രാജ്കോട്ട്: പുതുമുഖങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ വിജയം സുരേഷ് റെയ്നയുടെ ഗുജറാത്ത് ലയണ്‍സിന്. കീഴടക്കിയത് ധോണിയുടെ പൂനെ സൂപ്പര്‍ ജയന്റ്സിനെ. വിഷുദിനത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ലയണ്‍സ് റൈസിങ് പൂനെക്കെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് രണ്ട് ഓവര്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 164 റണ്‍സെടുത്താണ് ലക്ഷ്യം മറികടന്നത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പൂനെ സൂപ്പര്‍ ജയന്റ്സ് ഡു പ്ലെസിസിന്റെയും കെവിന് പീറ്റേഴ്സന്റെയും മികച്ച ബാറ്റിങിന്റെ കരുത്തിലാണ് 163 റണ്‍സെടുത്തത്. സ്കോര്‍ 27-ല്‍ എത്തിയപ്പോള്‍ 21 റണ്‍സെടുത്ത രഹാനെ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡുപ്ലെസിസും പീറ്റേഴ്സണും ചേര്‍ന്ന് പൂനെയെ മികച്ച സ്കോറിലേക്ക് നയിച്ചു. 14 ഓവറില്‍ സ്കോര്‍ 113-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 31 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം 37 റണ്‍സെടുത്ത പീറ്റേഴ്സണെ ബ്രാവോ ബൗള്‍ഡാക്കി. അധികം കഴിയും മുന്നേ ഡുപ്ലെസിസും മടങ്ങി.
43 പന്തില്‍ അഞ്ച് ഫോറും നാല് സിക്സറുമടക്കം 69 റണ്‍സെടുത്ത ഡുപ്ലെസിസിനെ പ്രവീണ്‍ താംബെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റമ്പ് ചെയ്തു. സ്റ്റീവന്‍ സ്മിത്ത് അഞ്ച് റണ്‍സെടുത്ത് പുറത്തായി. പിന്നീട് 10 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്സറുമടക്കം പുറത്താകാതെ 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയുടെ ബാറ്റിങാണ് സൂപ്പര്‍ ജയന്റ്സ് സ്കോര്‍ 163-ല്‍ എത്തിച്ചത്. ലയണ്‍സിന് വേണ്ടി രവീന്ദ്ര ജഡേജ, പ്രവീണ്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ മികച്ച ബൗളിംഗ് കാഴചവച്ച ഡ്വെയ്ന്‍ ബ്രാവോ പക്ഷേ ഈ മത്സരത്തില്‍ അടിവാങ്ങി. ബ്രാവോ നാല് ഓവറില്‍ വഴങ്ങിയത് 43 റണ്‍സാണ്. ഒരു വിക്കറ്റും നേടി. ഫിഞ്ചാണ് മാന്‍ ഓഫ് ദി മാച്ച്.
ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചിന്റെയും ബ്രണ്ടന്‍ മക്കല്ലത്തിന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് ലയണ്‍സിന് അനായാസ വിജയം സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഫിഞ്ച് 36 പന്തുകളില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സറുമടക്കം 50 റണ്‍സ് നേടിയപ്പോള്‍ മക്കല്ലം 31 പന്തില്‍ നിന്ന് മൂന്ന് വീതം ബൗണ്ടറിയും സിക്സറുമടിച്ച് 49 റണ്‍സെടുത്തു.
കിങ്സ് ഇലവനെതിരായ ആദ്യ മത്സരത്തിലും ഫിഞ്ച് അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റന്‍ സുരേഷ് റെയ്ന 24 പന്തില്‍നിന്ന് 24 റണ്‍സെടുത്തു പുറത്തായി. പത്ത് പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്സുമടക്കം പുറത്താകാതെ 22 റണ്‍സെടുത്ത ഡ്വെയ്ന്‍ ബ്രാവോയും നാല് റണ്‍സെടുത്ത ജഡേജയും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ലയണ്‍സിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. സൂപ്പര്‍ ജയന്റ്സിന് വേണ്ടി മുരുകന് അശ്വിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: