ഇംഫാല്‍: കനത്ത സുരക്ഷയില്‍ മണിപ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 60 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് നാലു മണിക്ക് അവസാനിക്കും. 2357 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഇബോബി സിംഗ്, മണിപ്പൂര്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ എന്‍.ജി.ബിജോയ്, വനം മന്ത്രി ദേബേന്ദ്ര തുടങ്ങിയ പ്രമുഖര്‍ ഇന്ന് ജനവിധി തേടുന്നവരില്‍പ്പെടുന്നു. 17,40, 576 വോട്ടര്‍മാരില്‍ 8.82 ലക്ഷം പേര് സ്ത്രീകളാണ്. 279 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.
ഭരണകക്ഷിയായ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നാഗാലാന്‍ഡ് ഭരണകക്ഷി നാഗാ പീപ്പിള്‍സ് ഫ്രണ്ടും മത്സരരംഗത്തുണ്ട്. ഇത് ആദ്യമായാണ് നാഗാ പീപ്പിള്‍സ് ഫ്രണ്ട് മണിപ്പൂരില്‍ മത്സരിക്കുന്നത്. കാശ്മീര്‍ കഴിഞ്ഞാല്‍ തീവ്രവാദ സംഘടനകളുടെ ഭീഷണി ഏറ്റവുമധികം നേരിടുന്ന സംസ്ഥാനമാണ് മണിപ്പൂര്‍.
വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ തീവ്രവാദികളുടെ സംഘടന ആഹ്വാനം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ മുഴുവന്‍ പോളിങ് ബൂത്തുകളുടെയും സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു. കൂടാതെ സംസ്ഥാന പൊലീസിനെ റിസര്‍വ് ലിസ്റ്റില്‍പ്പെടുത്തി. തീവ്രവാദ ഭീഷണി ശക്തമായതിനാല്‍ നിശബ്ദമായിരുന്നു മണിപ്പുരില്‍ പ്രചാരണം. ഭൂരിപക്ഷം സ്ഥാനാര്‍ഥികളും സ്വന്തം വീടിനു മുകളില്‍ കൊടികെട്ടിയാണ് സ്ഥാനാര്‍ഥിത്വം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: