കൊട്ടാരക്കര: താലൂക്കാശുപത്രയിലെ പഴയബ്ലോക്കിന്റെ പുനരുദ്ധാരണ ജോലികളില്‍ വന്‍ അഴിമതി നടന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിലെ വിജിലന്‍സ് വിഭാഗം ഇന്നലെ വീണ്ടും താലൂക്കാശുപത്രിയില്‍ എത്തി പരിശോധന നടത്തി. ആരോഗ്യവകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ആശയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ആഴ്ചയിലും ഈ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. കൂടുതല്‍ കൃത്യത വരുത്താനാണ് സംഘം വീണ്ടുമെത്തിയത്.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം ഗിരിജാകുമാരി ആരോഗ്യമന്ത്രിക്കും, ആഭ്യന്തര വകുപ്പ് മന്ത്രിക്കും, വിജിലന്‍സ് വിഭാഗത്തിനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് 95.5 ലക്ഷം രൂപ ചിലവഴിച്ച് 2013-14 സാമ്പത്തിക വര്‍ഷത്തിലാണ് പഴയ കെട്ടിടത്തിന്റെ പുനരുദ്ധാരണം നടത്തിയത്. ഇരുനില കെട്ടിടത്തിന്റെ ചോര്‍ച്ച തടയുക, ജീര്‍ണതകള്‍ മാറ്റുക എന്നിവയായിരുന്നു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചോര്‍ച്ച തടയുന്നതിന് രണ്ടാമത്തെ നിലയുടെ മുകളില്‍ റൂഫിംഗ് ഷീറ്റിട്ട് മേല്‍ക്കൂര നിര്‍മ്മിക്കുകയുണ്ടായി. ഇതിന് 54 ലക്ഷം രൂപ ചിലവഴിച്ചതായാണ് കണക്ക്. സ്വക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ ഇത് സ്വകാര്യസ്ഥാപനങ്ങള്‍ ഈടാക്കി വരുന്നതിന്റെ ഇരട്ടി തുകയാണെന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല ചോര്‍ച്ച പൂര്‍ണ്ണമായി തടയുവാനും കഴിഞ്ഞിട്ടില്ല.
രണ്ടാം നിലയുടെ മുകള്‍ തട്ടില്‍ ഇപ്പോള്‍ വെള്ളം കെട്ടികിടക്കുകയാണ്. ഇവിടെ ആല്‍മരവും പുല്ലും കിളിര്‍ത്ത് കാടുമൂടി കിടക്കുകയാണ്. പണികള്‍ പൂര്‍ത്തിയാകാതെ കരാറുകാരന് മുഴുവന്‍ തുകയും നല്‍കുകയും ചെയ്തു. ആശുപത്രിയില്‍ നടന്നിട്ടുള്ള മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അഴിമതി നടന്നിട്ടുള്ളതായും പരാതിയില്‍ പറയുന്നു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നല്കിയ ചിലരും കരാറുകാരും ചേര്‍ന്ന് പൊതുമുതല്‍ കൊള്ളയടിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയായ ഗിരിജാകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: