റിയോ ഡി ജനീറോ: ഈ വര്‍ഷം നടക്കുന്ന ഒളിമ്പിക്സ് ഫുട്ബോളില്‍ ബ്രസീലിന് ആദ്യ റൗണ്ടില്‍ കാര്യമായ വെല്ലുവിളികളില്ല. ഗ്രൂപ്പ് എയില്‍ ദക്ഷിണാഫ്രിക്ക, ഇറാഖ്, ഡെന്മാര്ക്ക് എന്നിവര്‍ക്കൊപ്പമാണ് ബ്രസീലിന്റെ സ്ഥാനം. ആഗസ്റ്റ് നാലിന് നടക്കുന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുമായും 7ന് ഇറാഖുമായും 10ന് ഡെന്മാര്ക്കുമായും ബ്രസീല്‍ കളിക്കും. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് സ്വര്‍ണ്ണം നേടുക എന്ന ലക്ഷ്യത്തോടെയാണ് നെയ്മറും കൂട്ടരും സ്വന്തം മണ്ണില്‍ ഒളിമ്പിക്സ് ഫുട്ബോളിനിറങ്ങുന്നത്.
മറക്കാനയില്‍ നടന്ന ചടങ്ങില്‍ ഇതിഹാസതാരങ്ങളിലൊരാളായ റൊണാള്‍ഡീഞ്ഞോയാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്.
കരുത്തരായ അര്‍ജന്റീനയും പോര്‍ച്ചുഗലും ഗ്രൂപ്പ് ഡിയില്‍ ഏറ്റുമുട്ടും. ഹോണ്ടുറാസ്, അള്‍ജീരിയ എന്നിവയാണ് മറ്റ് ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ സ്വീഡന്, കൊളംബിയ, നൈജീരിയ, ജപ്പാന് ടീമുകളാണ് അണിനിരക്കുന്നത്. ഫിജി, ദക്ഷിണ കൊറിയ, മെക്സിക്കോ, ജര്‍മ്മനി എന്നിവരുമാണ് ഏറ്റുമുട്ടുക. ഓഗസ്റ്റ് 4 മുതല്‍ 20 വരെയാണ് ഫുട്ബോള്‍ മത്സരങ്ങള്‍. ആറു വേദികളാണുള്ളത്.
അണ്ടര്‍23 കളിക്കാരെ കൂടാതെ മൂന്നു സീനിയര്‍ താരങ്ങള്‍ക്കാണ് ഓരോ ടീമിലും കളിക്കാവുന്നത്.
നെയ്മറെ കൂടാതെ ചെല്‍സിയുടെ മിഡ്ഫീല്‍ഡര്‍ വില്യന്, പ്രതിരോധതാരം മിറാന്‍ഡ എന്നിവരാണ് ദുംഗയുടെ സംഘത്തിലെ സീനിയര്‍ താരങ്ങള്‍. ഒളിമ്പിക്സിന് നെയ്മറെ അയയ്ക്കാന്‍ ബാഴ്സലോണ ക്ലബ്ബ് സമ്മതിച്ചിട്ടുണ്ടെങ്കിലും മറ്റുരണ്ടുപേരുടെയും കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം നെയ്മര്‍ കോപ്പ അമേരിക്കയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബ്രസീല്‍ ടീമിനെ നയിക്കാന്‍ നെയ്മറുണ്ടാവില്ല.
ഒളിമ്പിക്സിനും കോപ്പ അമേരിക്കക്കുമായി നെയ്മറെ വിട്ടുകൊടുക്കാനാവില്ലെന്ന് ബാഴ്സലോണ നേരത്തെ പറഞ്ഞിരുന്നു. ഇതോടെയാണ് നെയ്മര്‍ കോപ്പ അമേരിക്കയെ തഴഞ്ഞ് ഒളിമ്പിക്സിനെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: