ന്യൂദല്‍ഹി: ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ പാട്ന ഐ.ഐ.ടിയുടെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞു. ഐ.ഐ.ടിയുടെ ബോര്‍ഡ് ഒഫ് ഗവര്‍ണര്‍മാരുടെ ബോര്‍ഡില്‍ നിന്നും അദ്ദേഹം രാജിവച്ചിട്ടുണ്ട്. വിവാദമായ ആന്‍ട്രിക്സ് ദേവാസ് എസ്-ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ മാധവന് നായര്‍ ഉള്‍പ്പെടെ നാല് ശാസ്ത്രജ്ഞര്‍ക്ക് വിലേക്കര്പ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാധവന് നായര്‍ സ്ഥാനമൊഴിഞ്ഞത്.
‘ഞാന്‍ ഇവിടെ വന്നത് വിട പറയാനാണ്. കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഐ.ഐ.ടിയുടെ ചെയര്മാന് സ്ഥാനത്ത് നിന്ന് സ്വയം പടിയിറങ്ങുകയാണ്. സര്‍ക്കാരിന്റെ നടപടി എന്നെ ഏറെ വേദനിപ്പിച്ചു. നടപടി സ്വീകരിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ എന്നോട് ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല. ഇനി സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ എനിക്ക് ഒന്നും ചെയ്യാനില്ല’- മാധവന് നായര്‍ ഒരു ദേശീയ പത്രത്തിന് നല്കിയ ടെലഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ് ബാന്‍ഡ് വിവാദത്തെ കുറിച്ച് അന്വേഷിച്ച കമമീഷന്റെ രണ്ടു റിപ്പോര്‍ട്ടുകളുടെ വിവരങ്ങളും ആരാഞ്ഞിട്ടുണ്ട്. ഇത് തന്റെ അഭിമാന പ്രശ്നമാണെന്നും അത് തിരിച്ചെടുക്കേണ്ടത് ആവശ്യമാണെന്നും നായര്‍ പറഞ്ഞു.
മാധവന് നായരെക്കൂടാതെ ഐ.എസ്.ആര്.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്കരനാരായണ, ഐ.എസ്.ആര്.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്. സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരെയാണ് സര്‍ക്കാര്‍ വിലക്കിയത്.
ജി. മാധവന് നായര്‍, എ.എസ്.ആര്.ഒ. ചെയര്‍മാനായിരുന്നപ്പോഴാണ് ദേവാസ് കോര്‍പ്പറേഷനുമായി എസ്. ബാന്‍ഡ് നല്‍കാനുള്ള കരാര്‍ ഒപ്പിടുന്നത്. വിവാദമായതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ കരാര്‍ റദ്ദാക്കി. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ രണ്ട് ഉന്നതാധികാര സമിതിയെ നിയമിച്ചു. ഈ സമിതിയുടെയും മെയ് മാസത്തില്‍ നിയമിച്ച മറ്റൊരു സമിതിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നാലു പേര്‍ക്കെതിരെയും നടപടിയെടുത്തതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: