തിരുവനന്തപുരം: അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി. തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യത്തിലെ അഞ്ച് കാര്യങ്ങള്‍ ബാധകമായവര്ക്കിടയിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഇന്നലത്തെ പര്യടനത്തിന് തുടക്കം.
കാച്ചാണി മുളവുങ്കാട് മലമുകള്‍ കോളനി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഏറ്റവും അവികസിതമായ പ്രദേശങ്ങളിലൊന്നാണ്. നൂറോളം കുടുംബങ്ങള്‍ അധിവസിക്കുന്ന സ്ഥലം, വീടെന്ന് പറയാന്‍ കഴിയില്ല, ടാര്‍പോളിനും മറ്റും വിരിച്ച കുടിലുകള്‍. കാര്യമായ തൊഴിലില്ലാത്തവരാണ് അധികവും. അതിനാല്‍ തന്നെ അന്നത്തിന്റെ ബുദ്ധിമുട്ട് നേരിട്ടറിയുന്നവര്‍.
അവര്‍ കുമ്മനത്തിന് മുന്നില്‍ അവതരിപ്പിച്ചു കുടിവെള്ളത്തിന്റെ പ്രശ്നവും. ശുദ്ധജലത്തിനായി മുട്ടാത്ത വാതിലുകളില്ല. വാര്‍ഡ് മെമ്പര്‍ മുതല്‍ പാര്‍ലമെന്റ് മെമ്പര്‍ വരെയുള്ളവര്‍ വാഗ്ദാനം ചെയ്തതല്ലാതെ ഒന്നും നടന്നില്ല. പറഞ്ഞവര്‍ക്കെല്ലാം പരാതി എഴുതി നല്കി. കോളനിയില്‍ വെള്ളം എത്തിയില്ല. കോളനി നിവാസിയായ ശിവരാജന് അല്പം രോഷത്തോടെ പറഞ്ഞു.
ഏറ്റെടുത്ത കാര്യങ്ങളെല്ലാം വിജയിപ്പിച്ച കുമ്മനത്തില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്. ”കുമ്മനം ജയിച്ചാല്‍ ഈ കോളനിയില്‍ വെള്ളം എത്തും” എന്നു പറഞ്ഞുകൊണ്ട് നേരത്തെ അധികൃതര്‍ക്ക് നല്കിയ നിവേദനങ്ങളുടെ പകര്‍പ്പ് കുമ്മനത്തെ ഏല്‍പ്പിക്കുകയും ചെയ്തു. കുമ്മനം ഉറപ്പു നല്കിയപ്പോള് കോളനിവാസികളില്‍ സന്തോഷത്തിന്റെ തിളക്കം. സിപിഎം പ്രതിനിധി മാത്രം വിജയിക്കുന്ന കാച്ചാണി വാര്‍ഡില്‍പ്പെട്ടതാണ് ഈ കോളനി.
ഉച്ചവരെ കാച്ചാണി വാര്‍ഡിലെ വീടുകള്‍ സമ്പര്‍ക്കം ചെയ്ത് വോട്ടു തേടിയ കുമ്മനം ഉച്ചഭക്ഷണത്തിനുശേഷം പത്രസമ്മേളനത്തിനായി ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനിലേക്ക്. പിന്നീട് എഷ്യാനെറ്റിന്റെ ”ബിഗ് ഡിബേറ്റ്” പരിപാടിയില്‍ വി.എം. സുധീരനും കോടിയേരി ബാലകൃഷ്ണനുമൊപ്പം ചര്‍ച്ച. മുട്ടടയില്‍ മരണവീട് സന്ദര്‍ശനം. നാലുമുതല്‍ നെട്ടയം വാര്‍ഡിലെ സൂര്യനഗര്‍, ഭരത്നഗര്‍ കോളനികളില്‍ സമ്പര്‍ക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: