തിരുവനന്തപുരം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തം സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എന്തിനാണ് ഭയപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. നിരവധി മാനങ്ങളുള്ള കേസാണിതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. ദുരന്തത്തിന് പിന്നില്‍ സംസ്ഥാനാന്തര ബന്ധമുണ്ടെന്ന് വ്യക്തമാണ്. ദുരന്തത്തില്‍ ദേശവിരുദ്ധശക്തികളുടെ കൈയുണ്ടോ എന്ന് മജിസ്ട്രേറ്റ് കോടതി സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദുരന്തത്തില്‍ പൊള്ളലേറ്റ് മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ സംഖ്യ കുറവാണ്. മറിച്ച് കമ്പപ്പുര തകര്‍ന്ന് കോണ്‍ക്രീറ്റ് പൊട്ടിത്തെറിച്ച് അതിന്റെ ആഘാതത്തില്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ എണ്ണം കൂടുതലാണ്. ഇത് വളരെയധികം ദുരൂഹതയുണര്‍ത്തുന്നു. കോണ്‍ക്രീറ്റ് കെട്ടിടം തകര്‍ക്കാന്‍ മാത്രം മാരകമായ അളവില്‍ സ്ഫോടകവസ്തു കമ്പപ്പുരയ്ക്കകത്ത് സൂക്ഷിച്ചിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇത്രയധികം പ്രഹരശേഷിയുള്ള സ്ഫോടകവസ്തു അവിടെ എങ്ങനെ വന്നു? ഉദ്യോഗസ്ഥരുടെയും നിയമപാലകരുടെയും മൂക്കിന്തുമ്പത്തു കൂടി സ്ഫോടകവസ്തു എങ്ങനെ അവിടെ എത്തിച്ചു? ആരു കൊണ്ടുവന്നു? ദുരന്തമുണ്ടായശേഷം കിലോമീറ്ററുകളോളം അന്തരീക്ഷത്തില്‍ പരിസരവാസികള്‍ക്ക് കണ്ണുതുറന്നു നോക്കാന്‍ പറ്റാത്തവണ്ണം വെടിമരുന്നിന്റെ മാരകമായ സാന്നിധ്യമുണ്ടായിരുന്നു. വളരെയധികം രാസവസ്തുക്കളും പ്രദേശത്ത് അന്തരീക്ഷത്തില്‍ തിങ്ങിനിന്നിരുന്നു. ദിവസങ്ങളോളം വിഷവായുവാണ് അന്തരീക്ഷത്തില്‍ നിറഞ്ഞിരുന്നത്. ഇത് വളരെ സംശയങ്ങളുണ്ടാക്കുന്നുണ്ട്. കരാറുകാര്‍ക്ക് ഇത്രയധികം സ്ഫോടകവസ്തു എവിടെ നിന്ന് എങ്ങനെ ലഭിച്ചു എന്ന് അന്വേഷണത്തില്‍ തെളിയണം. അതിന് ക്രൈംബ്രാഞ്ച് അന്വേഷണം മതിയാകില്ല. അതിനാലാണ് സിബിഐയോ എന്‍ഐഎ പോലുള്ള ദേശീയ ഏജന്‍സിയോ അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ നിയമങ്ങളുപയോഗിച്ച് ക്ഷേത്രാചാരങ്ങളനുസരിച്ച് വെടിക്കെട്ട് നിയന്ത്രിക്കണം. ക്ഷേത്രങ്ങളിലെ മത്സരക്കമ്പം പൂര്‍ണമായും ഉപേക്ഷിക്കണം. അതിന്റെ യാതൊരു ആവശ്യവുമില്ല. ശബരിമലയിലെ ആചാരപ്രകാരമുള്ള ചെറിയവെടിക്കെട്ട് ഒരുകാരണവശാലും നിരോധിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: