തൃശൂര്‍: വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും തടസ്സവാദങ്ങളുമായി വന്ന സര്‍ക്കാരിനെതിരേ തൃശൂര്‍ നഗരം കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധം. ജനകീയ പ്രതിഷേധം ശക്തമായതോടെ നാടകം അവസാനിപ്പിച്ച് മുഖ്യമന്ത്രിയും ഭരണനേതൃത്വവും തടിതപ്പി.
വെടിക്കെട്ട് സംബന്ധിച്ച് 2007ലെ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലിരിക്കെയാണ് രാത്രി വെടിക്കെട്ട് നിയന്ത്രിച്ചുകൊണ്ട് ഹൈക്കോടതി പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. നിയമദൃഷ്ട്യാ ഇത് നിലനില്‍ക്കില്ലെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിച്ചിട്ടും ആരുടെയൊക്കെയോ താല്പര്യപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസും പൂരത്തിന് തടസ്സവാദങ്ങളുമായി വരികയായിരുന്നു. ഇതിനിടെ പൂരത്തിന് രണ്ടുദിവസം മാത്രം അവശേഷിക്കെ പകല്‍ ആനകളെ എഴുന്നള്ളിക്കുന്നത് തടയുമെന്ന് വനംവകുപ്പും ഉത്തരവിറക്കി. സംസ്ഥാനത്ത് ഒരു ക്ഷേത്രത്തിലും ആന എഴുന്നള്ളിപ്പിന് ഇതുവരെ ഉന്നയിക്കാത്ത വിലക്കുകളാണ് സര്‍ക്കാര്‍ തൃശൂര്‍ പൂരത്തിന് രണ്ടുദിവസം മുമ്പ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്.
പൂരം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംശയമുയരുന്നത് ഈ പശ്ചാത്തലത്തിലാണ്. മറ്റൊരു ക്ഷേത്രോത്സവത്തിനും ഇത്തരമൊരു നോട്ടീസ് വനംവകുപ്പ് നല്‍കിയിട്ടില്ല എന്നിരിക്കെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ തൃശൂര്‍ പൂരത്തിന് ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം നടന്നത്. പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാര്‍ വെട്ടിലാവുകയായിരുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരം നടത്താനാകില്ലെന്ന് ദേവസ്വങ്ങളും വ്യക്തമാക്കി.
വിഷുദിനത്തില്‍ പ്രതിഷേധസൂചകമായി പൂരം കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമരം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാകാര്യദര്‍ശി വി.കെ. വിശ്വനാഥന്, തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പത്മശ്രീ ഡോ.ടി.എ. സുന്ദര്മേനോന് അദ്ധ്യക്ഷനായിരുന്നു.
വിവരമറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒട്ടേറെപ്പേര്‍ സമരമുഖത്തേക്ക് എത്തിക്കൊണ്ടിരുന്നു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സര്‍ക്കാരിനും ബോധ്യമായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ ദേവസ്വം ഭാരവാഹികളുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടാക്കുകയായിരുന്നു. വനംവകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അറിവോടെയാണ് ആന എഴുന്നള്ളിപ്പ് നിരോധിക്കാനുള്ള ഉത്തരവ് ഇറങ്ങിയതെന്നാണ് വിവരം. പൂരം നടക്കില്ലെന്ന സാഹചര്യം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വവും സര്‍ക്കാരും നടത്തിയതെന്നാണ് സൂചന. എന്നാല്‍, ജനങ്ങളുടെ എതിര്‍പ്പുയര്‍ന്നതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: