ഊര്‍ജ്ജസ്വലമായ ഒരു വ്യവസായവത്കരണ സംരംഭത്തിന് തുടക്കം കുറിച്ചതോടെ പരമ്പരാഗതമായ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ നിന്നും ആധുനിക വ്യവസായ സമ്പദ് ഘടനയിലേക്ക് രാജ്യം പുരോഗമിച്ചുകൊണ്ടിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ യജമാനന്മാര്ക്ക് ഭാരതത്തിലെ വ്യവസായവത്കരണത്തോടുണ്ടായിരുന്ന നിഷേധാത്മക സമീപനത്തിന് ഘടകവിരുദ്ധമായിരുന്നു ശ്രീചിത്തരതിരുനാള്‍ മഹാരാജാവിന്റെ ഭരണത്തില്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യര്‍ നടപ്പാക്കാന്‍ ശ്രമിച്ച അന്നത്തെ തിരുവിതാംകൂറിന്റെ വികസന നയം.
വൈദ്യുതി ഉത്പ്പാദനത്തിനും വാര്‍ത്താവിനിമയ – ഗതാഗത സൗകര്യങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതിനും ധാതുവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും കാര്‍ഷിക വികസനത്തിനും ഗ്രാമീണ കടാശ്വാസത്തിനും തൊഴിലാളി ക്ഷേമത്തിനും ബാങ്കിങ് സൗകര്യം വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ക്കാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. ഈ നടപടികള്‍ മൂലം ഭാരതീയ സംസ്ഥാനങ്ങളുടെ മുന്നിരയിലെത്താന് തിരുവിതാംകൂറിന് കഴിഞ്ഞു.
ഈ വികസന സങ്കല്‍പ്പത്തിന്റെ ചുവടുപിടിച്ച് പള്ളിവാസല്‍ വൈദ്യുതി ഉത്പാദന പദ്ധതി, കുണ്ടറ സെറാമിക്സ് ഫാക്ടറി, ട്രാവന്‍കൂര്‍ റബ്ബര്‍ വര്‍ക്സ്, ട്രാവന്‍കൂര്‍ കെമിക്കല്‍സ് ആന്‍ഡ് മാനുഫാക്ച്ചറിങ് കമ്പനി, ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോജക്ട്, ഒഗലേ മാനുഫാക്ച്ചറിങ് കമ്പനി, അലിന്‍സ് കുണ്ടറ, ആലുവ റയോണ്‍സ് ഫാക്ടറി, ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ്, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, നാട്ടകം ട്രാവന്‍കൂര്‍ സിമന്റ്സ് തുടങ്ങി പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള ധാതു- രാസ- മെറ്റല്‍ വ്യവസായങ്ങള്‍ അദ്ദേഹം ആരംഭിച്ചു. അതോടൊപ്പം പരുത്തി, കയര്‍, കശുവണ്ടി, മണ്‍പാത്ര നിര്‍മ്മാണം എന്നീ പരമ്പരാഗത വ്യവസായങ്ങള്‍ക്കും നാണ്യവിള – ഭക്ഷ്യവിള കൃഷികള്‍ക്കും പ്രോത്സാഹനം നല്കി.
ഒരു സാമ്പത്തിക പ്രക്രിയ എന്ന നിലയില്‍ ബാങ്കിങ് മേഖലയും ജനങ്ങള്‍ക്ക് യാത്രാസൗകര്യം സുഗമമാക്കുന്നതിന് കെഎസ്ആര്‍ടിസി കമ്പനിയും തുടങ്ങി. അടുത്തകാലത്ത് കേരളത്തിലെ വന്‍വ്യവസായമായി വികാസം പ്രാപിച്ച വിനോദസഞ്ചാരത്തിനും തുടക്കം കുറിച്ചത് സര് സിപി ആയിരുന്നു. 1933 ല്‍ പെരിയാര്‍ വന്യമൃഗ സങ്കേതത്തിന്റെ ആസ്ഥാനമായ തേക്കടിയില്‍ ടൂറിസ്റ്റ് ബംഗ്ലാവുകള്‍ സ്ഥാപിക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ചുരുക്കത്തില്‍ കേരളത്തിന്റെ സാമ്പത്തിക മേഖല വികസിപ്പിച്ച് ജനജീവിതം മെച്ചപ്പെടുത്തുന്നതിനായി കാര്‍ഷിക – വ്യാവസായിക – വ്യാപാര – വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക ഊന്നല്‍ നല്കുന്ന സമഗ്രമായ ഒരു വികസന നയമാണ് ദിവാന് സിപി മുന്നോട്ടുവച്ചത്. തുടര്‍ന്നുവന്ന ജനാധിപത്യ ഗവണ്മെന്റുകള്ക്ക് തുടര്‍ച്ച സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, രാജഭരണകാലത്തെ വളര്‍ച്ചപോലും നിലനിര്‍ത്താന്‍ സാധ്യമായില്ലെന്നത് വിമര്‍ശനപരമായിത്തന്നെ വിലയിരുത്തപ്പെടണം.
വ്യാവസായിക പിന്നാക്കാവസ്ഥയാണ് കേരള സമ്പദ്ഘടനയുടെ ഒരു പ്രധാന ദൗര്‍ബല്യം. ഇന്ന് വ്യാവസായിക മേഖലയുടെ വളര്‍ച്ചാനിരക്ക് കേവലം 1.4 ശതമാനം മാത്രമാണ്. നിലവിലുള്ള വ്യവസായങ്ങളാകട്ടെ വിഭവദാരിദ്ര്യത്തിന്റേയും കെടുകാര്യസ്ഥതയുടേയും സാങ്കേതിക മേന്മയില്ലായ്മയുടേയും വര്‍ദ്ധിച്ച ഉത്പാദനച്ചെലവിന്റേയും തൊഴില്‍ സമരങ്ങളുടേയും ഫലമായി അടച്ചുപൂട്ടുന്ന സ്ഥിതിയിലേക്ക് നീങ്ങുന്നു. പുനലൂര്‍ പേപ്പര്മിത്സ്, അലിന്ഡ്് കുണ്ടറ, ട്രാവന്‍കൂര്‍ റയോണ്‍സ്, ഒഗലേ ഗ്ലാസ് ഫാക്ടറി, തോഷിബ ആനന്ദ്, പെരിയാര്‍ കെമിക്കല്‍സ് തുടങ്ങിവയൊക്കെ അടച്ചുപൂട്ടിയെങ്കില്‍ ഫാക്ട്, എച്ച്എംറ്റി, കെഎംഎംഎല്‍, സിഎംആര്‍എല്‍ തുടങ്ങിയ കമ്പനികള്‍ അടച്ചുപൂട്ടലിന്റെ കരിനിഴലിലാണ്.
ശാസ്ത്രസാങ്കേതിക മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനം വരുത്തിയ ഒന്നാണ് ഐടിമേഖല. ഉത്പ്പാദന – വിപണന മേഖലകളെ മാറ്റിമറിച്ചതാണ് വിവരവിനിമയ സാങ്കേതിക വിദ്യാവ്യവസായത്തിന്റെ സവിശേഷത. ഒട്ടേറെ തൊഴില്‍ സാദ്ധ്യതയുള്ള മേഖലയാണിത്. എന്നാല്‍ 1980 ല്‍ കെല്‍ട്രോണിലൂടെ കേരളം നേടിയ മുന്‍കൈ മുന്നോട്ടുകൊണ്ടുപോകാനായില്ല. ദേശീയതലത്തില്‍ ഐടി തൊഴില്‍ സേനയുടെ 11 ശതമാനം കേരളീയരാണെങ്കിലും കേരളത്തില്‍ നിന്നുള്ള ഐടി കയറ്റുമതി നാമമാത്രമാണ്. ഐടി മേഖലയില്‍ മുന്നില്‍ നില്ക്കുന്ന ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ മൊത്തം കയറ്റുമതി വിഹിതം 2012 – 2013 ല്‍ 82 ശതമാനമാണെങ്കില്‍ കേരളത്തിന്റെ വിഹിതം കേവലം ഒരുശതമാനം. ഭാരതത്തിന്റെ ഐടി മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച രേഖപ്പെടുത്തുമ്പോഴും തൊഴില്‍ ശക്തിയും മനുഷ്യവിഭവശേഷിയുമുള്ള കേരളം ഈ മേഖലയില്‍ അടുത്തെങ്ങും ഒരു വന്‍കുതിപ്പ് നേടുന്നതിനുള്ള സാദ്ധ്യതയും തെളിയുന്നില്ല.
ഭക്ഷ്യസുരക്ഷയാണ് രാജ്യത്തിന്റെ വികസനാടിത്തറ. കാര്‍ഷികമേഖല ഊര്‍ജ്ജസ്വലമായിരുന്ന 70 -കളില്‍ 8.85 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നത് ഇന്ന് കേവലം 1.74 ലക്ഷം ഹെക്ടറായി ചുരുങ്ങി. പ്രതിശീര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമായിരിക്കെ ഉത്പാദനം കേവലം 6.25 ലക്ഷം ടണ്‍ മാത്രം. 1963 ലെ ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് ആയിരക്കണക്കിനേക്കര്‍ നെയല്വയലുകളും തണ്ണീര്‍ത്തടങ്ങളുമാണ് വ്യക്തികളും ഭൂമാഫിയാകളും വന്‍കിട സ്വകാര്യ കമ്പനികളും വാങ്ങി കൈവശം വച്ചിരിക്കുന്നത്. കൃഷിഭൂമി മറ്റാവശ്യങ്ങള്‍ക്കായി നികര്‍ത്തുന്നതും തരിശിടുന്നതും മൂലം കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് -0.24 ലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. 80 – 81 ല്‍ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കൃഷിയുടേയും കാര്‍ഷികാനുബന്ധ മേഖലയുടേയും സംഭാവന 37 ശതമാനം ആയിരുന്നുെവങ്കില്‍ ഇന്ന് അത് കേവലം ഒമ്പതു ശതമാനമായി ചുരുങ്ങിയിരിക്കുന്നു. കേരളത്തിന്റെ പ്രധാന തൊഴില്‍മേഖല എന്ന നിലയ്ക്കും കാര്‍ഷിക മേഖല വലിയ തകര്‍ച്ച നേരിടുന്നു. 1983 ല്‍ തൊഴിലിന്റെ 57 ശതമാനം കാര്‍ഷികാനുബന്ധ മേഖലയുടെ സംഭാവനയായിരുന്നെങ്കില്‍ ഇപ്പോഴത് 30 ശതമാനത്തില്‍ താഴെയാണ്.
മറാഠവാഡയിലെ ലത്തൂരില്‍ ജലസ്രോതസ്സുകള്ക്കരികില് കുടിവെള്ളത്തിനുവേണ്ടി അഞ്ചുപേരിലധികം കൂടിനില്‍ക്കുന്നത് കുറ്റകരമാണെന്ന് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. കേരളത്തിലും ഇത് സംഭവിച്ചേക്കാമെന്ന് ആശങ്കയുണ്ട്. 44 നദികളും 53 റിസര്‍വോയറുകളും 150-തോളം തടയിണ സംഭരണികളും 236 നീരുറവകളും 50455 കുളങ്ങളും 1000-ത്തോളം സുരംഗങ്ങളും ഒമ്പത് ശുദ്ധജലതടാകങ്ങളും 50 ലക്ഷത്തിലധികം കിണറുകളും 93730 ഹെക്ടര്‍ സമുദ്രതീര നീര്‍ത്തടങ്ങളും ഉള്‍പ്പെടെ കേരളത്തിലെ ജലസ്രോതസ്സുകളുടെ വിസ്തൃതി ഏകദേശം 1605.9 ച.കി.മീ ഉണ്ട്. കാലവര്‍ഷവും തുലാവര്‍ഷവും വേനല്‍മഴയും ഉള്‍പ്പെടെ 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നു. പക്ഷേ, ജലസമ്പത്ത് വിപുലമായിരിക്കുമ്പോഴും സംസ്ഥാനത്ത് രൂക്ഷമായ ജലക്ഷാമം നേരിടുന്നു.
ഭൂപ്രശ്നത്തില്‍ രണ്ട് സമീപനങ്ങള്‍ ആവശ്യമാണ്. ഭൂവിനിയോഗവും ഭൂവുടമസ്ഥതയും. 1968 ലെ ഭൂവിനിയോഗ ബില്ലും 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമവും അപര്യാപ്തമായ സാഹചര്യത്തില്‍ കൃഷിഭൂമിയുടെ സംരക്ഷണാര്‍ത്ഥം കൃഷിഭൂമി കൃഷിക്കു മാത്രം കൈമാറ്റം ചെയ്യാന്‍ ഉതകുംവിധം ഒരു പുതിയ നിയമം തന്നെ അനിവാര്യമായിരിക്കുന്നു. എല്ലാ ഭൂനിയമങ്ങളേയും കാറ്റില്‍ പറത്തി വന്‍തോതില്‍ ഭൂമിയുടെ കേന്ദ്രീകരണം നടന്നുകൊണ്ടിരിക്കുന്നു. ആറന്മുളയും മെത്രാന് കായലും കടുമക്കുടിയും അറൂതിപ്പാടവും ഇതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.
ഭൂപരിഷ്കരണം നടന്നിട്ടും ഭൂവുടമലസ്ഥതയില് അസന്തുലിതാവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നിലവിലുള്ള ഭൂനിയമങ്ങളെ ക്രോഡീകരിച്ച് 57 ലെ ഇഎംഎസ് സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബന്ധ ബില്ലില്‍ പട്ടികവിഭാഗങ്ങളും ഭൂരിപക്ഷം പിന്നാക്കക്കാരും കുടികിടപ്പുകാരായി പരിഗണിക്കപ്പെട്ടതുമൂലം അവര്‍ 10 – 5 – 3 സെന്റ് ഭൂമിക്കു മാത്രം അവകാശികളായി. ഇന്ന് പട്ടികജാതിക്കാര്‍ 26198-ഉം, പട്ടികവര്‍ഗ്ഗക്കാര്‍ 4645-ഉം കോളനി- ലക്ഷംവീട് കോളനികളില്‍ കഴിയുന്നു. ഒന്നിലധികം കുടുംബങ്ങള്‍ ഒരുവീട്ടില്‍ത്തന്നെ അന്തിയുറങ്ങുന്നു.
മൂലമുള്ള മരണങ്ങളും ശിശുമരണങ്ങളും വാര്‍ത്തയല്ലാതായിക്കഴിഞ്ഞു. 85000 വനവാസി കുടുംബങ്ങള്‍ ഭൂരഹിതരാണ്. വനവാസി ക്ഷേമത്തിനായി ഒട്ടേറെ നിയമങ്ങളും കരാറുകളും നിലവിലുണ്ടെങ്കിലും മാറിമാറി അധികാരത്തിലേറിയെ ഗവണ്മെന്റുകള് അവയൊന്നും നടപ്പാക്കാന്‍ തയ്യാറാകുന്നില്ല. 1975 ലെ ആദിവാസികളുടെ അന്യാധിനപ്പെട്ട ഭൂമി തിരിച്ചെടുക്കല്‍ നിയമം, 2001 ലെ ആദിവാസി കരാര്‍, വനവിഭവങ്ങളിലുള്ള അവകാശം നിക്ഷിപ്തമാക്കുന്ന 2006 ലെ വനാവകാശ നിയമം, ആദിവാസി സ്വയംഭരണമായി ബന്ധപ്പെട്ട പെസ ആക്ട് 1996 ഇവയൊന്നും കേരളത്തില്‍ നടപ്പാക്കപ്പെട്ടിട്ടില്ല. ഭൂരാഹിത്യവും തൊഴില്‍രാഹിത്യവുമാണ് പട്ടികജാതി പട്ടികവര്‍ഗ്ഗങ്ങള്‍ അഭിമുഖീകരിക്കുന്ന ഗൗരവതരമായ പ്രശ്നം.
ഇടതുവലത് മുന്നണികളുടെ 60 വര്‍ഷത്തെ ഭരണത്തില്‍ കേരളം വഴിമുട്ടി നില്ക്കുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, വ്യവസായ മുരടിപ്പ്, വ്യാപാരസ്തംഭനം, കുടിവെള്ളക്ഷാമം, പരിസ്ഥിതി നശീകരണം, ആരോഗ്യ – വിദ്യാഭ്യാസ രംഗത്തെ കച്ചവടം, യുവതയുടെ തൊഴിലില്ലായ്മ, ഭൂരാഹിത്യം, അഴിമതി, ക്രമസമാധാന തകര്‍ച്ച, ദലിത് പീഡനം, ഭവനരാഹിത്യം, കര്‍ഷക ആത്മഹത്യ, സാംസ്കാരിക ച്യുതി, കടക്കെണി തുടങ്ങി എല്ലാ പ്രതിസന്ധികളുടേയും പരിച്ഛേദമായി കേരളം മാറിയിരിക്കുന്നു. ഭാവിയില്‍ കേരളത്തില്‍ ദാരിദ്ര്യം മൂലമുള്ള പട്ടിണിമരണങ്ങളും കൂട്ട ആത്മഹത്യകളും വന്‍ പ്രകൃതി ദുരന്തങ്ങളും ഒഴിവാക്കപ്പെടേണ്ടതുണ്ട്. സംശുദ്ധ രാഷ്ട്രീയത്തിനും അഴിമതി രഹിത ഭരണത്തിനും പുതിയ വികസന സങ്കല്‍പ്പങ്ങള്‍ക്കും മാത്രമേ ഈ കടമ നിര്‍വ്വഹിക്കാന്‍ കഴിയൂ. അതിനൊരു ഭരണമാറ്റം അനിവാര്യമാക്കുന്നു. ബി.ജെ.പി.യ്ക്ക് മാത്രമേ ഈ മാറ്റത്തിന് വഴികാട്ടിയാകാന്‍ കഴിയൂ.
( പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍. ഫോണ്‍- 9747132791)
പ്രതികരിക്കാൻ ഇവിടെ എഴുതുക: