ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഏതാനും വിഷയങ്ങളാണ് മാധ്യമങ്ങളില്‍ ഈയിടെ നിറഞ്ഞു നില്‍ക്കുന്നത്. പരവൂര്‍ പുറ്റിങ്കല്‍ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നൂറിലധികം നിരപരാധികള്‍ക്കാണ് ജീവാപായം സംഭവിച്ചത്. നാനൂറിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരുക്കും സംഭവിച്ചിരിക്കുന്നു.ക്ഷേത്രോത്സവങ്ങളില്‍ ആനപ്പുറത്തുളള എഴുന്നളളത്ത് സൃഷ്ടിക്കുന്ന അപകടങ്ങള്‍ അനവധിയാണ്. ഉത്സവത്തില്‍ സംബന്ധിക്കാന്‍ എത്തുന്ന എത്രയോ ഭക്തജനങ്ങളുടേയും ആനകളെ നിയന്ത്രിക്കുന്ന പാപ്പാന്മാരുടേയും ജീവിതമാണ് ക്ഷേത്രാങ്കണങ്ങളില്‍ പൊലിഞ്ഞു പോയിട്ടുളളത്.
വെടിക്കെട്ടും ആനപ്പുറത്തുളള എഴുന്നളളത്തും ആചാരങ്ങളോ ദുരാചാരങ്ങളോ എന്ന സംവാദമാണ് തത്സമയം പ്രബലമായി നടന്നുകൊണ്ടിരിക്കുന്നത്. ക്ഷേത്രങ്ങളും ആചാരങ്ങളുമായി ഏറ്റവും കൂടുതല്‍ അടുത്തിടപെടുന്ന ബ്രാഹ്മണവര്ഗ്ഗത്തിന്റെ സംഘടനയായ യോഗക്ഷേമ സഭയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുവാന്‍ ഇടവന്നിട്ടുളള ഒരു വ്യക്തി എന്ന നിലയ്ക്ക് പ്രസ്തുത വിഷയങ്ങളെ സംബന്ധിച്ച് ഒരഭിപ്രായം പറയുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്.
ആദ്യമായി പറഞ്ഞുകൊളളട്ടെ, വെടിക്കെട്ട് ഒരു ക്ഷേത്രാചാരം അല്ലേയല്ല. അപകടം ക്ഷണിച്ചുവരുത്തുന്ന ഒരധമ വിനോദം മാത്രമാണത് – നിമിഷനേരത്തേക്ക് കണ്ണുകളില്‍ വിസ്മയം ചൊരിയുന്ന അപകടകരമായ ഒരു ധൂര്‍ത്ത്. കോടിക്കണക്കിന് രൂപ മുടക്കി കരിമരുന്നിന് തീ കൊടുത്ത് ദേവനെയോ ദേവിയേയോ പ്രീതിപ്പെടുത്തുന്ന ഒരു വഴിപാടായി ഇതിനെ കാണാനാവില്ല. ഇതിലും എത്രയോ ശ്രേഷ്ഠമാണ് നനച്ചു കുളിച്ച് ശുദ്ധമായി കുറച്ച് പൂക്കള്‍ തൊടിയില്‍ നിന്ന് ഇറുത്തെടുത്ത് ശ്രീകോവിലിന്റെ നടയില്‍ സമര്‍പ്പിക്കുന്നത്! ഈശ്വരാനുഗ്രഹം നേടുവാന്‍ പണം മുടക്കി ആര്ഭാടങ്ങളില് ഏര്‍പ്പെടേണ്ട ആവശ്യം ഉളളതായി കരുതുന്നില്ല.
വേണ്ടുവോളം ധനമുളളവര് സാധുക്കള്‍ക്ക് അന്നദാനമോ വസ്ത്രദാനമോ നടത്തട്ടെ; പാവങ്ങളായ രോഗികള്‍ക്ക് ചികിത്സാ സഹായം നല്കട്ടെ; ജീര്‍ണ്ണിച്ച ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ആവത് ചെയ്യട്ടെ. വെടിക്കെട്ട് നടത്തി ജനങ്ങളുടെ ജീവന് നിര്‍ദ്ദയം അപഹരിക്കുന്ന കൊടുംപാപത്തില്‍ നിന്ന് ഇക്കൂട്ടര്‍ പിന്മാറട്ടെ. അപകടത്തില്‍ മരിച്ചുപോയ ഹതഭാഗ്യരില്‍ നിന്നുപോലും ഉത്സവനടത്തിപ്പുകാര്‍ പണം പിരിച്ചിട്ടുണ്ടാകുമെന്നതാണ് ഏറ്റവും വലിയ വിധിവൈപരീത്യം! ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമം മൂലം വെടിക്കെട്ടുകള്‍ പൂര്‍ണ്ണമായും നിരോധിക്കുകയാണ് വേണ്ടതെന്ന ആവശ്യം ഉയരുന്നുണ്ട്. നിയന്ത്രണം അപര്യാപ്തമാണ്. ഇപ്പോഴും അതുണ്ടല്ലോ. പക്ഷെ, അത് പ്രയോജനരഹിതമാണെന്ന് തെളിഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഒഴിവാക്കപ്പെടേണ്ട മറ്റൊരാര്‍ഭാടമാണ് ക്ഷേത്രങ്ങളിലെ ഗജസാന്നിദ്ധ്യം. ആന നാട്ടുമൃഗമല്ല. വനത്തില്‍ നിന്ന് ചതിപ്രയോഗത്തിലൂടെ പിടിച്ച് നാട്ടില്‍ കൊണ്ടുവന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് പതം വരുത്തി മനുഷ്യന്റെ ആജ്ഞാനുവര്‍ത്തികളാക്കുന്ന ആന സിംഹത്തെപ്പോലെയോ കടുവയെപ്പോലെയോ ഒരു ഹിംസ്രജീവിയല്ല. അത്ഭുതപ്പെടുത്തുന്ന ആകാര വലിപ്പമുണ്ടെങ്കിലും സാധുവാണ് ആ മൃഗം. പ്രകോപനം സൃഷ്ടിക്കുമ്പോഴോ മദപ്പാടിലായിരിക്കുമ്പോഴോ ആണ് ആന സാധാരണയായി അക്രമകാരിയാകുന്നത്. ആനയുടെ ഭാരവും കായികശേഷിയും മനുഷ്യന് താങ്ങാനാവുന്നതല്ല. ജനങ്ങള്‍ക്ക് മാരകമായ അപകടങ്ങള്‍ സംഭവിക്കുവാന്‍ ആനയുടെ നിസ്സാരമായ ഒരു പ്രതിഷേധ ചലനം മാത്രം മതിയാകും. യഥാര്‍ത്ഥത്തില്‍ ആനകളോട് കാട്ടുന്ന കഠിനമായ ക്രൂരതയ്ക്കെതിരെ കോടതികള്‍ സ്വയം നടപടി എടുക്കേണ്ടതാണ്.
സ്വയം പീഡനമേറ്റ് മനുഷ്യനെ സന്തോഷിപ്പിക്കുവാന്‍ തീവ്രമായ യാതന അനുഭവിക്കുന്ന ആനകളോട് സഹാനുഭൂതിയാണ് നമുക്ക് ഉണ്ടാകേണ്ടത്. ദേവീദേവന്മാരെ ആനപ്പുറത്താണ് എഴുന്നളളിക്കേണ്ടത് എന്ന് തന്ത്രസമുച്ചയം ഉള്‍പ്പെടെ ഒരു ദൈവശാസ്ത്രവും അനുശാസിക്കുന്നില്ല. എത്രയോ മണിക്കൂറുകളാണ് കൈകാലുകള്‍ ബന്ധിക്കപ്പെട്ട് നട്ടുച്ച നേരത്തെ ചൂടില്‍ ഈ സാധു മൃഗങ്ങള്‍ അമ്പലത്തിന്റെ തിരുമുറ്റങ്ങളിലും തെരുവുകളിലും മൂന്നും നാലും പേരെ വഹിച്ചുകൊണ്ട് അനുസരണയോടെ നില്‍ക്കുന്നത്. ആനപ്പുറത്ത് കയറുന്ന ശാന്തിക്കാരെ സംബന്ധിച്ചും ഇത് താങ്ങാനാകാത്ത പീഡാനുഭവമാണ്.
ചുരുക്കത്തില്‍ ക്രൂരതയില്‍ നിന്ന് ആനന്ദം കണ്ടെത്തുന്ന വൈകൃതമാണ് ആനപ്പുറത്തെ എഴുന്നളളത്ത് കണ്ടാസ്വദിക്കുന്നവരുടേത്. നാട്ടാനകളുടെ സംരക്ഷണത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവില്‍ ആനത്താവളങ്ങള്‍ സ്ഥാപിച്ച് വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആവിഷ്കരിക്കാവുന്നതാണ്. ജെസിബി പോലെയുളള കൂറ്റന്‍ യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ ആനകളുടെ ആവശ്യം ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. അങ്ങനെ കൂപ്പിലും എഴുന്നളളത്തിലും ആനകള്‍ അനുഭവിച്ചുകൊണ്ടിരുന്ന നരക യാതനകള്‍ക്ക് ഒരറുതി വന്നുചേരട്ടെ. ആനപ്പുറത്തെ എഴുന്നള്ളിപ്പും, കൂപ്പുകളിലെ തടിപിടുത്തവും നിരോധിക്കുന്നതോടൊപ്പം ഇനി മേലില്‍ വനത്തില്‍ നിന്ന് ആനകളെ പിടിക്കുന്ന പ്രാകൃത സമ്പ്രദായവും നിരോധിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍തന്നെ വംശനാശത്തിന്റെ അടുത്തെത്തിക്കൊണ്ടിരിക്കുന്ന ആനകളുടെ അതിജീവനം ഉറപ്പ് വരുത്തുവാന്‍ കാലം വൈകിയിരിക്കുന്നു.
വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന അടുത്ത വിഷയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശം. സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ബഹു.സുപ്രീംകോടതി നിരീക്ഷിച്ചിരിക്കുകയാണല്ലോ. ബുദ്ധിഭ്രമം ഉളളവരൊഴികെ ഭാരതത്തിലെ എല്ലാ പൗരന്മാര്ക്കും ഏത് സ്ഥാനങ്ങളിലും എത്തിപ്പെടുവാനുളള തുല്യ സ്വാതന്ത്ര്യം അനുശാസിക്കുന്ന ഭരണഘടനയെ പൂര്‍ണ്ണമായി മാനിക്കണമെങ്കില്‍ (സാക്ഷാല്‍ അയ്യപ്പസ്വാമി എന്നോട് ക്ഷമിക്കട്ടെ) ഋതുമതിയായ യുവതിക്കും പാവനമായ ശ്രീകോവിലില്‍ പ്രവേശം അനുവദിക്കണമെന്ന് വരില്ലേ? അതേപോലെ തന്നെ ബ്രാഹ്മണരെ മാത്രം മേല്‍ശാന്തിയായി നിയോഗിക്കുന്ന സമ്പ്രദായവും ഭരണഘടനാ വിരുദ്ധമല്ലേ? പാഴ്സികളും, ക്രിസ്ത്യാനികളും, മുസല്മാന്മാരുമായ ഭാരത പൗരന്മാര്ക്കെല്ലാം തുല്യസ്വാതന്ത്ര്യം നല്കേണ്ടതല്ലേ? ഇവിടെ നിയമത്തിനോ അതോ ആചാരവിശ്വാസങ്ങള്ക്കോ കൂടുതല്‍ പ്രസക്തി എന്ന കാര്യം ബഹുമാന്യരായ ന്യായാധിപര്‍ വ്യക്തമാക്കുമെന്ന് വിശ്വസിക്കുന്നു.
ന്ദുമത ആചാരത്തിന്റെ ഭാഗമായി 10 നും 50 നും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്കു മാത്രമേ അവരുടെ സഹജമായ ശാരീരികാവസ്ഥയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നിഷേധിച്ചിട്ടുളളു. ഇതില്‍ നിന്നുതന്നെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടില്ലായെന്നും ഉപാധികളോടെയുളള നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്നും വ്യക്തമാകുന്നു. ആപേക്ഷികമായ ഈ വിവേചനത്തിനെതിരെ അയ്യപ്പഭക്തരായ ഒരു സ്ത്രീ പോലും കോടതിയെ സമീപിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തില്‍ ശബരിമല പോലെ വിശ്വപ്രസിദ്ധവും അതിപുരാതനവുമായ ക്ഷേത്രത്തിലെ പ്രാചീനമായ ഒരാചാരം ബോധപൂര്‍വ്വമായ ഒരു വിവേചനമായി ബഹു. കോടതി കരുതരുത്. ശബരിമലയിലെ അന്യാദൃശമായ ഈ ആചാരത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടില്ലാത്ത അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന സ്ത്രീകള്‍ പോലും പമ്പയില്‍ തടഞ്ഞു നിര്‍ത്തപ്പെടുമ്പോള്‍ പ്രതിഷേധിക്കുവാനോ പ്രതിരോധിക്കുവാനോ തുനിയുന്നില്ലായെന്നത് ശ്രദ്ധേയമാണ്. കൂടെ വന്ന പുരുഷന്മാര് ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തും വരെ പമ്പയിലെ ക്ഷേത്രങ്ങളില്‍ ആരാധന നടത്തിയും പമ്പയിലെ കാനനഭംഗി വേണ്ടുവോളം ആസ്വദിച്ചും അവര്‍ ക്ഷമയോടെ കാത്തിരിക്കുന്ന കാഴ്ച സര്‍വസാധാരണമാണ്. അവരെ സംബന്ധിച്ചിടത്തോളം ഭരണഘടനയിലെ നിയമപരിരക്ഷയേക്കാള് പ്രധാനം വിശ്വാസത്തിന്റെ പരിരക്ഷയാണ്. നമ്മുടെ നാട്ടിലെ പ്രശ്നങ്ങളില്‍ ഏറിയപങ്കും സൃഷ്ടിക്കപ്പെടുന്നവയാണ്. സ്വമേധയാ ഉടലെടുക്കുന്നവ അല്ലതന്നെ.
(യോഗക്ഷേമ സഭ മുന്‍ പ്രസിഡന്റും അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന് മുന്‍ ദേശീയ ജന.സെക്രട്ടറിയുമായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: