കൊല്ലം: പരവൂരില്‍ 108 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള റിപ്പോര്‍ട്ട് അടുത്ത ക്യാബിനറ്റിന് സമര്‍പ്പിക്കുമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് വിവര ശേഖരണം നടത്തിയ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ അടൂര്‍ പ്രകാശ്, ഷിബു ബേബിജോണ്‍, വി. എസ്. ശിവകുമാര്‍ എന്നിവര്‍ അറിയിച്ചു.
അപകടത്തിന് പിന്നാലെ രക്ഷാ പ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയത്. കുടിവെള്ളമടക്കം അടിയന്തര സഹായങ്ങളെല്ലാം ലഭ്യമാക്കാനായി. അടുത്ത ഘട്ടമായാണ് നാശനഷ്ടത്തിന്റെ കണക്കെടുപ്പ് തുടരുന്നത്. ഇതുവഴി ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാകും. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാകും ഉപസമിതി കൈമാറുക. സംഭവസ്ഥലത്ത് വിശദപരിശോധന നടത്തിയ സമിതിയംഗങ്ങള്‍ പരിസരത്തെ വീടുകളും സന്ദര്‍ശിച്ചു.
വീടുകള്‍ക്ക് പറ്റിയ കേടുപാടുകള്‍ നേരിട്ട് വിലയിരുത്തിയ ശേഷം നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപന മേധാവികളില്‍ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വിവര ശേഖരണം നടത്തി. പരവൂര്‍ മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജനപ്രതിനിധികളുമായും ആശയവിനിമയം നടത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തലും സമിതി പരിശോധിച്ചു. ജില്ലാ കളക്ടര്‍ എ. ഷൈനമോള്‍ സമിതി മുമ്പാകെ അപകടം സംബന്ധിച്ച റിപോര്‍ട്ടും ദുരന്ത ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു.
ഔദ്യോഗിക കണക്കനുസരിച്ച് 108 മരണം സ്ഥീരീകരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇടക്കാലാശ്വാസം നല്കി കഴിഞ്ഞു. ശേഷിക്കുന്ന നഷ്ടപരിഹാര തുക നടപടികള്‍ ലഘൂകരിച്ച് ഉടന്‍ കൈമാറും. 329 പേരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. 1142 പേര് ഒ.പി ചികിത്സ തേടി. ഇവര്‍ക്കെല്ലാം തുടര്‍ ചികിത്സ നല്‍കും. അപകട മേഖലയില്‍ പകര്‍ച്ച രോഗങ്ങള്‍ വരാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചു. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അതിവേഗം പൂര്‍ത്തിയാക്കും.
പ്രാഥമിക വിവരമനുസരിച്ച് 242 വീടുകളുടെ കേടുപാട് സ്ഥിരീകരിച്ചെങ്കിലും കുടുതല്‍ വീടുകള്‍ക്ക് പ്രശ്നങ്ങളുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവ സംബന്ധിച്ച റിപോര്‍ട്ട് ലഭ്യമായാല്‍ നഷ്ടപരിഹാര നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കും.
മാലിന്യം അതിവേഗം നീക്കം ചെയ്യണമെന്നാണ് ഉപസമിതിക്കൊപ്പം സ്ഥലത്തെത്തിയ എന്‍.കെ.പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിയില്‍ പൊള്ളല്‍ ചികിത്സയ്ക്ക് ഐപി സൗകര്യമുള്ള വാര്‍ഡ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്ത നിവാരണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ജി.എസ്.ജയലാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ജഗദമ്മ, പരവൂര്‍ മുനിസിപ്പല്‍ അധ്യക്ഷന്‍ കെ. പി.കുറുപ്പ്, മറ്റ് ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിസഭാ ഉപസമിതിയുടെ സിറ്റിംഗില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: