സ്വന്തം ലേഖകന്‍
കണ്ണൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ്സില്‍ വിഭാഗീയത കത്തുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും പ്രശ്നത്തിന് പരിഹാരമാവാത്തതിനാല്‍ കോണ്‍ഗ്രസ് വിമതന് പി.കെ.രാഗേഷ് ഉള്‍പെടെ നാലുപേരെ ആറുവര്‍ഷത്തേക്ക് കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. രാഗേഷ് വിളിച്ചുചേര്‍ത്ത വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്ത യൂത്ത്കോണ്‍ഗ്രസ് അഴീക്കോട് നിയോജക മണ്ഡലം പ്രസിഡന്റ് കായക്കൂല്‍ രാഹുല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം.വി.പ്രദീപ്കുമാര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മന്ത്രി കെ.സി ജോസഫിനെതിരെ മത്സരിക്കുമെന്നറിയിച്ച് കണ്വെന്ഷന് വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഇരിക്കൂര്‍ മണ്ഡലം മുന്‍പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മറ്റ് മൂന്നുപേര്‍. എന്നാല്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാജേഷ് നമ്പ്യാര്‍ക്കെതിരെ പ്രസ്താവന നടത്തിയ യൂത്ത്കോണ്‍ഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിക്കെതിരെ നടപടിയില്ല. കഴിഞ്ഞ കണ്ണൂര്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വിമതനായി മത്സരിച്ച് ജയിച്ച പി.കെ.രാഗേഷിന്റെ പിന്തുണയോടെയാണ് സിപിഎം അധികാരത്തിലെത്തിയത്.
കോണ്‍ഗ്രസ്സ് നേതാവ് കെ.സുധാകരനുമായുണ്ടായ പടലപ്പിണക്കങ്ങളാണ് പാര്‍ട്ടിക്കകത്ത് വന്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. മേയര്‍ തെരഞ്ഞെടുപ്പിന് ശേഷം പി.കെ.രാഗേഷിനെ അനുനയിപ്പിക്കാനും കോണ്‍ഗ്രസ്സ് പാളയത്തിലെത്തിക്കാനും നേതൃത്വം ഇടപെട്ട് പരിശ്രമിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏറെക്കുറെ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിട്ടുവീഴ്ച ചെയ്യാന്‍ സുധാകരനും രാഗേഷും തയ്യാറാകാഞ്ഞതാണ് കാര്യങ്ങള്‍ വഷളാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, അഴീക്കോട് നിയോജകമണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം പി.കെ.രാഗേഷ് പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടെത്തി രാഗേഷിനെയും സുധാകരനെയും നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്. പി.കെ.രാഗേഷിനെ പുറത്താക്കിയത് ജില്ലയില്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെത്തന്നെ പ്രതികൂലമായി ബാധിക്കും. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂരും അഴീക്കോടും പി.കെ.രാഗേഷ് വിഭാഗത്തിന് നിര്‍ണ്ണയാകമായ സ്വാധീനമാണുള്ളത്. രാഗേഷ് വിഭാഗം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ്സിന്റെ നില പരുങ്ങലിലാകും. പി.കെ.രാഗേഷിനെ ഭയന്നാണ് കെ.സുധാകരന് കണ്ണൂര്‍ ജില്ല വിട്ട് കാസര്‍കോഡ് ജില്ലയിലെ ഉദുമയിലേക്ക് പോയതെന്ന ആരോപണം പോലുമുണ്ട്. എന്നാല്‍ 2015 ഒക്ടോബര്‍ മാസം ഡിസിസി പ്രസിഡണ്ട് തന്നെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതാണെന്നും ഇപ്പോള്‍ വീണ്ടും പുറത്താക്കിയതെന്തിനാണെന്നറിയില്ലെന്നുമാണ് പി.കെ,രാഗേഷ് പ്രികരിച്ചത്. കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ അന്തകനായ ഡിസിഡി പ്രസിഡണ്ടിന്റെ തീരുമാനങ്ങള്‍ക്കെതിരെ പിന്നീട് പ്രതികരിക്കുമെന്നും രാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: