ന്യൂദല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ വിദേശത്തേക്ക് കടന്ന മദ്യരാജാവ് വിജയ് മല്ല്യയുടെ നയതന്ത്ര പാസ്പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. നാലാഴ്ച്ചത്തേക്കാണ് രാജ്യസഭാ എംപി കൂടിയായ മല്ല്യയുടെ നയതന്ത്ര പാസ്പോര്‍ട്ട് മരവിപ്പിച്ചത്.
ഐഡിബിഐ വായ്പാ തട്ടിപ്പ് കേസില്‍ ഏപ്രില്‍ 9ന് മുമ്പായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്പില് ഹാജരാകാത്തതിനാലാണ് നടപടി. 900 കോടി രൂപയോളമാണ് ഐഡിബിഐ ബാങ്കിന് മല്ല്യ നല്‍കാനുള്ളത്.മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്പില് മല്ല്യ ഹാജരായിരുന്നില്ല. അന്വേഷണ സംഘവുമായി സഹകരിക്കാത്ത മല്യയുടെ നടപടിയാണ് കര്‍ശന നിലപാടുകളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
മാര്‍ച്ച് 18ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് സമന്‍സ് അയച്ചിരുന്നു. ഔദ്യോഗിക പ്രശ്നങ്ങള്‍ പറഞ്ഞതിനാല്‍ പിന്നീടത് ഏപ്രില്‍ രണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് ഏപ്രില്‍ ഒന്‍പതിന് പുതിയ സമന്‍സ് അയച്ചു. ഇതിലും ഹാജരായില്ലെങ്കില്‍ പാസ്പോര്‍ട്ട് അസാധുവാക്കുകയോ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിപ്പിക്കുകയോ ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു.
17 ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ വായ്പയെടുത്തത് മടക്കി നല്‍കാത്ത കേസിലാണ് മല്ല്യയോട് ഹാജരാകാന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് മല്ല്യയുടെ പാസ്പോര്‍ട്ട് മരവിപ്പിച്ച വിവരം എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പുറത്തുവിട്ടത്. നിലവില്‍ ലണ്ടനിലെ വസതിയിലാണ് മല്യയുള്ളതെന്നാണ് കിങ്ഫിഷര്‍ ഗ്രൂപ്പ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: