ചേര്‍ത്തല: കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി പട്ടണക്കാട് സര്‍വീസ് സഹകരണബാങ്കില്‍ നടന്ന തട്ടിപ്പിന്റെ അന്വേഷണം വീണ്ടും ക്രൈംബ്രാഞ്ചിലേക്ക്. ഡിവൈ.എസ്.പി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയതോടെ പ്രാദേശിക നേതൃത്വം പരിഭ്രാന്തിയിലായി.
ഇരുപത് കോടിയുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം ഒരു മാസത്തോളം മുന്‍പ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഭരണകക്ഷിയിലെ ഒരു വിഭാഗവും ബാങ്ക് ഭരണസമിതിയും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം ചേര്‍ത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉത്തരവില്‍ ഒതുങ്ങിയതോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ഏറ്റെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ഘട്ടത്തില്‍ ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോലും പ്രത്യേക സംഘത്തിന് കഴിഞ്ഞില്ല. കോടികളുടെ തട്ടിപ്പ് പുറത്തുവന്ന് ആറുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സഹകരണവകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ 20 കോടിയോളം രൂപയുടെ നഷ്ടം ബാങ്കിനുണ്ടായതായി കണ്ടെത്തിയിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടറിയടക്കം അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും തുടര്‍നടപടികള്‍ മുടങ്ങി. കുറ്റവാളികളെ പിടികൂടാത്തത് ഭരണകക്ഷിയുടെ സമ്മര്‍ദ്ദം മൂലമാണെന്നാണ് വിമര്‍ശനം.
തട്ടിപ്പുമായി ബന്ധമുള്ളവര്‍ ജോലിയില്‍ തുടരുന്നതായും ഇവരെ സംരക്ഷിക്കാന്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ഭരണകക്ഷിനേതാക്കള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതുമാണ് അന്വേഷണം നിളുന്നതിനു കാരണമാകുന്നതെന്നാണ് ആരോപണം.
നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണം ഭരണപക്ഷ നേതാക്കളുടെ താല്പര്യം സംരക്ഷിക്കുന്ന തരത്തിലാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: