ചങ്ങനാശേരി: പെരുന്ന ഉദയഗിരി ആശുപത്രിക്കു സമീപം കവിയൂര്‍ റോഡ് തകര്‍ന്നു. റോഡ് തകര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തം പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നു. ടാറിംഗ് പൂര്‍ണമായും ഇളകി രൂപം കൊണ്ട കുഴിയില്‍ മലിനജലം കെട്ടിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്ന കുഴിയുടെ ആഴം അറിയാന്‍ കഴിയാതെ കുഴിയില്‍ പതിക്കുന്ന ഇരചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്. വലിയവാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ മലിനജലം തെറിച്ച് ഇരുചക്ര, കാല്‍നട യാത്രക്കാരുടെ ശരീരത്തിലേക്ക് പതിക്കുന്നത് ഡ്രൈവര്‍മാര്‍ തമ്മില്‍ വാക്കേറ്റങ്ങള്‍ക്കു കാരണമാകുന്നു. നിരവധി സ്വകാര്യ ബസുകളും ലോറികളും ഉള്‍പ്പെടെ അനവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. കൂടാതെ ഉദയഗിരി ആശുപത്രിയിലേക്കു രോഗികളുമായി എത്തുന്ന വാഹനങ്ങള്‍ പ്രവേശിക്കാനുള്ള കവാടവും സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്താണ്. കുഴിയിലിറങ്ങി നിരങ്ങിനീങ്ങുന്ന വാഹനങ്ങള്‍മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് രോഗികള്‍ അടക്കമുള്ള പൊതുജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സമീപത്തെ വ്യാപാരശാലകളിലേക്ക് മലിനജലം തെറിച്ചുവീഴുന്നതായും പരാതി ഉയരുന്നുണ്ട്. റോഡിനു കുറുകെ സ്ഥാപിച്ചിട്ടുള്ള ഓടയില്‍ നിന്നുള്ള മലിനജലമാണു റോഡ് തകര്‍ന്ന ഭാഗത്തു കെട്ടിനില്ക്കുന്നതെന്നാണു പ്രദേശവാസികള്‍ പറയുന്നത്. സമീപത്തെ ട്രാന്‍സ്ഫോമറിനു ചുവട്ടില്‍ നിക്ഷേപിക്കുന്ന മലിന്യങ്ങളില്‍ നിന്നുള്ള മലിനജലവും റോഡിലെ കുഴിയില്‍ ഒഴുകിയെത്തുന്നുണ്ട്. റോഡിന്റെ തകര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്നാണു യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം
പ്രതികരിക്കാൻ ഇവിടെ എഴുതുക: