മറയൂര്‍ (ഇടുക്കി): അനധികൃതമായി ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. മറയൂര്‍ പയസ് നഗര്‍ കുണ്ടക്കാട് അരിമറ്റത്തില്‍ ജോസ്, ബേബി എന്നിവരെയാണ് കാന്തല്ലൂര്‍ റെയ്ഞ്ച് ഓഫീസര്‍ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പ്രതികള്‍ സ്വന്തം പുരയിടത്തില്‍ നിന്ന ചന്ദനം വെട്ടി കഷണങ്ങളാക്കി കടത്താന്‍ ശ്രമിച്ചത്.
സംഭവം അറിഞ്ഞെത്തിയ വനപാലക സംഘത്തെ പ്രതികള്‍ ആക്രമിച്ചു. ആക്രമണത്തില്‍ വനപാലകരായ സുജിത്ത്, തങ്കച്ചന് എന്നിവര്‍ക്ക് പരിക്കേറ്റു. പ്രതികളിലൊരാളായ ജോസ് മുന്‍പ് വനംവകുപ്പില്‍ വാച്ചറായി ജോലി നോക്കിയിരുന്നു. ഇയാളെ പിന്നീട് ജോലിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ബേബിയുടെ വീട് ഈരാറ്റുപേട്ടയിലാണ്.
ചന്ദനം മുറിച്ച് കടത്താനാണ് ഇയാള്‍ കഴിഞ്ഞ ദിവസം സഹോദരനായ ജോസിന്റെ വീട്ടില്‍ എത്തിയത്. പ്രതികള്‍ക്കെതിരെ വനംവകുപ്പും പോലീസും കേസെടുത്തിട്ടുണ്ട്. ഇരുവരെയും ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: