ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ സൈനികാസ്ഥാനത്തിന് നേരേ നടന്ന കല്ലേറിനെ തുടര്‍ന്ന് സുരക്ഷാ സൈനികരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം. അക്രമികളെ പിരിച്ചുവിടാന്‍ സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ശ്രീനഗറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ കുപ്വാരയിലെ നത്നുസ മേഖലയിലെ രാഷ്ട്രീയ റൈഫിള്‍സ് റെജിമെന്റിന്റെ സൈനിക ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. അക്രമികളുടെ മുന്‍നിരയില്‍ നിന്ന 19കാരനായ ആരിഫ് അഹമ്മദ് എന്നയാളാണ് കൊല്ലപ്പെട്ടത്. കല്ലേറ് നിയന്ത്രണാധീതമായതോടെയാണ് സുരക്ഷാ സൈന്യം പ്രതികരിച്ചതെന്ന് പോലീസ് അറിയിച്ചു. പിരിഞ്ഞുപോകാനുള്ള മുന്നറിയിപ്പ് നിരവധി തവണ കൊടുത്തെങ്കിലും പ്രതിഷേധക്കാര്‍ അതൊന്നും വകവെയ്ക്കാതെ ആക്രമണം തുടരുകയായിരുന്നു. സംഭവത്തില്‍ അമ്പതുകാരിയായ സ്ത്രീയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ഹന്ദ്വാരയില് ഒരു പെണ്‍കുട്ടിയെ സൈനികര്‍ അപമാനിച്ചെന്ന വ്യാജ പ്രചരണം അഴിച്ചുവിട്ട വിഘടനവാദ ഗ്രൂപ്പുകളാണ് താഴ്വരയില് സംഘര്‍ഷത്തിന് ശ്രമം നടത്തുന്നത്. എന്നാല്‍ പിന്നീട് തന്നെ സൈനികരല്ലെന്നും സഹപാഠികളാണ് ആണ്‍കുട്ടികളാണ് അപമാനിക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനു ശേഷവും താഴ്വരയിലെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം തുടരുകയാണ്. വടക്കന്‍ കാഴ്മീരിലാണ് കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. തെക്കന്‍ കാശ്മീരിലും ശ്രീനഗര്‍ നഗരത്തിലും പ്രതിഷേധം നടന്നിട്ടുണ്ട്. വ്യാജ പ്രചാരണം നടത്തിയ ശേഷം സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്ന വിഘടനവാദ സംഘടനകളുടെ ശ്രമമാണ് കാശ്മീരില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: