വിമാനം വീണ്ടും പൊങ്ങിപ്പറന്ന് ഇത്തവണയെത്തിയത് വന്‍ തിരകളും ചുഴികളുമുള്ള അമൃതക്കടലിലാണ്. അതില്‍ മണിദ്വീപമെന്നു പേരായ ഒരു ദ്വീപ്. മന്ദാരം, പാരിജാതം എന്നുവേണ്ട സകലമാന ദിവ്യവൃക്ഷങ്ങളും അലങ്കരിക്കുന്ന മണിദ്വീപ് അതീവ മനോഹരമാണ്. അശോകം, ചെങ്കുറിഞ്ഞി, കൈത, ചമ്പകം, എന്നിവയാല്‍ എല്ലാടവും പ്രകൃത്യാ അലങ്കരിച്ച ഒരിടമാണത്. വണ്ടുകളുടെ മുരള്‍ച്ച, കുയിലുകളുടെ കളകളം, ദിവ്യമായ സുഗന്ധം, എന്നിവയാല്‍ സാന്ദ്രമാണ് മണിദ്വീപ്. അവിടെ രത്നക്കല്ലുകള്‍ പ്രശോഭിക്കുന്ന ഒരുത്തമമഞ്ചം വിമാനത്തില്‍ നിന്നേ ഞങ്ങള്‍ക്ക് ദൃശ്യമായിരുന്നു.
അതിമൃദുലമായ കംബളം വിരിച്ച ആ മണിമഞ്ചത്തില്‍ ഒരു തരുണീമണി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അതിസുന്ദരി. ചുവന്ന പട്ടുടുത്ത രക്തശോഭയാര്‍ന്ന കണ്ണുകളുള്ള, ഒരുകോടി ഇടിമിന്നലുകള്‍ക്ക് സമാനമായ ശോഭയുള്ള ആ ദേവിക്ക് ലക്ഷ്മീദേവിയേക്കാള്‍ അഴകുണ്ട്. സൂര്യന്റെയത്ര ശോഭയുണ്ട്. പാശം, അങ്കുശം, വരദം, അഭയം, എന്നീ ചതുര് മുദ്രകള്‍ ധരിച്ച ഈ ദേവി സാക്ഷാല്‍ ഭുവനേശ്വരിതന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കി. ശൃംഗാരരസസമ്പൂര്‍ണ്ണമായ വസ്ത്രങ്ങളോടെയിരിക്കുന്ന ദേവിയുടെ മന്ദസ്മിതം അതീവ ചേതോഹരമാണ്.
താമരമൊട്ടിനെ നാണിപ്പിക്കുന്ന തടിച്ചുയര്‍ന്ന കുചകുംഭങ്ങള്‍ ദേവിയുടെ അഴകിനെ പരിപൂര്‍ണ്ണമാക്കുന്നു. പൊന്നിന് തോള്‍വള, കിരീടം, കങ്കണം, ശ്രീചക്രം കൊണ്ടുള്ള തോട, മണിഗണങ്ങള്‍ കോര്‍ത്തൊരുക്കിയ ആ ഭരണങ്ങള്‍ എന്നിവ ദേവിയെ അലങ്കരിക്കുന്നു. ദേവിയെ സദാ സേവിച്ചു നിലകൊള്ളുന്ന സഖീവൃന്ദത്തിന്റെ സ്തുതികള്‍ ‘ഹൃല്ലേഖ’, ‘ഭുവനേശ്വരി’, എന്നീ നാമങ്ങളാല്‍ അന്തരീക്ഷം നിറഞ്ഞു നില്ക്കുന്നു.
‘അനംഗകുസുമാഖ്യാദി’ ദേവിമാരാല്‍ പരിസേവിതയായി യന്ത്രരാജനായ ഷഡ്കോണത്തിന്റെ നടുവില്‍ വിരാജിക്കുന്ന ദേവിയെക്കണ്ട് ബ്രഹ്മവിഷ്ണുശിവ മൂര്‍ത്തികള്‍ വിസ്മയത്തോടെ ‘ആരാണിവളെന്ന് നമുക്കറിയില്ല’ എന്ന് സമ്മതിച്ചു. ദൂരെനിന്ന് നോക്കുമ്പോള്‍ ആയിരം കണ്ണുകളും കൈകളും ഉള്ളവള്‍ എന്ന് തോന്നുന്നു. അപ്സരസ്സോ, ഗന്ധര്‍വ വനിതയോ, ദേവസ്ത്രീയോ അല്ല ഇവള്. എന്നിങ്ങിനെ ചിന്തിച്ചു ത്രിമൂര്‍ത്തികള്‍ വിസ്മയചകിതരായി അവിടെ നിന്നു.
ആ സമയത്ത് ഭഗവാന് വിഷ്ണു ഇങ്ങനെ പറഞ്ഞു: ‘ചാരുഹാസിനിയായ ഇവള് ജഗദംബതന്നെയാണെന്ന് എനിക്കുറപ്പാണ്. നമുക്കെല്ലാം സമാരാദ്ധ്യയും നമുക്കുള്ള ഒരേയൊരാശ്രയവും ഇവളത്രേ.
പൂര്‍ണ്ണയാണവള്‍. മഹാവിദ്യ, മഹാമായ, ശാശ്വതി, പ്രകൃതി, അവ്യയ എന്നെല്ലാം പറയുന്നത് ഈ ദേവിയെയാണ്. അല്പബുദ്ധികള്ക്ക് അനഭിഗമ്യയും യോഗികള്‍ക്ക് പ്രാപ്യയും സങ്കല്പങ്ങള്ക്ക് അതീതയും പരമാത്മാവിന്റെ ഇച്ഛയും നിത്യയും അനിത്യയും ഈ ദേവിയാകുന്നു. വിശ്വേശ്വരിയായ ദേവി മംഗളസ്വരൂപിണിയാണ്. വേദമാതാവും വിശാലാക്ഷിയും, ഈശ്വരിയും സകലതിന്റെയും കാരണവും ആയ ദേവി അല്‍പഭാഗ്യന്‍മാര്‍ക്ക് പൂജിക്കാന്‍ കിട്ടുന്നവളല്ല.
വിശ്വപ്രളയത്തില്‍ വിശ്വത്തെ സംഹരിച്ചു ജീവലിംഗങ്ങളെ തന്നില്‍ ഒതുക്കി വിളയാടിയത് ഈ ദേവി തന്നെയാണ്. ഇവളുടെ വിഭൂതികള്‍ക്ക് എണ്ണമില്ല. ദിവ്യഗന്ധങ്ങളും ആഭരണങ്ങളും അണിഞ്ഞു ദേവിയെ സദാ സേവിക്കുന്ന ഭക്തജനങ്ങള്‍ എത്ര സുകൃതികള്‍! ഈ ദേവിയുടെ ദര്‍ശനം ലഭിക്കുക നിമിത്തം അല്ലയോ ബ്രഹ്മ,ശിവ പ്രഭൃതികളേ നമ്മള് ധന്യരായി. നാം ചെയ്ത തപസ്സുകള്‍ പാഴായില്ല എന്നതിന് വേറെ നിദാനം വേണ്ടല്ലോ!, അതീവപുണ്യവാന്മാര്‍ക്ക് മാത്രം ലഭ്യമായ ഈ ദര്‍ശനം ആസക്തര്‍ക്ക് കിട്ടുകയില്ല.
സദാ പരമപുരുഷനുമായി ചേര്‍ന്ന് വിലസുന്ന മൂലപ്രകൃതിയാണ് ഈ ദേവി. ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ച് പരമാത്മാവായ പുരുഷന് കാണിച്ചുകൊടുക്കുന്നത് ദേവിയാണ്. ആ പരംപൊരുളാണ് ദൃഷ്ടാവ്. സമസ്തബ്രഹ്മാണ്ഡം ദൃശ്യം. ഈ ദൃശ്യദൃക്കുകളുടെ കാരണം മഹാമായയായ ഈ ദേവിയാകുന്നു. ദൃശ്യമില്ലങ്കില്‍ ദൃഷ്ടാവില്ല.
ഞാനോ മറ്റു ദേവജനങ്ങളോ, ഒന്നും ഈ ദേവിക്ക് കിടനില്ക്കുകയില്ല. ദേവാംഗനമാരും നാമും എല്ലാം ചേര്‍ന്നാലും ദേവിയുടെ ലക്ഷത്തില്‍ ഒന്ന് പ്രഭയുള്ളവരല്ല.
ആ പ്രോജ്വലപ്രഭാവത്തിനുമുന്നില്‍ നാമെല്ലാം എത്ര നിസ്സാരര്‍! പ്രളയ ജലത്തില്‍ ഞാനൊരാലിലയില്‍ ശിശുവായിക്കിടക്കുമ്പോള്‍ എന്നെ താരാട്ടിയ അമ്മയാണീ ദേവി. അന്ന് വടപത്രശായിയായി കാലിന്റെ തള്ളവിരല്‍ വായിലിട്ടു നുണഞ്ഞു കിടന്ന കോമളശിശുവായ ഞാന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ എനിക്ക് സാന്ത്വനമേകാന്‍ പാട്ടുപാടിത്തന്ന് ആലിലത്തൊട്ടിലാട്ടി അവിടെ നിലകൊണ്ടത് ഈ അമ്മയായിരുന്നു എന്ന് ഞാനറിയുന്നു.
ഇന്നിപ്പോള്‍ എന്നില്‍ ബോധമങ്കുരിക്കയാല്‍ ഈ അമ്മതന്നെയാണ് ജഗത്തിന്റെ മുഴുവന്‍ മാതാവെന്നു ഞാനിതാ സംശയലേശമന്യേ പ്രഖ്യാപിക്കുന്നു. അമ്മയെ കണ്ടമാത്രയില്‍ എന്നിലക്കാര്യം സുദൃഢമായി. ആ സാക്ഷാത്കാരത്തിന്റെ നിറവ് ഞാനിതാ നിങ്ങളോട് പങ്കുവെയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: