കോഴിക്കോട്: മുസ്ലിംലീഗിന്റെ പോഷക സംഘടനയായ ദളിത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ബാലുശ്ശേരിയില്‍ സ്വതന്ത്രവേഷത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നു. കോണ്‍ഗ്രസില്‍ നിന്ന് മുസ്ലിംലീഗ് പിടിച്ചുവാങ്ങിയ സീറ്റിലാണ് ദളിത്ലീഗ് സംസ്ഥാന പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമായ യു.സി. രാമന് യുഡിഎഫ് ബാനറില്‍ സ്വതന്ത്രനാകുന്നത്.
2001ലും 2006ലും കുന്ദമംഗലത്തുനിന്നും മത്സരിച്ച് ജയിച്ച രാമന് കഴിഞ്ഞതവണ എല്‍ഡിഎഫിലെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി പി.ടി.എ. റഹീമിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ ബാലുശ്ശേരി സംവരണ സീറ്റ് കോണ്‍ഗ്രസില്‍ നിന്നും മുസ്ലിംലീഗ് പിടിച്ചുവാങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുണ്ടായി. കോണ്‍ഗ്രസ് അനുകൂല ദളിത് സംഘടനകള്‍ യോഗം ചേരുകയും ദളിത് വിഭാഗത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ദളിത് കോണ്‍ഗ്രസ് ഭാരവാഹികള്‍ അടക്കം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത് വന്നു. ദളിതുകളെ മുസ്സിംലീഗിലേക്ക് റിക്രൂട്ട്ചെയ്യുന്ന പ്രവണതയ്ക്ക് നേതൃത്വം അടിയറവ് പറഞ്ഞിരിക്കുകയാണെന്നും ആരോപണമുയര്‍ന്നു. കോണ്‍ഗ്രസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി സിഡിക്കേറ്റ് അംഗവും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറുമായിരുന്ന പി.കെ. സുപ്രന് അടക്കം പലരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
മുസ്ലിംലീഗ് പിടിച്ചെടുത്ത ബാലുശ്ശേരി സംവരണ സീറ്റില്‍ ഹാന്‍വീവ് ചെയര്‍മാനായിരുന്ന യു.സി. രാമനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. മുസ്ലിംലീഗിന്റെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന നേതാവിനെ സ്വതന്ത്രവേഷം കെട്ടിയാണ് ബാലുശ്ശേരിയില്‍ രംഗത്തിറക്കിയിരിക്കുന്നത്. നാമമാത്രമായ മുസ്ലിം വോട്ടുകള്‍ മാത്രമുള്ള ബാലുശ്ശേരിയില്‍ കോണി ചിഹ്നത്തിന് വോട്ട് ലഭിക്കില്ലെന്ന പേടിയാണ് നേതാവിനെ സ്വതന്ത്രവേഷം കെട്ടിക്കാന്‍ ലീഗ് നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പ് ഇപ്പൊഴും നിലനില്‍ക്കുന്നുണ്ട്. മണ്ഡലത്തിലുടനീളം പതിച്ച പോസ്റ്ററുകളിലും ഫഌക്സുകളിലും ചിഹ്നത്തിനുള്ള സ്ഥാനം ഒഴിവാക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്.
90ല്‍ മലപ്പുറത്ത് രൂപംകൊണ്ട പിന്നാക്കവര്ഗലീഗ് 1995ലാണ് ജില്ലയില്‍ ദളിത്ലീഗായി രൂപം മാറുന്നത്. 2001ല്‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ദളിത്ലീഗിന്റെ പേരില്‍ 270ഓളം ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ മുസ്ലിംലീഗിനുണ്ട്. ദളിത്സംവരണ സീറ്റുകള്‍ മുസ്ലിംലീഗ് കയ്യടക്കിയതിന്റെ ഫലമായി ദളിത്കോണ്‍ഗ്രസ് നിര്‍ജീവമായതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. എസ്സി സംവരണത്തില്‍ പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായത് ദളിത്ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി എം.പി. ഉണ്ണികൃഷ്ണനാണെന്ന് ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മുസ്ലിംലീഗ് ദളിതവിഭാഗത്തിനോട് കാണിക്കുന്ന നിലപാട് മൂലമാണ് ദളിത്ലീഗ് മുന്നേറുന്നതെന്നും കോണ്‍ഗ്രസ് ദളിതവിഭാഗത്തെ അവഗണിച്ചതുകൊണ്ടാണ് ദളിത് കോണ്‍ഗ്രസ് ഇല്ലാതായികൊണ്ടിരിക്കുന്നതെന്നും ദളിത്ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: