കണ്ണൂര്‍: അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍പൊളി പുനരാരംഭിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നാരോപിച്ച് അഴീക്കല്‍ കപ്പല്‍പൊളി കേന്ദ്രത്തിനെതിരെ പ്രദേശവാസികളായ മൂസ, ഷഫാന, നസീമ എന്നിവര്‍ നല്കിയ പരാതിയില്‍ കോടതി പുറപ്പെടുവിച്ച സ്റ്റേ കഴിഞ്ഞ ദിവസം വെക്കേറ്റ് ചെയ്തതിനെ തുടര്‍ന്നാണ് സില്‍ക് അധികൃതര്‍ കപ്പല്‍പൊളി പുനരാരംഭിച്ചത്. രൂക്ഷമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ കോടതിയില്‍ പരാതി നല്‍കിയത്. പുഴയില്‍ വെച്ച് കപ്പല്‍ പൊളിക്കുന്നതിനാല്‍ മത്സ്യ സമ്പത്ത് നശിക്കുമെന്നും ഗുരുതരമായ രോഗങ്ങളുണ്ടാക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ കപ്പല്‍പൊളി പുനരാരംഭിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കപ്പലുടമ നല്കിയ ഹര്‍ജിയിലുള്ള സ്റ്റേ ഇപ്പോഴും നിലവിലുള്ളതിനാല്‍ കപ്പല്‍പൊളി തുടരാനാവില്ലെന്നാണ് കപ്പല്‍പൊളി വിരുദ്ധ സമരസമിതി ഭാരവാഹികള്‍ പറയുന്നത്. കോടികള്‍ വില നല്കി വാങ്ങിയ കപ്പല്‍ സമയബന്ധിതമായി പൊളിച്ച് നീക്കാത്തതിനാല്‍ വന്‍ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കപ്പലുടമ കോടതിയില്‍ പരാതി നല്‍കിയത്. സില്‍ക്കിന് പുറമേ അനധികൃത കപ്പല്പൊളിക്കെതിരെ പരാതി നല്കിയ പ്രദേശവാസികളായ മൂസ, ഷഫാന, നസീമ എന്നിവരെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയത്. ഈ സ്റ്റേ ഇപ്പോഴും കോടതി നീക്കിയിട്ടില്ല. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന കപ്പല്പൊളികേന്ദ്രത്തിനെതിരായ സമരത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നാണ് നിലപാടിലാണ് സമരസമിതി. കപ്പല്‍ പൊളിക്കെതിരെ നിയമ നടപടിക്കു പുറമെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: