അദ്ധ്യായം 12
”മുത്തച്ഛാ ഞാനൊന്നു ചോദിക്കട്ടേ? ചെറിയൊരു വിമര്‍ശനമാണ്. എന്നെ ദേഷ്യപ്പെടരുത് കേട്ടോ” ഉണ്ണി പറഞ്ഞു
”ആ ഹാ ! തുടക്കത്തില്‍ തന്നെ വിമര്‍ശനമോ? ” മുത്തച്ഛന് ചിരിച്ചു ”നീ ആളുമിടുക്കന്‍തന്നെ ഭഗവദ് ഗീതയുടെ ഒടുക്കത്തില്‍ ഭഗവാന് അര്‍ജുനനോടു ഇങ്ങനെ പറയുന്നുണ്ട്. ”
” ഞാനിതാ അതി വിശിഷ്ടമായ ബ്രഹ്മജ്ഞാനം നിനക്ക് ഉപദേശിച്ചിരിക്കുന്നു. നീ അതിനെ വിമര്‍ശന ബുദ്ധ്യാ അപഗ്രഥിച്ചു ഉചിതമായ ഇഷ്ടം തോന്നും വിധം വേണ്ടതു ചെയ്തുകൊളുക” എന്ന ( 18-63)
”മറ്റു പല പ്രവാചകന്മാരേപ്പോലെയല്ല ; തന്റെ വാക്കുകളെ അന്ധമായി അനുസരിക്കണമെന്നു ഭഗവാന് കൃഷ്ണന് പറയുന്നില്ല വിമര്‍ശിച്ചുകൊള്ളൂ എന്നാണ് പറയുന്നത്. എന്നിട്ടു ശരിയെന്നു സ്വയം ബോധ്യപ്പെട്ടപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യവും തന്നിരിക്കുന്നു. ഉണ്ണി അതു പ്രാവര്‍ത്തികമാക്കുകയാണിപ്പോള്‍! തുടക്കത്തില്‍ത്തന്നെ ഇതാ എന്നെ വിമര്‍ശിച്ചരിക്കുന്നു! കൊള്ളാം. കേള്‍ക്കട്ടേ നിന്റെ വിമര്‍ശനം. ”
”ധൃതരാഷ്ട്രരുടെ വിഷാദവും ഉത്കണഠയുമല്ലേ ആദ്യശ്ലോകത്തിലുള്ളതേ മുത്തച്ഛാ ? എന്നിട്ടെന്തേ ധൃതരാഷ്ട്ര വിഷാദയോഗം എന്നു കൊടുക്കാതെ അര്‍ജുനവിഷാദയോഗം എന്നു പേര്കൊടുത്തു?
”ചോദ്യം ന്യായമായത് തന്നെ. പക്ഷേ, അര്‍ജ്ജുനന്റെ വിഷാദം കൂടുതല്‍ തീവ്രമാണ്. ധൃതരാഷ്ട്രരുടേതുപോലെ ഒറ്റ ശ്ലോകത്തില്‍ വന്നതല്ല. പിന്നീട് അദ്ദേഹം രംഗത്തില്ല താനും. അര്‍ജ്ജുനന്റെ സങ്കടങ്ങളും സംശയങ്ങളും സംഘര്‍ഷങ്ങളും നിരവധിയാണ് യുദ്ധസന്നദ്ധരായി മുന്നില്‍ നില്ക്കുന്ന ഗുരുക്കന്മാരേയും ബന്ധുക്കളേയും കണ്ടു തളരുന്ന അര്‍ജ്ജുനന്റെ
വാക്കുകള്‍ കേള്ക്കു.:
സീദന്തി മമ ഗാത്രാണി,
മുഖം ച പരിശുഷ്യതി
വേപഥുശ്ച ശരീരേ മേ
രോമഹര്‍ഷശ്ച ജായതേ
ഗാണ്ഡീവം സ്രംസതേ ഹസ്താല്‍
ത്വക്ചൈവ പരിദഹ്യതേ,
നച ശക്നോമ്യവസ്ഥാതും,
ഭ്രമതീവ ച മേ മനഃ 1-29-30
” കൃഷ്ണാ! എന്റെ അവയവങ്ങള്‍ തളരുന്നു, വായ വരളുന്നു, ശരീരത്തില്‍ വിറയല്‍ ഉണ്ടാകുന്നു, രോമങ്ങള്‍ എഴുന്നു നില്ക്കുന്നു, കൈയിലെ വില്ല് വഴുതിപ്പോകുന്നു, തൊലി ചുട്ടു പൊള്ളുന്നു, നേരെ നില്ക്കാന് കഴിയുന്നില്ല, മനസ്സാകെ ഭ്രമിക്കുന്നു എന്നൊക്കെ പറയുന്ന അര്‍ജ്ജുനന്റെ വിഷാദത്തിനല്ലേ തീവ്രത കൂടുതല്‍ ? അതുകൊണ്ടാണ് അര്‍ജ്ജുന വിഷാദ യോഗമെന്ന പേരു തന്നെ നല്‍കിയത്. അര്ജ്ജുനന് ഗ്രന്ഥാവസാനം വരെയുണ്ടെന്നും ഓര്‍ക്കണം.”
”സങ്കീര്‍ണ്ണമായ ഒരു പ്രശ്നത്തിന് മുന്നില്‍ ഏതു മനുഷ്യനും ഇതികര്‍ത്തവ്യതാ മൂഢനായി നിന്നു പോകും എന്തു പറയണം, എന്തു ചെയ്യണം, എന്നു തോന്നാത്ത അവസ്ഥ അങ്ങനെയുള്ള ഒരാളുടെ- അര്‍ജ്ജുനന്റെ- ശാരീരികവും മാനസികവുമായ നില വിവരിച്ചത് കണ്ടില്ലെ?
ആധുനിക മനശാസ്ത്രജ്ഞന്മാരും മനോരോഗ ചികിത്സകരും ഇതൊക്കെയാണ് പറയുന്നത്. അനേകായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഭഗവദ് ഗീതയില്‍ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലീഷില്‍ പറയുന്നതേ നാം അംഗീകരിക്കൂ എന്നതാണ് കുഴപ്പം”
” ദുശ്ശകുനങ്ങള് പലതും കാണുന്നുവല്ലോ കേശവാ! ബന്ധുക്കളെ കൊന്നിട്ടും ഒരു വിധശ്രേയസും കൈവരുന്നതല്ല എന്നുകൂടി പറഞ്ഞശേഷം വരികയായി അര്‍ജ്ജുനന്റെ ആദ്യ ചോദ്യം:
ന കാംക്ഷേ വിജയം കൃഷ്ണ
ന ച രാജ്യം സുഖാനി ച;
കിം നോ രാജ്യേന ഗോവിന്ദ
കിം ഭോഗൈര്‍ജീവിതേ ന വ?
” ഞാന്‍ വിജയം ആഗ്രഹിക്കുന്നില്ല കൃഷ്ണാ. രാജാധികാരവും സുഖങ്ങളും ആഗ്രഹിക്കുന്നില്ല രാജ്യം കൊണ്ട് എന്തു കാര്യമാണുള്ളത്. സുഖപൂര്‍ണ്ണമായ ജീവിതം കൊണ്ടുതന്നെയും എന്തു പ്രയോജനമാണ് കൃഷ്ണ? എന്ന അര്‍ജ്ജുനന്റ ചോദ്യം വാസ്തവത്തില്‍ ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ മനുഷ്യന്റേയും ചോദ്യമാണ്”
”ജീവിതമാണ് യുദ്ധക്കളം യുദ്ധം എന്തിനു വേണ്ടിയാണ് അധികാരം അഥവാ ധനം (അര്‍ത്ഥം) നേടാന്‍വേണ്ടിയുള്ളതല്ലെ? സുഖാനുഭവങ്ങള്‍ (കാമം) സാധിക്കാന്‍വേണ്ടിയുള്ളതല്ലെ ? അതിനു ഞാന്‍ ബന്ധുക്കളെ വധിക്കണമെന്നോ! ഇല്ല, എനിക്കതു സാധ്യമല്ല വേണമെങ്കില്‍ അവര്‍ എന്നെ കൊന്നു കൊള്ളട്ടെ. അതില്‍ എനിക്കു സന്തോഷമേ ഉള്ളു എന്ന വാശിയോടെ പിണങ്ങിയ കുട്ടിയേപ്പോലെയായി അര്ജ്ജുനന്!
ഏവമുക്ത്വാര്‍ജുനഃ സംഖ്യേ
രഥോപസ്ഥ ഉപാവിശല്‍
വിസൃജ്യ സശരം ചാപം
ശോകസംവിഗ്ന മാനസഃ
” ഇപ്രകാരം പറഞ്ഞ അര്ജ്ജുനന് വില്ലും അമ്പും താഴെയിട്ടു തേര്‍തട്ടില്‍ വിഷാദ വിവശനായി ഇരുന്നു എന്ന വിവരമാണ് സഞ്ജയന് ചോദ്യത്തിനുള്ള ഉത്തരമായി ഒന്നാമധ്യായത്തിന്റെ അവസാനത്തില്‍ നല്‍കുന്നത്. ”
”ഭംഗിയായി സംവിധാനം ചെയ്യപ്പെട്ട ഒരു നാടകത്തിന്റെ ആദ്യരംഗത്തിന് തിരശ്ശീല വീണു എന്ന തോന്നലാണിപ്പോള്‍. നല്ല തുടക്കം. നല്ല ഒടുക്കം നല്ല സംഭാഷണം നല്ല വൈകാരിക മുഹൂര്‍ത്തം… ഈ രംഗത്തിന് രണ്ട് പഞ്ചാത്തലമുണ്ട്. ഒന്ന് രാജകൊട്ടാരമാണ്, രണ്ടാമത്തേത് യുദ്ധ ഭൂമിയും. ആദ്യത്തേതില്‍ ധൃതരാഷട്രര്‍ സിംഹാസനത്തില്‍ ദുഃഖിതനായി ഇരിക്കുന്നു. സഞ്ജയന് വിനയത്തോടെ വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്യുന്നു”
”രണ്ടാമത്തെ പശ്ചാത്തലം യുദ്ധക്കളമാണ്. അവിടെ മദ്ധ്യത്തില്‍ വിഷാദിയായി തേര്‍തട്ടില്‍ ഇരിക്കുന്ന അര്‍ജ്ജുനന്റെ വാക്കുകള്‍ ശ്രദ്ധിക്കുകയാണ് തേരാളിയായ ശ്രീകൃഷ്ണന്. അതില്‍ അല്‍പ്പമൊരു വ്യത്യാസമുണ്ട്. പതിനൊന്നാം അദ്ധ്യായത്തില്‍- ഭഗവാന്റെ വിശ്വരൂപപ്രദര്‍ശനം – നാടകത്തിലെ അത്ഭുതകരമായ ഏക സംഭവം!
” കിം ദോഗൈര്‍ ജീവിതേന വാ ? എന്ന ഒറ്റ ചോദ്യമേ അര്ജ്ജുനന് ചോദിക്കുന്നുള്ളോ മുത്തച്ഛാ” ഉമ ചോദിച്ചു
” അല്ല മോളേ അതിനോട് ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങള്‍ ഉണ്ടെന്നു പറയാം. 36 മുതല്‍ 39 വരെയുള്ള ശ്ലോകങ്ങളില്‍ വരുന്ന ചോദ്യങ്ങളാണവ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വേണ്ടി ഒന്നാം അദ്ധ്യായത്തിലെ നാല് ചോദ്യങ്ങള്‍ ഇങ്ങനെ പറയാം:
1. ഹേ ഗോവിന്ദ! ഈ രാജ്യം കൊണ്ടും സുഖാനുഭവങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടുതന്നെയും എന്തു കാര്യമാണുള്ളത് ?.
2. ധൃതരാഷ്ട്ര പുത്രന്മാരെ കൊന്നിട്ട് ഞങ്ങള്‍ക്ക് എന്ത് സന്തോഷമാണ് കൈവരിക.?
3.ബന്ധുക്കളെ കൊന്നിട്ട് ഞങ്ങള്‍ എങ്ങനെ സുഖികളാകും?
4. ദുരാഗ്രഹികളായ ദുര്യോധനാദികളെപ്പോലെയല്ലല്ലോ ഞങ്ങള്‍! മിത്രഹത്യയും കുലക്ഷയവും കൊണ്ടുള്ള പാപങ്ങളെ പറ്റി അറിയുന്നവരല്ലെ? അതില്‍ നിന്നും പിന്മാറാതിരിക്കുന്നതെങ്ങനെ ?
” ഇവയില്‍ ആദ്യത്തെ ചോദ്യമാണ് അതിപ്രധാനം അത് സകലമനുഷ്യര്‍ക്കും എക്കാലത്തും ബാധകമായ ചോദ്യമാണ്. ആ ചോദ്യത്തിന് ഏറ്റവും ശ്സ്ത്രീയവും യുക്തി സഹവുമായ ഉത്തരങ്ങല് നല്‍കുകയാണ്. ഭഗവത്ഗീത.”
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: