കൊച്ചി: മഹാകവി അക്കിത്തത്തിന് തപസ്യ കലാസാഹിത്യവേദിയുടെ പ്രൗഢോജ്ജ്വലമായ നവതി പ്രണാണം. ഋഷികവിയായ, തപസ്യയുടെ മുന്‍ അദ്ധ്യക്ഷനും ഇപ്പോള്‍ രക്ഷാധികാരിയുമായ, അക്കിത്തത്തിന്റെ തൊണ്ണൂറാം പിറന്നാളിന് ആശംസയര്‍പ്പിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകര്‍ കൊച്ചിയിലെത്തി. എളമക്കര ഭാസ്കരീയത്തില്‍ കാലത്ത് 10 മുതല്‍ വൈകിട്ട് വരെ കലാ വിരുന്നാസ്വദിച്ചും പിറന്നാള്‍ സദ്യയുണ്ടും കവിയും ആസ്വാദകരും ആഘോഷ പരിപാടിയില്‍ പങ്കുകൊണ്ടു.
അക്കിത്തം കേരളത്തിന്റേയോ ഭാരതത്തിന്റേയോ മാത്രം കവിയല്ല, ലോകത്തിന്റെ കവിയാണെന്ന് നവതിയാഘോഷ സഭ ഉദ്ഘാടനം ചെയ്ത് കഥാകൃത്ത് ടി. പത്മനാഭന് പറഞ്ഞു. ഋഷിതുല്യ കവി പരമ്പരയിലെ ഇങ്ങേ അറ്റത്തേ കണ്ണിയാണ് അക്കിത്തം. അദ്ദേഹത്തോടൊപ്പം ഇക്കാലത്ത് ജീവിക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യമാണ്.
ദാര്ശനികമായതും പ്രാപഞ്ചികവുമായ നിരവധി കവിതകള്‍ അക്കിത്തത്തിന്റേതായുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസമായി മാറിയ അക്കിത്തം ലോകത്തിന്റെ നന്മക്കായി വിളിച്ച് പറയുന്ന കവിയായിരുന്നു. പണ്ടേയുള്ള സങ്കല്‍പ്പം ഋഷിയല്ലാത്തവന്‍ കവിയല്ല, ഋഷി സത്യം ദര്‍ശിച്ചവനാണ് എന്നാണ്. അക്കിത്തം ആ പരമ്പരയില്‍പെട്ട കവിയാണ്.
സത്യം ജനനന്മക്കായി വിളിച്ച് പറയുന്ന ചുരുക്കം ചില കവികളെ അവശേഷിക്കുന്നുള്ളൂ. അക്കിത്തം കഴിഞ്ഞാല്‍ അവരില്‍ സുഗതകുമാരിയും എസ്. രമേശന് നായരും മാത്രമാണുള്ളത്, പത്മനാഭന് പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. ആഷാ മേനോന്, കെ.ബി. ശ്രീദേവി, പ്രൊഫ. തുറവൂര്‍ വിശ്വംഭരന് എന്നിവര്‍ സംസാരിച്ചു. തപസ്യ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് സ്വാഗതം പറഞ്ഞു. കാവാലം ശ്രീകുമാറും, ലക്ഷ്മി ദാസും കവിതാലാപനം നടത്തി.
വൈകിട്ട് സമാപന സമ്മേളനത്തില്‍ തപസ്യയുടെ ഉപഹാരമായ ഒരുലക്ഷം രൂപയും പുരസ്കാരവും എം.എ. കൃഷ്ണനും എസ്. രമേശന് നായരും ചേര്‍ന്ന് അക്കിത്തത്തിന് സമര്‍പ്പിച്ചു. ഡോ.ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്തയും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരും പൊന്നാടയണിയിച്ചു. സി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ചെമ്മനം ചാക്കോ, പ്രൊഫ. എം.കെ. സാനു, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, സിനിമതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, ദേവന്, കവി പ്രൊഫ. വി. മധുസൂദനന് നായര്‍, പി. നാരായണക്കുറുപ്പ്, മങ്കൊമ്പ് ഗോപാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, എം.എ. കൃഷ്ണന് എന്നിവര്‍ ആശംസപ്രസംഗം നടത്തി. അക്കിത്തം മറുപടി പ്രസംഗം നടത്തി. എസ്. രമേശന് നായര്‍ സ്വാഗതവും എസ്. സജികുമാര്‍ നന്ദിയും പറഞ്ഞു.
ഉച്ചയ്ക്ക് സര്‍ഗ്ഗസംവാദത്തില്‍ സി. രാധാകൃഷ്ണന്, പി. നാരായണക്കുറുപ്പ്, വി. മധുസൂദനന് നായര്‍, പ്രൊഫ.സി.ജി. രാജഗോപാല്‍, കാലടി മോഹനകൃഷ്ണന്, ഡോ. കൂമുള്ളി ശിവരാമന്, ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, സുകുമാരന്‍ പെരിയച്ചൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. ലക്ഷ്മി ശങ്കര്‍ സംയോജകയായിരുന്നു. തുടര്‍ന്ന് സൗമ്യ സതീഷ് അക്കിത്തം കവിതകളുടെ നൃത്താവിഷ്ക്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: