ആലപ്പുഴ: വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ തീപിടുത്തത്തില്‍ പതിനായിരങ്ങളുടെ നഷ്ടം. വ്യാഴാഴ്ച രാത്രി ഒമ്പതോടെ പാതിരപ്പള്ളിയില്‍ ഇടിവെട്ടേറ്റ് തെങ്ങിന് തീപിടിച്ചു. മാരാരിക്കുളം തെക്കുപഞ്ചായത്ത് പാതിരപ്പള്ളി വെളിയില്‍ തുളസി ദാസിന്റെ തെങ്ങിന് ഇടിവെട്ടേറ്റതിനെത്തുര്ന്നാണ് തീ പിടിച്ചത്.
തെങ്ങിന് മുകളില്‍ തീ പടര്‍ന്നെങ്കിലും ശക്തമായി മഴ പെയ്തതിനെത്തുടര്‍ന്ന് തീയണഞ്ഞു. വിവരമറിഞ്ഞ് ആലപ്പുഴയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.
11.30 ഓടെയാണ് പുന്നപ്ര കുറവന്തോട് വടക്കെക്കല്ല് പാറയില്‍ അബ്ദുള്‍ ഷുക്കൂറിന്റെ വീടിന് സമീപമുള്ള ഷെഡ്ഡിന് തീപിടിച്ചത്. ഷെഡ്ഡിനുള്ളില്‍ കെട്ടിയിരുന്ന രണ്ട് ആടുകള്‍ തീപിടുത്തത്തില്‍ വെന്തുചത്തു. ഓടു മേഞ്ഞ ഷെഡ്ഡിലായിരുന്നു ആടുകളെ കെട്ടിയിരുന്നത്.
ഷെഡ്ഡില്‍ വൈദ്യുതി കണക്ഷനോ മറ്റ് തീപിടിക്കുന്നതിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല. ആരെങ്കിലും കത്തിച്ചതാണോയെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനാണ് അബ്ദുള്‍ ഷുക്കൂര്‍. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.
ഷീറ്റ്മേഞ്ഞ വീട് പൂര്‍ണ്ണമായും
കത്തിനശിച്ചു
മുഹമ്മ: നെഹ്റു ട്രോഫി വാര്‍ഡില്‍ പന്നയ്ക്കല്ചിറയില് ഷിനുവിന്റെ ഷീറ്റ്മേഞ്ഞ വീട് പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. റേഷന്‍കാര്‍ഡ്,വീട്ടുപകരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവ അഗ്നിക്കിരയായി. സമീപത്തെ രണ്ടുവീടുകളിലേയ്ക്കും തീ പടര്‍ന്നു. തെങ്ങ്,വാഴ,മറ്റു ഫലവൃക്ഷങ്ങള്‍ എന്നിവ കത്തി നശിച്ചു. സമീപവാസികള്‍ പാടത്തെ ചാലില്‍ നിന്നും വെള്ളം കോരി ഒഴിച്ചാണ് തീ പടരുന്നത് തടഞ്ഞത്. ഷിനുവും ഭാര്യയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്ന വീടാണ് അഗ്നിക്കിരയായത്. വില്ലോജ് ഓഫീസര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: