ന്യൂദല്‍ഹി: ഉത്തരഭാരതത്തില്‍ ചൂട് കനക്കുന്നു. ദല്‍ഹിയില്‍ ഇന്നലെ അനുഭവപ്പെട്ടത് 44 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ്. ചൂടുകാലത്തിന്റെ ആരംഭത്തില്‍ തന്നെ ഇത്ര ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. സപ്തംബര്‍ ആദ്യവാരം വരെ നീണ്ടുനില്‍ക്കുന്ന ചൂടുകാലത്തിനാണ് ഉത്തരഭാരതത്തില്‍ ആരംഭമായിരിക്കുന്നത്.
ജൂണ്‍-ജൂലൈ മാസത്തില്‍ ചൂടുകാറ്റിനെ തുടര്‍ന്ന് ഒറീസ, തെലങ്കാന സംസ്ഥാനങ്ങളില്‍ 80ലേറെപേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. തെലങ്കാനയില്‍ മാത്രം 35പേര് മരിച്ചിട്ടുണ്ട്. ഒറീസയുടെ തലസ്ഥാനമായ ഭൂവനേശ്വറില്‍ 45 ഡിഗ്രിയിലേക്ക് ചൂട് ഉയര്‍ന്നതോടെ ഏപ്രില്‍ 20 വരെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ദല്‍ഹി, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. സാധാരണ ഏപ്രില്‍ മാസത്തില്‍ അനുഭവപ്പെടുന്നതിലും 3-4 ഡിഗ്രി അധികം ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.
വേനല്‍ച്ചൂട് കനത്തതോടെ മഹാരാഷ്ട്രയിലെ വിദര്‍ഭ, ലാതൂര്‍ മേഖലകളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ വാഗണുകളിലാണ് ഇവിടേയ്ക്ക് വെള്ളമെത്തിക്കുന്നത്. രാജ്യത്തെ 91 പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് 23 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. പത്തുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. കാര്‍ഷിക മേഖലയെ പരമാവധി സഹായിക്കുന്നതിനായി ജലസേചനം അടക്കമുള്ള സൗകര്യങ്ങളുറപ്പു നല്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: