തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് കവടിയാര്‍ കൊട്ടാരത്തിലെത്തി. വിഷുദിനത്തില്‍ എത്തിയ കുമ്മനത്തെ മൂലം തിരുനാള്‍ രാമവര്‍മ്മ, പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി, ആദിത്യ വര്‍മ്മ എന്നിവര്‍ സ്വീകരിച്ചു.
ഒരു മണിക്കൂറിലധികം കൊട്ടാരത്തില്‍ ചെലവഴിച്ച കുമ്മനം രാജകുടുംബാംഗങ്ങളുമായി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ബിജെപിയുടെ സാധ്യതകളും പങ്കുവെച്ചു.അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കുമ്മനം പറഞ്ഞു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പലരും ശ്രദ്ധിക്കുന്നില്ലന്നായിരുന്നു മൂലം തിരുനാള്‍ രാമവര്‍മ്മയുടെ പ്രതികരണം.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം തിരുവനന്തപുരത്തിന്റെ പുരോഗതിക്കുകൂടി പ്രവര്‍ത്തിക്കാന്‍ കുമ്മനത്തിന് കഴിയട്ടെ എന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വതി ബായി ആശംസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് നരേന്ദ്ര മോദി കൊട്ടരം സന്ദര്‍ശിച്ചകാര്യം അനുസ്മരിച്ച ഗൗരി പാര്‍വതിബായി, മോദിയുടെ വിജയം കാണാന്‍ കൊട്ടാരത്തിലെ ചെറിയ കുട്ടികള്‍ പോലും ആകാംക്ഷയൊടെ കാത്തിരിക്കുകയായിരുന്നുവെന്നു പറഞ്ഞു.
പലരും രാഷ്ടീയത്തില്‍ വന്ന് പ്രശസ്തരാകുമ്പോള്‍ പ്രശസ്തനായ ശേഷം രാഷ്ടീയനേതൃത്വത്തിലേക്ക് വന്നു എന്നതാണ് കുമ്മനത്തിന്റെ പ്രത്യേകതയെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി പറഞ്ഞു. വിശാഖം തിരുനാള്‍ മഹാരാജാവിനോടാണ് ഇക്കാര്യത്തില്‍ കുമ്മനത്തെ ഉപമിക്കാനാകുന്നത്. പ്രശസ്തനായിരിക്കുമ്പോഴാണ് വിശാഖം തിരുനാള്‍ മഹാരാജാവായി ചുമതലയേല്‍ക്കുന്നതെന്നും ഗൗരിലക്ഷ്മിബായി പറഞ്ഞു.
രാജകുടുംബാംഗങ്ങള്‍ സാധാരണ വോട്ടു ചെയ്യാറില്ലങ്കിലും ഇത്തവണ വോട്ടു ചെയ്യുമെന്ന് ആദിത്യ വര്‍മ്മ വ്യക്തമാക്കി. ബിജെപി നേതാക്കളായ സി. ശിവന്‍കുട്ടി, പി. സുധാകരന്, ജയകുമാര്‍ തുടങ്ങിയവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു. പ്രവര്‍ത്തകര്‍ ഒരുക്കിയ കണികണ്ടാണ് കുമ്മനംരാജശേഖരന്റെ വിഷുദിനം തുടങ്ങിയത്. പിന്നീട് അമ്പലമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം. അമൃതാനന്ദമയി മഠം സംഘടിപ്പിച്ച വിഷുകൈനീട്ടം പരിപാടി ഉദ്ഘാടനം ചെയ്തു. അതിനുശേഷം കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: