ബെംഗളൂരു: ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ കോഹ്ലിയും കൂട്ടരും ഇന്ന് രണ്ടാം അങ്കത്തിന്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 8ന് നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്.
സണ്‍റൈസേഴ്സിനെതിരെ സൂപ്പര്‍ താരം ഗെയ്ല് ഒരു റണ്‍സെടുത്ത് പുറത്തായെങ്കിലും വിരാട് കോഹ്ലിയുടെയും ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിന്റെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ബെംഗളൂരു 45 റണ്‍സിന്റെ മിന്നുന്ന വിജയം നേടിയത്. ഇവര്‍ക്കൊപ്പം ഷെയ്ന് വാട്സണും സര്‍ഫ്രാസ് ഖാനും കേദാര്‍ ജാദവും സ്റ്റുവര്‍ട്ട് ബിന്നിയും ഉള്‍പ്പെടുമ്പോള്‍ ബെംഗളൂരുവിന്റെ കരുത്ത് ഇരട്ടിക്കും.
ബൗളിങ് നിരയും മികച്ചത്. ആഡം മില്‍നെയും ഷെയ്ന് വാട്സണും ഡേവിഡ് വീസും കെയ്ന്‍ റിച്ചാര്ഡ്സണ് എന്നിവര്‍ പേസിലും പര്‍വേസ് റസൂല്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്‍ നിയന്ത്രിക്കും.
ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ കിങ്സ് ഇലവനെ തകര്‍ക്കുകയും ചെയ്ത ദല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ന് ഇറങ്ങുന്നത് മൂന്നാം അങ്കത്തിന്. ക്വിന്റണ്‍ ഡി കോക്കും സഞ്ജുവും കരുണ്‍ നായരും ജെ.പി. ഡുമ്നിയും ഉള്‍പ്പെട്ട ബാറ്റിങ് നിര കരുത്തരാണെങ്കിലും ഗെയ്ലും ഡിവില്ലിയേഴ്സും കോഹ്ലിയുമുള്പ്പെട്ട റോയല്‍ ചാലഞ്ചേഴ്സിനോളം വരില്ല എന്നതാണ് സത്യം.
എങ്കിലും പൊരുതാനുള്ള മനസ്സ് കൈമോശം വന്നിട്ടില്ല ദല്‍ഹി ചെകുത്താന്മാര്ക്ക്. സഹീര്‍ ഖാനും ക്രിസ് മോറിസും കാര്‍ലോസ് ബ്രാത്ത്വെയ്റ്റും അമിത് മിശ്രയും പവന് നേഗിയുമടങ്ങുന്ന ബൗളിങ് നിരക്കാണ് ബെംഗളൂരുവിനേക്കാള്‍ കരുത്ത് കൂടുതല്‍. എന്നാല്‍ ഹോം ഗ്രൗണ്ടിനാണ് ബെംഗളൂരു മത്സരത്തിനിറങ്ങുന്നത് എന്നതിനാല്‍ മുന്‍തൂക്കവും അവര്‍ക്കുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: