ആയിരത്തിത്തൊള്ളായിരത്തി എണ്‍പത് ഈ ദശകത്തില്‍ കേരളത്തില്‍ ഒട്ടേറെ രാഷ്ട്രീയ പുതുമകള്‍ അരങ്ങേറി. ഒരണ സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി പൊതുരംഗത്തെത്തിയ എ.കെ. ആന്റണി. ഇന്ദിര കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മുമായി ചേര്‍ന്നത് ഇക്കാലത്താണ്. ആന്റണി മാത്രമല്ല പാലാക്കാരന് കെ.എം. മാണിയും ഒപ്പംകൂടി. അങ്ങനെ ആദ്യമായി ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ഇടത്-ജനാധിപത്യ മന്ത്രിസഭ നിലവില്‍വന്നു.
രണ്ട് വര്‍ഷം തികയും മുമ്പേ ആന്റണിയും മാണിയും പാലം വലിച്ചു. അങ്ങനെ 1981 ഒക്ടോബര്‍ 20 ന് നായനാര്‍ സര്‍ക്കാര്‍ വീണു. തിരുവനന്തപുരം ഡിസിസി ഓഫീസ് സിഐടിയുക്കാര്‍ ആക്രമിച്ചുവെന്ന് പറഞ്ഞായിരുന്നു ആന്റണിയും കൂട്ടരും മറുകണ്ടം ചാടിയത്. പിന്നെ ആന്റണിയെ കാണുന്നത് കെ. കരുണാകരന്റെ ചേരിയിലാണ്. അങ്ങനെ കരുണാകരന് മുഖ്യമന്ത്രിയായി. പിന്നീട് ലോനപ്പന് നമ്പാടന് പിന്തുണ പിന്‍വലിച്ചതോടെ കരുണാകരന്റെ മന്ത്രിസഭ ആടിയുലഞ്ഞു.
സ്പീക്കറായ എ.സി. ജോസ് ഒരു ദിവസം ഏഴ് പ്രാവശ്യം കാസ്റ്റിങ് വോട്ട് ഉപയോഗിച്ചു. എന്നിട്ടും മന്ത്രിസഭ രക്ഷപ്പെട്ടില്ല. മന്ത്രിസഭ നിലംപൊത്തി. അന്ന് ആകെ ഉണ്ടായ നേട്ടം. എ.സി. ജോസിന് ”ഓള്‍വേയ്സ് കാസ്റ്റിങ് സ്പീക്കര്‍’ എന്ന പേര് വീണതാണ്.
1987 ല്‍ നായനാര്‍ വീണ്ടും മുഖ്യമന്ത്രിയായി. ഇവിടുത്തെ ചായകുടി പോലെയാണ് അമേരിക്കയില്‍ ബലാത്സംഗം നടക്കുന്നതെന്ന നായനാരുടെ പ്രസ്താവന വലിയ വിവാദമായി. മാത്രമല്ല അന്നത്തെ സ്വയംഭരണ മന്ത്രിയായിരുന്ന വി.ജെ. തങ്കപ്പന്റെ ‘വേറെ പണിയില്ലെങ്കില്‍ യുവാക്കള്‍ പോയി പട്ടിയെ പിടിക്കട്ടെ” എന്ന പരാമര്‍ശവും ഏറെ വിവാദമായി.
1991 ലെ തെരഞ്ഞെടുപ്പിന് ശേഷം കെ. കരുണാകരന് വീണ്ടും മുഖ്യമന്ത്രിയായി. ഇക്കാലത്ത് രണ്ട് കേരള കോണ്‍ഗ്രസുകാര്‍ യുഡിഎഫിലായി. മാണിയും ജേക്കബും നയിക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍. ഭരണമുന്നണിയില്‍പ്പെട്ട മാണി ജേക്കബ് കേരളാ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചത് ”മാസപ്പടി പാര്‍ട്ടി” എന്നാണ് (നേരത്തെ ‘ഈര്‍ക്കില്‍ പാര്‍ട്ടി’യെന്നായിരുന്നു വിശേഷണം). മാണിയുടെ പാര്‍ട്ടിയെ ജേക്കബ് വിശേഷിപ്പിച്ചത് ‘അക്കേഷ്യ’ പാര്‍ട്ടിയെന്നാണ്.
കരുണാകരന് മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്ന എന്‍ഡിപിയുടെ മന്ത്രിയായിരുന്ന കെ.പി. രാമചന്ദ്രന് നായര്‍ ‘ആരോഗ്യ അവധി’ എടുത്തതും ചരിത്രമാണ്. ഒരുപക്ഷേ ലോകജനാധിപത്യ ചരിത്രത്തില്‍ ഒരു ആരോഗ്യമന്ത്രി ആരോഗ്യ അവധി എടുത്തതും ആദ്യമാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: