ന്യൂദല്‍ഹി: ഭാരത-പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് പാക്കിസ്ഥാന് വിദേശകാര്യമന്ത്രാലയം. ന്യൂദല്‍ഹിയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന്റെ പ്രസ്താവന തള്ളിപ്പറഞ്ഞ പാക് വിദേശകാര്യമന്ത്രാലയം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയാണെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ മരവിപ്പിച്ചതായി കഴിഞ്ഞയാഴ്ച അബ്ദുള്‍ ബാസിത് പ്രസ്താവന നടത്തിയിരുന്നു.
ഭാരത-പാക്കിസ്ഥാന് സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനുള്ള പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ പ്രതിഷേധം ഭാരതം പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് എന്‍എസ്എ ജന്ജയുമായി വിഷയം സംസാരിച്ച് കേന്ദ്രസര്‍ക്കാര്‍ നിലപാട് ധരിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഭാഷണങ്ങള്‍ തടസ്സപ്പെടുത്താന്‍ മുമ്പും പാക് ഹൈക്കമ്മീഷണര്‍ മനപൂര്‍വ്വം ശ്രമിച്ചിട്ടുണ്ടെന്ന്
വിദേശസെക്രട്ടറിതല ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പായി കാശ്മീരി വിഘടനവാദികളുമായി ബാസിദ് നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിപ്പിച്ചുകൊണ്ട് അജിത് ഡോവല്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് പാക് ഹൈക്കമ്മീഷണറുടെ നിലപാട് തള്ളി പാക്കിസ്ഥാന് ഔദ്യോഗികമായി രംഗത്തെത്തിയത്.
ഡിസംബറിലെ മോദിയുടെ പാക്കിസ്ഥാന് സന്ദര്‍ശനത്തിന് മുന്നോടിയായി ഇരു വിദേശസെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തുമെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സകാരിയ പറഞ്ഞു.
ഇരു രാജ്യങ്ങളും പരസ്പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍ ചര്‍ച്ച ആരംഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ മാത്രമാണ് വഴിയെന്നും വിദേശകാര്യവക്താവ് പറഞ്ഞു.
പാക്കിസ്ഥാന് ജയിലില്‍ മരിച്ച പഞ്ചാബ് സ്വദേശിയായ തടവുകാരന് കൃപാല്‍സിങിന്റെ മൃതദേഹം ഭാരതത്തിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും പാക് വിദേശകാര്യ വക്താവ് പറഞ്ഞു.
എന്നാല്‍ ഭാരതം പാക്കിസ്ഥാനുമായി സംഭാഷണങ്ങള്‍ക്ക് തയ്യാറാകുന്നില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥിരം പ്രതിനിധി മലീഹ ലോധി പ്രതികരിച്ചിട്ടുണ്ട്. ഭീകരവാദത്തെ പരാജയപ്പെടുത്തുക, സമ്പദ് രംഗത്തിന്റെ വളര്‍ച്ച, അയല്‍ക്കാരുമായുള്ള സമാധാനം എന്നിവയ്ക്കാണ് പാക്കിസ്ഥാന്റെ മുന്‍ഗണനയെന്നും യുഎസ് ആര്‍മി വാര് കോളേജില്‍ നടന്ന പരിപാടിയില്‍ ലോധി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: