ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിനെതിരായ ഐക്യരാഷ്ട്രസഭയുടെ നീക്കം വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയ ചൈനീസ് നടപടി അന്താരാഷ്ട്രവേദികളില്‍ ഉന്നയിക്കാന്‍ ഭാരതം. ഏപ്രില്‍ 18ന് ചൈനീസ് വിദേശകാര്യമന്ത്രിവാങ്യിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ഉന്നയിക്കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജും തയ്യാറെടുക്കുകയാണ്. ചൈനീസ് നിലപാട് ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന്റെ ഭാഗമായി യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ചൈനയ്ക്കെതിരെ ഭാരതം പ്രതിഷേധിച്ചിരുന്നു.
കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മോസ്കോവില്‍ നടക്കുന്ന ഭാരത-ചൈന-റഷ്യ ത്രിരാഷ്ട്ര ചര്‍ച്ചകള്‍ക്കായി ഇന്നലെ യാത്ര തിരിച്ചു. ആദ്യം ഇറാനിലെത്തുന്ന സുഷമാ സ്വരാജ് ഇറാന് വിദേശകാര്യമന്ത്രിയുമായി ചര്‍ച്ചനടത്തിയ ശേഷമാണ് മോസ്കോവിലേക്ക് പോകുന്നത്.
മോസ്ക്കോവില്‍ മരിച്ച ഭാരത പൗരന്മാരായ പൂജ കല്ലൂര്‍, കൃഷ്ണ ഭോന്‍സലെ എന്നിവരെപ്പറ്റിയുള്ള അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് സുഷമാ സ്വരാജ് അറിയിച്ചിട്ടുണ്ട്. റഷ്യയിലെ കസാനില്‍ കൊല്ലപ്പെട്ട ശ്രീനഗര്‍ സ്വദേശിയായ യാസിറിന്റെ മരണം സംബന്ധിച്ച വിഷയവും ഉന്നയിക്കുമെന്ന് അവര്‍ അറിയിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചു നില്‍ക്കണമെന്ന പ്രഖ്യാപിത നിലപാടിനെതിരാണ് യുഎന്നില്‍ പാക്കിസ്ഥാനെ അനുകൂലിച്ച ചൈനീസ് നടപടിയെന്ന് ചൂണ്ടിക്കാട്ടാനാണ് ഭാരതത്തിന്റെ ശ്രമം.
2001ല്‍ ഐക്യരാഷ്ട്രസഭ ജെയ്ഷെ മുഹമ്മദിനെ നിരോധിച്ചെങ്കിലും മസൂദ് അസറിനെ തടയാനുള്ള ശ്രമം 2008ല്‍ ചൈന വീറ്റോ ചെയ്തു. വീണ്ടും ഇതേ ആവശ്യവുമായി യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ ഭാരതം സമീപിച്ചെങ്കിലും കഴിഞ്ഞ മാസം ഈ നീക്കവും ചൈന വീറ്റോ ചെയ്തിരിക്കുകയാണ്. ഭാരതത്തിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന് പിന്തുണ നല്‍കുകയാണ് ഇതിലൂടെ ചൈന ചെയ്യുന്നതെന്ന കാര്യം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ വെയ്ക്കാനാണ് ഭാരത സര്‍ക്കാരിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: