ന്യൂദല്‍ഹി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ഗതാഗതവകുപ്പിന്റെ നിര്‍ദ്ദേശം. നാഷണല്‍ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ, പിഡബ്ല്യൂഡി, അതിര്‍ത്തി പ്രദേശങ്ങളിലെ റോഡു സംരക്ഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് എന്നിവയ്ക്കും ഇതുസംബന്ധിച്ചുള്ള ഗതാഗത വകുപ്പിന്റെ സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.
സുഗമമായ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നതിനാലാണ് നീക്കം ചെയ്യാന്‍ കേന്ദ്ര ഗതാഗത വകുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദശം നല്‍കിയത്. അടുത്ത ബുധനാഴ്ചയ്ക്കകം ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണം. 2014 ലെ ഗതാഗതവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ദേശീയപാതകളിലുണ്ടായ അപകടങ്ങളില്‍ 4726 പേരും റോഡിലെ കുഴികള്‍ കാരണമുണ്ടായ അപകടങ്ങളില്‍ 6672 പേരും മരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം അപകടങ്ങളും സ്പീഡ് ബ്രേക്കറിലിടിച്ച് വാഹനങ്ങള്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്നാണ്.
ദേശീയ പാതകളില്‍ സ്പീഡ് ബ്രേക്കറുകള്‍ വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. സ്പീഡ് ബ്രേക്കറുകള്‍ വാഹനവേഗത മനസ്സിലാക്കി അമിത വേഗത തടയാനാണ് ഉപയോഗപ്പെടുത്തുന്നത്. ദേശീയ പാതകളില്‍ കാല് നടയാത്രക്കാരും അപകടത്തില്‍പ്പെടുന്നത് പതിവുകാഴ്ചയാണ്. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിലെ ദേശീയ പാതകളില്‍. അതിനാല്‍ ദേശീയ പാതകളില്‍ സ്പീഡ് ബ്രേക്കറുകളുടെ ആവശ്യമില്ല. എന്നാല്‍ അപകട സാധ്യതാ മേഖലകളിലും ലെവല്‍ ക്രോസിങ്ങുകളിലും സ്പീഡ് ബ്രേക്കറുകള്‍ ഒഴിവാക്കാന്‍ സസാധിക്കില്ലെന്നും ഗതാഗതവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
അതേസമയം മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ വാഹനങ്ങളുടെ വേഗത നിയന്ത്രണത്തിനുള്ള സാധ്യതകള്‍ വിവിധ ഏജന്‍സികള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണെന്ന് ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന് ചെയര്മാന് കെ. കെ. കപില അറിയിച്ചു. കൂടാതെ സ്പീഡ് സ്പീഡ് ബ്രേക്ക് നീക്കം ചെയ്യാനുള്ള കേന്ദ്ര ഗതാഗത വകുപ്പിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ ജനങ്ങള്‍ക്ക് ദേശീയപാതകള്‍ മുറിച്ചുകടക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: