തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചതിനെ വിവാദമാക്കി ഡിജിപി ടി.പി. സെന്‍കുമാര്‍ പരാമര്‍ശം നടത്തിയത് സംഭവത്തില്‍ ആഭ്യന്തരവകുപ്പിന്റെ വീഴ്ച മറയ്ക്കാനാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെ.ആര്. പദ്മകുമാര്‍.
പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അവഹേളിക്കുന്നത് ജനങ്ങളോടുള്ള അവഹേളനമാണെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വെറുതെ കയ്യും വീശി കാഴ്ചകാണാനല്ല പ്രധാനമന്ത്രി കേരളത്തില്‍ വന്നത്. ദുരന്തമുഖത്ത് സഹായഹസ്തവുമായാണ് അദ്ദേഹം എത്തിയത്. ഒപ്പം വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘവുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ ചെയ്യേണ്ടിയിരുന്ന ഡിജിപി അതിന് രാഷ്ട്രീയമുഖം നല്‍കിയത് അതീവഗൗരവകരമാണ്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് രാഷ്ട്രീയഎതിരാളികള്ക്കുപോലും എതിരഭിപ്രായമില്ല. എവിടെ ദുരന്തമുണ്ടായാലും ഓടിയെത്തുന്ന സ്വഭാവക്കാരനാണ് നമ്മുടെ പ്രധാനമന്ത്രി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേദാര്‍നാഥില്‍ പ്രളയമുണ്ടായപ്പോള്‍ അദ്ദേഹം അവിടെയത്തിയത് നാം കണ്ടതാണ്. പിന്നീട് പ്രധാനമന്ത്രിയായ ശേഷം കാശ്മീരിലും ചെന്നൈയിലും ദുരന്തമുണ്ടായപ്പോള്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം നമുക്ക് മാര്‍ഗദര്‍ശകമാണ്.
പരവൂരിലും അദ്ദേഹത്തിന്റെ സന്ദര്‍ശനം ലോകശ്രദ്ധ നേടി. അങ്ങനെയുള്ളപ്പോള്‍ ഇതിനെ വിവാദമാക്കി ഡിജിപി രാഷ്ട്രീയവത്കരിക്കരുതായിരുന്നു. പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. ദുരന്തസ്ഥലം സന്ദര്‍ശിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. കോണ്‍വോയ് ഒഴിവാക്കി. യാത്രയ്ക്കിടെ ജനങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് പ്രത്യേകം ആവശ്യപ്പെട്ടു. വേണമെങ്കില്‍ തന്നെ തടഞ്ഞോളൂ, ജനങ്ങളെ ഒരുകാരണവശാലും തടയരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.
ഇത്രയുമൊക്കെ ചെയ്ത പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ വിവാദമാക്കിയത് എന്തിനാണെന്ന് ഡിജിപി വ്യക്തമാക്കണം. ഇതിന് ആഭ്യന്തരവകുപ്പാണ് മറുപടി നല്‍കേണ്ടത്.
ജില്ലാ ഭരണകൂടം നിരോധിച്ച വെടിക്കെട്ട് ആഭ്യന്തരവകുപ്പിന്റെ സഹായത്തോടെയാണ് നടന്നത്. ഈ വീഴ്ച മറയ്ക്കാനാണോ ഡിജിപി വിവാദം ഉണ്ടാക്കിയതെന്നും പദ്മകുമാര്‍ ചോദിച്ചു.
വെടിക്കെട്ട് ദുരന്തം ഉണ്ടായ ശേഷം സംഭവസ്ഥലവും ആശുപത്രിയില്‍ കഴിയുന്ന രോഗികളെയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് സുരക്ഷാകാരണങ്ങളാല്‍ താന്‍ എസ്പിജിയെ എതിര്‍പ്പ് അറിയിച്ചിരുന്നതായി ഡിജിപി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: