കൊച്ചി: എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എന്‍.കെ. മോഹന്‍ദാസ്. സംസ്ഥാനത്തെ ഏറ്റവും പ്രധാന മാര്‍ക്കറ്റുകളിലൊന്നായ ഇവിടെ ഹെറിറ്റേജ് മാര്‍ക്കറ്റ് എന്ന ആശയത്തിലധിഷ്ഠിതമായി നവീകരിക്കും. പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം മാര്‍ക്കറ്റിലെത്തിയ മോഹന്‍ ദാസ്, വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെയുള്ളവരുമായി സംവദിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ തൊഴിലാളികളും വ്യാപാരികളും ചൂണ്ടിക്കാട്ടി. പച്ചക്കറി മാലിന്യ നീക്കത്തിന് മികച്ച സംവിധാനം, ടോയ്ലറ്റ് സൗകര്യം, സുരക്ഷിതത്വം, സംഭരണശേഷി, വിശ്രമ സൗകര്യം എന്നിവയുടെ അപര്യാപ്തത സ്ഥാനാര്‍ത്ഥിയോട് വിശദീകരിച്ചു.പച്ചക്കറി, പഴം, മത്സ്യം എന്നിവയ്ക്കായി പ്രത്യേകം മേഖലകള്‍ മാര്ക്കറ്റിലൊരുക്കും. ജനങ്ങള്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ റെയില്‍വേ സ്റ്റേഷന് മാതൃകയില്‍ സംവിധാനമൊരുക്കും. ചന്തത്തോട് നവീകരിച്ച് ചെലവു കുറഞ്ഞതും ഫലപ്രദവുമായ ചരക്കു നീക്കം സാധ്യമാക്കും. ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് ഏരിയ തയ്യാറാക്കി ചെറുവാഹനങ്ങളില്‍ ചരക്ക് കടകളിലെത്തിക്കാന്‍ പദ്ധതി ആവിഷ്കരിക്കും. സംഭരണ കേന്ദ്രം, തൊഴിലാളികള്‍ക്ക് വിശ്രമ കേന്ദ്രം, മാലിന്യ നിര്‍മാര്‍ജ്ജനം, തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കല്‍ എന്നിവയ്ക്ക് പ്രധാന ഊന്നല്‍ നല്‍കുമെന്നും എന്‍.കെ. മോഹന്‍ ദാസ് ഉറപ്പു നല്കി. രവിപുരം, എറണാകുളം സൗത്ത് എന്നിവിടങ്ങളില്‍ വീടുകളിലെത്തി നേരിട്ടു വോട്ടര്‍മാരെ കണ്ട മോഹന്‍ ദാസ് പ്രശസ്ത പിന്നണി ഗായകന് ബിജു നാരായണന്, എറണാകുളം കരയോഗം പ്രസിഡന്റ് പി. രാമചന്ദ്രന് എന്നിവരെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: