അഹമ്മദാബാദ്: ഒടുവില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസിന്റെ മുക്തകണ്ഠ പ്രശംസ. റിപ്പബ്ലിക് ദിനത്തില്‍ സംസ്ഥാനത്തെ പത്രങ്ങള്‍ക്ക് നല്കിയ പരസ്യത്തിലാണ് കോണ്‍ഗ്രസ് മോഡിയെ പുകഴ്ത്തുന്നത്. ചിത്രം സഹിതമുള്ള പരസ്യത്തില്‍ “ഒരു മഹാസംഘാടകനും അതിബുദ്ധിശാലിയായ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും” എന്നാണ് മോഡിയെ വിശേഷിപ്പിക്കുന്നത്. ഗുജറാത്ത് തുടക്കം മുതല്‍തന്നെ പുരോഗതി പ്രാപിച്ച സംസ്ഥാനമാണെന്നും മോഡി ഉള്‍പ്പെടെ എല്ലാ മുഖ്യമന്ത്രിമാരുടെയും സംഭാവനകള്‍ ഇതിനുണ്ടെന്നും രണ്ട് പേജുള്ള പരസ്യത്തില്‍ പറയുന്നു.
ഡിസംബറില്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി പാര്‍ട്ടികള്‍ ഏറെക്കുറെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. ഇതിനിടെ മോഡിയെ പുകഴ്ത്തി പ്രതിപക്ഷമായ കോണ്‍ഗ്രസ് പരസ്യം നല്‍കിയത് സെല്‍ഫ് ഗോളാണെന്ന് വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.
“മികച്ച സംഘാടകനും തന്റെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ബുദ്ധിപൂര്‍വം തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നയാളുമായ നരേന്ദ്ര മോഡി 2001 ഒക്ടോബര്‍ ഏഴിന് സംസ്ഥാന മുഖ്യമന്ത്രിയായി” എന്നാണ് പരസ്യത്തിലുള്ളത്. മോഡിയുടെ ഭരണനേട്ടങ്ങളും പരസ്യത്തില്‍ അക്കമിട്ട് നിരത്തുന്നു. “ഗുജറാത്തിനെ വികസിത സംസ്ഥാനമാക്കാന്‍ മോഡി അങ്ങേയറ്റം പരിശ്രമിക്കുകയാണ്. ബയോടെക്നോളജിക്കായി അദ്ദേഹം പുതിയൊരു ഡിപ്പാര്‍ട്ടുമെന്റ് തുടങ്ങി. നര്‍മദാ അണക്കെട്ടിന്റെ ഉയരം കൂട്ടാനും അദ്ദേഹത്തിന് കഴിഞ്ഞു,” പരസ്യത്തില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
രണ്ടുവര്‍ഷം കൂടുമ്പോള്‍ ഗുജറാത്ത് നിക്ഷേപസംഗമം സംഘടിപ്പിക്കുന്നതിലും കോണ്‍ഗ്രസ് മോഡിയെ പ്രശംസിക്കുന്നു. ഇതിന്പുറമെ കൃഷിമഹോത്സവ്, നവരാത്രി മഹോത്സവ്, പട്ടം പറത്തല്‍ ഉത്സവം തുടങ്ങിയവക്കും മോഡി സര്‍ക്കാര്‍ തുടക്കമിട്ടതായി പരസ്യം ചൂണ്ടിക്കാട്ടുന്നു. ഇത് ആദ്യമായാണ് കോണ്‍ഗ്രസ് മോഡിയെ പ്രശംസിച്ച് ഒരു പരസ്യം നല്‍കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസനത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയിലുള്ള സംസ്ഥാനമാകാന്‍ മോഡിയുടെ ഭരണത്തിന് കീഴില്‍ ഗുജറാത്തിന് കഴിഞ്ഞതായി രാജീവ്ഗാന്ധി ഫൗണ്ടേഷന് റിപ്പോര്‍ട്ടില്‍ അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: