പാനൂര്‍: കൂത്തുപറമ്പിലെ ചെങ്കോട്ടകളില്‍ ഇന്ന്് മഹാസമ്പര്‍ക്കവുമായി ബിജെപി പ്രവര്‍ത്തകരെത്തും. കൂത്തുപറമ്പ് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍മാസ്റ്ററുടെ തെരഞ്ഞെടുപ്പ് വിജയത്തിനായാണ് മഹാസമ്പര്‍ക്കവുമായി പ്രവര്‍ത്തകര്‍ വീടുകളിലേക്കെത്തുന്നത്. രാഷ്ട്രീയ അസഹിഷ്ണുതയുടെ ഇരയായി ഇരുകാലുകളും നഷ്ടപ്പെട്ട സദാനന്ദന് മാസ്റ്റര്‍ക്കു വേണ്ടി നൂറുകണക്കിനു സ്ത്രീകളടക്കമുളള സംഘപ്രവര്‍ത്തകര്‍ നേതാക്കള്‍ക്കൊപ്പം സിപിഎം കോട്ടകളില്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തും. സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്മാരായി വാഴുന്ന പാര്‍ട്ടി ഗ്രാമങ്ങളിലെ അസ്വാതന്ത്ര്യത്തിന്റെ ഇരുമ്പ്ചങ്ങലകളില് കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ക്ക് മുന്നില്‍ ജനാധിപത്യത്തിന്റെയും, വികസനത്തിന്റെയും രാഷ്ട്രീയം എന്തെന്ന് ബോധ്യപ്പെടുത്തും. കൂത്തുപറമ്പ് നഗരസഭ, കോട്ടയം പഞ്ചായത്ത് എന്നിവിടങ്ങളിലാണ് ഇന്ന് മഹാസമ്പര്‍ക്കം നടക്കുക. അസഹിഷ്ണുതയുടെ അപ്പോസ്തലന്മാര് വാഴുന്ന പാര്‍ട്ടിഗ്രാമങ്ങളില്‍ മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ കൊടികളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പോലും അനുവദിക്കാറില്ല. വോട്ടു ചോദിച്ച്് സിപിഎമ്മുകാരല്ലാതെ മറ്റു രാഷ്ട്രീയക്കാര്‍ ആരും ചെല്ലാറുമില്ല. ഇവിടെയാണ് സദാനന്ദന്‍മാസ്റ്ററുടെ വിജയത്തിനായി വേനല്‍ച്ചൂടിനെ വകവെയ്ക്കാതെ ഇന്നു മഹാസമ്പര്‍ക്കത്തിന് സംഘനേതൃത്വം തീരുമാനമെടുത്തത്.
അഭിപ്രായ സ്വാതന്ത്ര്യം പോലും പ്രകടിപ്പിക്കാന്‍ സാധിക്കാതെ നിസ്സംഗരായി കഴിയുന്ന നിരവധി മേഖലകള്‍ കൂത്തുപറമ്പ് നഗരസഭയിലും കോട്ടയം പഞ്ചായത്തിലുമുണ്ട്. കളളവോട്ടിലൂടെ ജനാധിപത്യത്തെ വ്യഭിചരിക്കുന്ന മാര്‍ക്സിസ്റ്റ് മാടമ്പിത്തരം കൊടികുത്തി വാഴുന്ന ഇടങ്ങളാണ് ഇവിടെ ഏറെയും. പ്രതിരോധ കവചം തീര്‍ത്ത് പൊരുതിനില്‍ക്കുന്ന തൊക്കിലങ്ങാടി, മൂര്യാട് അയോദ്ധ്യനഗര്‍, കാനത്തുംചിറ തുടങ്ങിയ പ്രദേശങ്ങള്‍ ഒഴികെ മറ്റുസ്ഥലങ്ങളിലെല്ലാം സിപിഎം അസ്ഹിഷണുതാ രാഷ്ട്രീയമാണ് കൊടികുത്തി വാഴുന്നത്. നരവൂര്‍, അടിയറപ്പാറ, പഴയനിരത്ത്, പുറക്കളം, കുറ്റിക്കാട്, കോട്ടയംപൊയില്‍, കൂവ്വപ്പാടി, ആയിരംതെങ്ങ്, തൃക്കണ്ണാപുരം മേഖലകള്‍ വാളും, ബോംബും ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി സിപിഎം ഇന്നും അടക്കിഭരിക്കുന്ന പ്രദേശങ്ങള്‍. മണ്ഡലത്തില്‍ സിപിഎം വോട്ടുകള്‍ പ്രതീക്ഷിക്കുന്ന ഉറച്ച ഇടങ്ങളും ഇതുതന്നെ. പതിനായിരത്തോളം കളളവോട്ടുകള്‍ കൂത്തുപറമ്പ്, കോട്ടയം ഭാഗങ്ങളില്‍ നിന്നും എല്‍ഡിഎഫിന്റെ അക്കൗണ്ടിലേക്കെത്തുന്ന രാവണന്കോട്ടകളാണ് ഇവിടങ്ങള്‍. മറ്റുളളവരെ ബൂത്തിലിരുത്താന് പോലും അനുവദിക്കാതെ ഭീഷണിയുടെ ഗുണ്ടാരാഷ്ട്രീയം അരങ്ങു വാഴുന്ന പാര്‍ട്ടിഗ്രാമങ്ങളാണ് ഇതൊക്കെ. ബൂത്തിലിരുന്ന യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരെ അക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ബോംബും, വാളുകളും റിവോള്‍വറും നായ്ക്കുരണപൊടിയുമായി സിപിഎം ഗുണ്ടയായ പഴയനിരത്തിലെ മനോരാജ് എന്ന നാരായണനെ പോലീസ് പിടികൂടിയിരുന്നു. ഇതുതന്നെയാണ് ഇവിടെ നിലവില്‍ നടന്നുവരുന്ന സിപിഎമ്മിന്റെ ജനാധിപത്യം. സ്ത്രീകളെയടക്കം കളളവോട്ടെന്ന ജനാധിപത്യത്തില്‍ ഇവര്‍ പങ്കാളികളാക്കുന്നു.
സിപിഎം അല്ലാത്തവര്‍ വിജയിച്ച വാര്‍ഡുകളെല്ലാം കളളവോട്ടും ഭീഷണിയുമായി പിടിച്ചെടുത്ത കൂത്തുപറമ്പ് നഗരസഭയില്‍ ഇന്ന് പ്രതിപക്ഷം പോലുമില്ല. ഇതു സിപിഎമ്മിന്റെ രാഷ്ട്രീയ വളര്‍ച്ചയുടെ അടയാളങ്ങള്‍ അല്ല. മറിച്ച് അക്രമരാഷ്ട്രീയത്തിന്റെ ബാക്കിപത്രങ്ങളായ പ്രദേശങ്ങള്‍ മാത്രം. ഭീഷണിയും അക്രമവുമുണ്ടായിട്ടും കോട്ടയം പഞ്ചായത്തിലെ കാനത്തുംചിറ വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ബിജെപി വിജയിച്ചതും ശ്രദ്ധേയമാണ്. ഇവിടെയാണ് മഹാസമ്പര്ക്കമെന്ന ധീരമായ ഉണര്‍ത്തുപാട്ടുമായി ദേശീയതയുടെ കാവലാളുകളായ സ്വയംസേവകര്‍ ഇന്ന് ചെങ്കോട്ടകളെന്ന് സ്വയം സൃഷ്ടിച്ചെടുത്ത സിപിഎമ്മിന്റെ അസഹിഷ്ണുതാ കേന്ദ്രങ്ങളില്‍ സദാനന്ദന്‍മാസ്റ്റര്‍ക്ക് വേണ്ടി ലഘുലേഖകളുമായി ചെല്ലുന്നത്. ഒന്നാംഘട്ടത്തിനു ശേഷം വീണ്ടും ഇവിടങ്ങളില്‍ വോട്ടഭ്യര്‍ത്ഥിച്ച് കയറാനാണ് പദ്ധതി. രാവിലെ 9 ന് തൊക്കിലങ്ങാടിയില്‍ മണ്ഡലത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിച്ചേര്ന്ന്് സ്ക്വാഡുകളായി തിരിഞ്ഞ് സമ്പര്‍ക്കത്തിനായി നീങ്ങും. കൂത്തുപറമ്പില്‍ കാവി വസന്തത്തിനായി വോട്ടര്‍മാരെ തേടിയുളള മഹാസമ്പര്‍ക്കം ചരിത്രപരമാക്കാന്‍ തന്നെയാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: