തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ശ്രീചിത്തിര തിരുനാള്‍ മെമ്മോറിയല്‍ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ ഇത്തവണയും വേലകളി നടത്തുന്നു. തുടര്‍ച്ചയായ 6-ാം വര്‍ഷവും ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ 8-ാം ഉത്സവദിവസമായ നാളെ വൈകിട്ട് 4.30ന് ക്ഷേത്രാനുഷ്ഠാനകലയായ വേലകളിയും വ്യത്യസ്തങ്ങളായ ശിങ്കാരിമേളവും നടക്കും.
അമ്പലപ്പുഴ രാജീവ് പണിക്കരുടെ നേതൃത്വത്തില്‍ 101 കലാകാരന്മാര് ചേര്‍ന്നാണ് വേലകളി അവതരിപ്പിക്കുന്നത്. വൈകിട്ട് 4.15ന് മൂലംതിരുനാള്‍ രാമവര്‍മ്മ ദീപം തെളിക്കും, 6.30ന് നാദബ്രഹ്മം വാദ്യകലാസംഘത്തിന്റെ ശിങ്കാളിമേളം നടക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് നടത്തിവന്നിരുന്ന അനുഷ്ഠാനകലയായ വേലകളി ദശാബ്ദങ്ങളായി മുടങ്ങികിടന്നിരുന്നു. തുടര്‍ന്ന് ശ്രീചിത്തിര തിരുനാള്‍ മെമ്മോറിയല്‍ സാംസ്കാരിക സമിതി 2011 മുതല്‍ വേലകളി നടത്തിവരികയാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പാണ്ഡവരുടെ പ്രതിമകള്‍ക്കു മുന്നിലാണ് വേലകളി അവതരിപ്പിക്കുക. മലവേടരുടെ വേഷത്തില്‍ കൗരവര്‍ എത്തുന്നത് പ്രതീകാത്മകമായി അവതരിപ്പിക്കുന്ന കലാരൂപമാണ് വേലകളി. അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ പുനരവതരിപ്പിക്കാന്‍ സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ശ്രീപത്മനാഭ ഭക്തരുടെ കൂട്ടായ്മയാണ് ശ്രീചിത്തിരതിരുനാള്‍ മെമ്മോറിയര്‍ സാംസ്കാരിക സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: