കണ്ണൂര്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണനേട്ടങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭരണമികവുകളും കേരളത്തിലെ ഇരുമുന്നണികളുടെയും ഭരണപരാജയങ്ങളും പ്രദര്‍ശിപ്പിക്കുന്ന വിജയരഥം എന്നപേരിലുള്ള വീഡിയോ വാനുകളും റോഡ് ഷോകളുമായി ജില്ലയിലെ മണ്ഡലങ്ങളില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായി. വിജയരഥങ്ങള്‍ തെരഞ്ഞെടുപ്പ് വരെയുളള ദിവസങ്ങളില്‍ ജില്ലയിലെങ്ങും സഞ്ചരിക്കും. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്തുകളിലും രഥം എത്തിച്ചേരും. പ്രദര്‍ശനത്തിനുവേണ്ടി ഒരുക്കിയ വിജയരഥത്തില്‍ എല്‍ഇഡി സ്ക്രീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബൂത്തുതലത്തില്‍ സഞ്ചരിക്കുന്ന വിജയരഥത്തില്‍ ഇരുപത്തഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞദിവസം മട്ടന്നൂരില്‍ വെച്ച് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശാണ് ജില്ലയിലെ വിജയരഥത്തിന്റെ പ്രയാണം ഉദ്ഘാടനം ചെയ്തത്. കല്ല്യാശേരി, ധര്‍മ്മടം, മട്ടന്നൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ഇന്നലെ വിജയരഥങ്ങള്‍ എത്തിച്ചേര്‍ന്നു. ഒരു ദിവസം പത്ത് ബൂത്തുകളില്‍ വീഡിയോ പ്രദര്‍ശനം ഉണ്ടാകും. ഒരു മണ്ഡലത്തില്‍ പതിനഞ്ച് ദിവസം വിജയരഥം സഞ്ചരിക്കും. അഞ്ച് വിജയരഥങ്ങളാണ് ജില്ലയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണ നേട്ടങ്ങളും കേന്ദ്രസര്‍ക്കാരിന്റെ ഭരണമികവുകളും കേരളത്തിലെ ഇരുമുന്നണികളുടെയും ഭരണ പരാജയങ്ങളും പ്രദര്‍ശിപ്പിക്കുന്ന വിജയ രഥങ്ങളിലെ വീഡിയോ ചിത്രങ്ങള്‍ കാണാനും കേള്‍ക്കാനും കാണാനും രഥമെത്തുന്ന സ്ഥലങ്ങളില്‍ വന്‍ ജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഒന്നാം ഘട്ട പര്യടനങ്ങള്‍ പൂര്‍ത്തിയാക്കുകയും റോഡ്ഷോകള്‍ സംഘടിപ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇടത്-വലത് മുന്നണികളെ പിന്നിലാക്കി പ്രചരണരംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി ആദ്യഘട്ടത്തില്‍ തന്നെ ഉണ്ടാക്കിയിരിക്കുന്നത്. പല മേഖലകളിലും കുടുംബ സംഗമങ്ങളും നടന്നു വരികയാണ്. മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ കാലങ്ങളില്‍ നിന്നും വിത്യസ്തമായി വന്‍ സ്വീകാര്യതയാണ് എന്‍ഡിഎ-ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. കണ്‍വെന്‍ഷനുകളിലും റോഡ്ഷോകളിലും കുടുംബ യോഗങ്ങളിലുമെല്ലാം വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജില്ലയിലെ 10 മണ്ഡലങ്ങളിലും എന്‍ഡിഎയുടെ മണ്ഡലതല കണ്‍വെന്‍ഷനുകളും നടന്നു കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും തൊട്ട് ഇടത്-മുന്നണികള്‍ക്കിടയില്‍ ഉടലെടുത്തിരുന്ന അഭിപ്രായഭിന്നത പ്രചരണ രംഗത്തും ഇരുമുന്നണികളേയും ബാധിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ പയ്യന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് സംബന്ധിച്ചുണ്ടായ അഭിപ്രായ ഭിന്നതയും അഴീക്കോട് എം,വി.രാഘവന്റെ മകനെ മത്സരിപ്പിക്കുന്നതിനെച്ചൊല്ലി സിപിഎമ്മിലും ഡിവൈഎഫ്ഐയിലും ഉണ്ടായ അസ്വാരസ്യവും ഐഎന്‍എല്ലിന് ജില്ലയില്‍ സീറ്റ് നല്‍കാത്തതില്‍ അവര്‍ക്കുളള പ്രതിഷേധവും കൂത്തുപറമ്പില്‍ പി.ഹരീന്ദ്രനെ മാറ്റി കെ.കെ.ശൈലജയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ ചൊല്ലിയുമുളള പ്രശ്നങ്ങളുമാണ് പ്രചരണരംഗത്ത് മന്ദിപ്പ് അനുഭവപ്പെടാന്‍ കാരണമെങ്കില്‍ യുഡിഎഫില്‍ കണ്ണൂര്‍, ഇരിക്കൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനകത്തും മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയിലും ഇപ്പോഴും നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ പ്രചരണരംഗത്ത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയാവട്ടെ ഘടകകക്ഷികളുടെ പരിപൂര്‍ണ്ണ പങ്കാളിത്തത്തോടെ വളരെമുമ്പേ ജില്ലാ കണ്വെന്ഷന് ഉള്‍പ്പെടെ നടത്തി ഐക്യത്തോടെ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലങ്ങളില്‍ ഉടനീളം നടത്തുന്നത്.
വരും ദിവസങ്ങളില്‍ ബിജെപി സംസ്ഥാന-ദേശീയ നേതാക്കളും എന്‍ഡിഎയിലെ ഘടക കക്ഷികളുടെ നേതാക്കളും പ്രചരണത്തിനെത്തുന്നതോടെ ജില്ലയിലെ പ്രചരണ രംഗത്ത് എന്‍ഡിഎയുടെ സാന്നിധ്യം കൂടുതല്‍ സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: