ശബരിമല: ശബരിമലയില്‍ നടക്കുന്ന വെടിവഴിപാടുകള്‍ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്നും അത് നിര്‍വിഘ്നം നടത്തേണ്ടതാണെന്നും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി എസ്. ഇ. ശങ്കരന് നമ്പൂതിരി എന്നിവര്‍ അറിയിച്ചു. വെടിക്കെട്ട് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായല്ല നടത്തുന്നത്. അത് ക്ഷേത്ര ആഘോഷത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. രണ്ടും രണ്ടാണ്, അവര്‍ പറഞ്ഞു.
ശബരിമലയിലെ വെടിവഴിപാട് ആചാരത്തിന്റെ ഭാഗമാണെന്നും അതു പുനഃസ്ഥാപിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ് പത്തനംതിട്ടയില്‍ ആവശ്യപ്പെട്ടു.
ശബരീപീഠത്തിലും സന്നിധാനത്തും ഭക്തര്‍ അവരുടെ പേരു പറഞ്ഞ് നടത്തുന്ന വഴിപാടാണിത്. നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 18ന് പത്തനംതിട്ട കളക്ട്രേറ്റിന് മുന്നില്‍ ഹിന്ദു ഐക്യവേദി ധര്‍ണ്ണ നടത്തും. സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടക്കുന്ന വെടിവഴിപാട് നിര്‍ത്തിവെച്ച കളക്ടറുടെ നടപടി പിന്‍വലിക്കണമെന്ന് ദേവസ്വംബോര്‍ഡംഗം അജയ് തറയില്‍ ആവശ്യപ്പെട്ടു.
ലൈസന്‍സ് മാത്രം പോരാ വനംവകുപ്പടക്കമുള്ളവരുടെ എന്‍ഒസി കൂടിയുണ്ടെങ്കില്‍ മാത്രമേ സ്റ്റേ പിന്‍വലിക്കുകയുള്ളൂ എന്ന പത്തനംതിട്ട ജില്ലാ കളക്ടറുടെ പിടിവാശി ശബരിമലയോടും അയ്യപ്പ വിശ്വാസികളോടുള്ള പരസ്യമായ നിഷേധമാണെന്നും അജയ് തറയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: