വെള്ളിയാഴ്ച സാമ്പിള്‍ വെടിക്കെട്ട് നടത്താനും അനുമതി നല്കി. വനംവകുപ്പിന്റെ നിയന്ത്രണങ്ങളും, വെടിയുടെ ശബ്ദം ആനകള്‍ക്ക് അസഹ്യമാണെന്ന തടസ്സവാദവും സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നു. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികാരികളെ കണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരായ തിരുവഞ്ചൂരും രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. കാണികള്‍ നൂറുമീറ്റര്‍ അകലം പാലിച്ചിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
തൃശൂര്‍ പൂരത്തിലെ വര്‍ണാഭമായ ചടങ്ങ് കുടമാറ്റമാണ്. ഇത് ആനകള്‍ തമ്മില്‍ ചേര്ന്നുനിന്നാല് മാത്രമേ സാധ്യമാകുകയുള്ളൂ. മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശം ആനകള്‍ ചേര്ന്നുനിന്നാല് അത് അവയ്ക്ക് അസഹനീയമാണെന്നും അതിനാല്‍ കൃത്യമായ അകലം പാലിക്കണമെന്നുമായിരുന്നു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പ്രധാന കാരണം അത് മത്സരക്കമ്പമായിരുന്നതും വെടിയുടെ ശബ്ദത്തിന് ആക്കം കൂട്ടാന്‍ നൈട്രേറ്റ് മുതലായ നിരോധിച്ച വസ്തുക്കള്‍ ചേര്‍ത്തിരുന്നതിനാലുമാണ്.
തൃശൂര്‍ വെടിക്കെട്ട് വര്‍ണാഭമാക്കി, വെടി ശബ്ദം കുറച്ച് നടത്താനാണ്. ദേവസ്വം അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത്. തൃശൂര്‍ പൂരം തൃശൂര്‍ക്കാരുടെ മാത്രം ആഘോഷമല്ല, ദൂരസ്ഥലത്തുനിന്നുള്ളവരും ഇതു കാണാനായി വരും. മറ്റൊരു വസ്തുത ഇത് വിനോദസഞ്ചാര വികസന ഉപാധികൂടിയാണ് എന്നതാണ്. ആന എഴുന്നള്ളിപ്പും കുടമാറ്റവും കാണാനും ക്യാമറയില്‍ പകര്‍ത്താനും ധാരാളം വിദേശികള്‍ തൃശൂരിലെത്തുമ്പോള്‍ അത് വിനോദസഞ്ചാര വരുമാനം വര്‍ധിക്കാനുള്ള ഉപാധിയുമാകുന്നു.ഇപ്പോള്‍ കോടതിവിധി മാനിച്ച് ഉപാധികളോടെ നിയന്ത്രണങ്ങളോടെ വിവിധതലങ്ങളില്‍ സുരക്ഷ ഉറപ്പാക്കിയാണ് പൂരം വെടിക്കെട്ട് നടത്താന്‍ പോകുന്നത്. വെടിക്കെട്ട് കൊണ്ട് സമീപത്തെ കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകളുണ്ടാകാതെ സൂക്ഷിച്ചുകൊള്ളാമെന്നും ദേവസ്വം അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
വെടിക്കെട്ട് ശബ്ദമുഖരിതമാക്കുന്നതിനേക്കാള്‍ വര്‍ണാഭമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പടക്കങ്ങള്‍ക്കും പൂത്തിരി, കമ്പിത്തിരി മുതലായവയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് വര്‍ണശബളമാക്കിയായിരിക്കും ഈ വര്‍ഷത്തെ തൃശൂര്‍ പൂരം.പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണമായ, നൈട്രേറ്റ് പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കാതെ, തീര്‍ത്തും സുരക്ഷിതമായ തരത്തിലായിരിക്കും തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട്. വെള്ളിയാഴ്ചത്തെ സാമ്പിള്‍ വെടിക്കെട്ട് തന്നെ ഇത് തെളിയിക്കുന്നതാണ്. 2000 കെ.ജി. ക്വാക്കേസും പൈറൊ ടെക്നികും ഉപയോഗിച്ചാണ് വെടിക്കെട്ടിന് വര്‍ണശബളിമ നല്‍കുന്നത്.
പരവൂര്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമോ നിയന്ത്രിക്കണമോ എന്ന ചര്‍ച്ചകളും വാദവിവാദങ്ങളും നടക്കുമ്പോള്‍ തൃശൂരിലെ പൂരം നടത്താന്‍ കൈക്കൊണ്ട തീരുമാനം ഏറെ ശ്രദ്ധേയമാണ്. ആഘോഷങ്ങള്‍ വേണം; അമിതാര്‍ഭാടങ്ങള്‍ വേണ്ട, ആഹ്ലാദങ്ങള്‍ ആകാം; അത് അപകടങ്ങളാകണ്ട എന്ന സന്ദേശം നല്കുന്ന മകതൃകകൂടിയാകും വടക്കുന്നാഥന്റെ മുറ്റത്തെ പൂരവും സാമ്പിള്‍ വെടിക്കെട്ടുമെന്ന് പ്രതീക്ഷിയ്ക്കാം, ആഗ്രഹിയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: